മഹാമാരിയുടെ പശ്ചാത്തലത്തിൽ ജീവകാരുണ്യ നടപടികളിലൂടെയാകണം ഇത്തവണ സ്വാതന്ത്ര്യദിനാഘോഷം: മുഖ്യമന്ത്രി

Spread the love

മഹാമാരിയുടെ പശ്ചാത്തലത്തിൽ ജീവകാരുണ്യ നടപടികളിലൂടെയാകണം ഇത്തവണത്തെ സ്വാതന്ത്ര്യദിനാഘോഷമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇന്ത്യ സ്വാതന്ത്ര്യം നേടിയതിന്റെ 75 വർഷങ്ങളുടെ ഭാഗമായി നടത്തുന്ന ആസാദി കാ അമൃത് മഹോത്‌സവ് എന്ന പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
പല മേഖലകളിലും നമ്മുടെ നാടിന് മികച്ച നേട്ടം കൈവരിക്കാൻ കഴിഞ്ഞിട്ടുണ്ട്. എന്നാൽ അവകാശവാദങ്ങളുടെ തിളക്കത്തിൽ കണ്ണ് മഞ്ഞളിച്ചുകൂട. നമുക്ക് മുന്നിൽ മഹാത്മാഗാന്ധി കാണിച്ചുതന്ന ഒരു മാതൃകയുണ്ട്. സ്വാതന്ത്ര്യദിനാഘോഷത്തിന്റെ വർണപ്പൊലിമ നഗരങ്ങളിൽ കൊണ്ടാടപ്പെട്ടപ്പോൾ ചേരികളിലേക്ക് അവരിൽ ഒരാളാകാനായി നടന്നകന്ന വ്യക്തിയാണ് മഹാത്മഗാന്ധി. ഗാന്ധിജിയുടെ വാക്കുകൾ മുൻനിർത്തി നാടിനായി സമർപ്പിക്കാൻ കഴിയുന്നതാകണം സ്വാതന്ത്ര്യദിനാഘോഷം.

അമൃത് മഹോത്‌സവം എന്ന പേര് കേരളീയരെ സംബന്ധിച്ച് അഭിമാനകരമാണ്. സ്വാതന്ത്ര്യത്തെ അമൃതിനോട് ഉപമിച്ചത് മഹാകവി കുമാരനാശാനാണ്. സ്വാതന്ത്ര്യം തന്നെയമൃതം, സ്വാതന്ത്ര്യം തന്നെ ജീവിതം, പാരതന്ത്ര്യം മാനികൾക്ക്, മൃതിയേക്കാൾ ഭയാനകം എന്നാണ് മഹാകവി പാടിയത്. സ്വാതന്ത്ര്യത്തിന്റെ വിലയാകെ ആ ഈരടികളിലുണ്ട്. സ്വാതന്ത്ര്യത്തെ അമൃതിനോട് ആദ്യം ഉപമിച്ചത് നമ്മുടെ നാടാണെന്ന് അഭിമാനിക്കാം.
സ്വാതന്ത്ര്യം ലഭിച്ചിട്ട് ഏഴര ദശാബ്ദം എന്നത് ചെറിയ കാലയളവല്ല. എന്നാൽ ഇതിനകം സമഗ്രവും പൂർണവും പുരോഗമനോൻമുഖവുമായ ഒരു രാഷ്ട്രമായി മാറ്റുക എന്ന സ്വപ്‌നം സഫലമായോ എന്ന് ചിന്തിക്കണം. സ്വാതന്ത്ര്യത്തിനായി ജീവൻ ബലി നൽകിയ ധീരദേശാഭിമാനികളുടെ സ്വപ്‌നങ്ങളിൽ ഒരു ഇന്ത്യയുണ്ടായിരുന്നു. അത് യാഥാർത്ഥ്യമായോ എന്നും പരിശോധിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഇന്ത്യ 75 വർഷം ജീവിച്ചത് മതനിരപേക്ഷ രാജ്യമായതിനാലാണെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച സ്പീക്കർ എം. ബി. രാജേഷ് പറഞ്ഞു. ഇന്ന് അതിന് ഭീഷണിയുയരുന്നു. വ്യത്യസ്ത സമരധാരകൾ ചേർന്നതാണ് ഇന്ത്യൻ സ്വാതന്ത്ര്യ സമര പ്രസ്ഥാനം. ഇതിൽ നിന്നാണ് മതനിരപേക്ഷ ഇന്ത്യ എന്ന ആശയം ഉയർന്നു വന്നത്. ആസാദി കാ അമൃത് മഹോത്‌സവ് പരിപാടിയുടെ ഭാഗമായി എല്ലാ അസംബ്‌ളി മണ്ഡലങ്ങളിലും പുതിയ തലമുറയെ ലക്ഷ്യം വച്ചുള്ള പരിപാടികൾ ആസൂത്രണം ചെയ്യും. സ്വാതന്ത്ര്യ സമരത്തിലൂടെ ഇന്ത്യ എന്ന ആശയം എങ്ങനെ ഉയർന്നു വന്നു എന്നത് പുതിയ തലമുറയിലേക്ക് എത്തിക്കാനുള്ള അവസരമായി ഇതിനെ കാണണമെന്ന് സ്പീക്കർ പറഞ്ഞു.
ദേശീയത എന്ന വാക്ക് ഇന്ന് തെറ്റായി ഉപയോഗിക്കപ്പെടുന്നതായും സ്വാതന്ത്ര്യ സമര സേനാനികൾ പഠിപ്പിച്ച ദേശസ്‌നേഹം ഇതല്ലെന്നും ചടങ്ങിൽ മുഖ്യസന്ദേശം നൽകിയ പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ പറഞ്ഞു. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ സ്വാഗതം പറഞ്ഞു. ആസ്തി വികസന ഫണ്ട് എം. എൽ. എമാരെ പരിചയപ്പെടുത്തുന്ന പരിപാടി ധനമന്ത്രി കെ. എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. കേരള നിയമസഭ മീഡിയ ആന്റ് പാർലമെന്ററി സ്റ്റഡി സെന്ററാണ് പരിപാടി സംഘടിപ്പിച്ചത്. നിയമസഭയിലെ ആർ. ശങ്കരനാരായണൻ തമ്പി ഹാളിൽ നടന്ന ചടങ്ങിൽ മന്ത്രിമാർ, എം. എൽ. എമാർ, ഉദ്യോഗസ്ഥർ എന്നിവർ സംബന്ധിച്ചു.

Author

Leave a Reply

Your email address will not be published. Required fields are marked *