വഴിയോര വിശ്രമകേന്ദ്രം പദ്ധതി: ഭൂമിയുടെ ഉടമസ്ഥാവകാശം എക്കാലവും സർക്കാരിനുതന്നെയെന്ന് ഒ.കെ.ഐ.എച്ച്.എൽ

Spread the love

സംസ്ഥാന സർക്കാർ സംരംഭമായ ഓവർസീസ് കേരളൈറ്റ്സ് ഇൻവെസ്റ്റ്‌മെന്റ് ആൻഡ് ഹോൾഡിങ് ലിമിറ്റഡ് (ഒ.കെ.ഐ.എച്ച്.എൽ) വികസിപ്പിക്കുന്ന വഴിയോര വിശ്രമ കേന്ദ്രങ്ങൾ തുടങ്ങാൻ സർക്കാർ ഭൂമിയുടെ ഉടമസ്ഥാവകാശം വിട്ടുകളഞ്ഞുകൊണ്ട് കൈമാറാൻ തീരുമാനമെടുത്തെന്ന വാർത്ത അടിസ്ഥാനരഹിതവും വസ്തുതാവിരുദ്ധവുമാണെന്നു കമ്പനി അറിയിച്ചു.

ലോക കേരള സഭയുടെ നിർദേശപ്രകാരം രൂപീകരിക്കപ്പെട്ട നൂറുശതമാനം സർക്കാർ ഉടമസ്ഥതയിലുള്ള കമ്പനിയാണ് ഓവർസീസ് കേരളൈറ്റ്സ് ഇൻവെസ്റ്റ്‌മെന്റ് ആൻഡ് ഹോൾഡിങ് കമ്പനി. ദേശീയ പാത കടന്നുപോകുന്ന കേരളത്തിലെ 30 മേഖലകളിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള വഴിയോര സൗകര്യ കേന്ദ്രങ്ങളുടെ ശൃംഖല (റസ്റ്റ് സ്റ്റോപ്പ്) സൃഷ്ടിക്കുകയാണ് ഒ.കെ.ഐ.എച്ച്.എല്ലിന്റെ പ്രധാന പദ്ധതികളിൽ ഒന്ന്. റെസ്റ്ററന്റുകൾ, ഫുഡ് കോർട്ട്, കൺവീനിയൻസ് സ്റ്റോർ, ക്ലിനിക്ക്, ഇന്ധന സ്റ്റേഷൻ, വാഹന അറ്റകുറ്റപ്പണി സൗകര്യങ്ങൾ, കാരവൻ പാർക്കിംഗ്, ഉയർന്ന നിലവാരത്തിലുള്ള ടോയ്ലറ്റ് ബ്ലോക്കുകൾ, മോട്ടൽ മുറികൾ, ട്രാവലേഴ്‌സ് ലോഞ്ച്, കോൺഫറൻസ്, മീറ്റിംഗ് റൂമുകൾ എന്നിവയുൾപ്പെടെയാണ് വിശ്രമ കേന്ദ്രങ്ങൾ ഒരുക്കുന്നത്. യാത്രകാർക്കും അന്താരാഷ്ട്ര ടൂറിസ്റ്റുകൾക്കും അത്യാധുനിക സൗകര്യങ്ങൾ ഒരുക്കുന്നതോടൊപ്പം പ്രാദേശികതലത്തിൽ ജോലി സാധ്യതകൾ സൃഷ്ടിക്കുന്നതിനുമാണ് പദ്ധതി വിഭാവനം ചെയ്യുന്നത്.

പ്രവാസി മലയാളികൾക്ക് ലാഭകരമായി നിക്ഷേപിക്കാനും മടങ്ങിയെത്തിയ പ്രവാസികൾക്ക് അവരുടെ കഴിവുകളും വൈദഗ്ധ്യവും പ്രയോജനപ്പെടുത്താനുമുള്ള സാധ്യതകളാണു പദ്ധതി നൽകുന്നത്. 100 ശതമാനം ഒ.കെ.ഐ.എച്ച്.എല്ലിന്റെ ഉടമസ്ഥതയിലുള്ള റെസ്റ്റ് സ്റ്റോപ്പ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് പൂർത്തിയായ പദ്ധതികളുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുക. നിയമാനുസൃത ഓഡിറ്റിങ്ങിന് പുറമേ രണ്ട് കമ്പനികളും ആഭ്യന്തര ഓഡിറ്റിനും സിഎജിയുടെ വാർഷിക ഓഡിറ്റിനും വിധേയമാണ്. പദ്ധതിക്കായി സർക്കാർ അനുവദിക്കുന്ന ഭൂമിയിൽ ഒ.കെ.ഐ.എച്ച്.എൽ മുഖാന്തരം വസ്തു സർക്കാരിന്റെ പൂർണ ഉടമസ്ഥതയിൽ തുടരും. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഭൂമിയിൽ ഒ.കെ.ഐ.എച്ച്.എലുമായി സംയുക്ത സംരംഭമായി തുടങ്ങുന്ന പദ്ധതിയുടെ ഭൂമിയുടെ ഉടമസ്ഥാവകാശവും സർക്കാരിൽ നിക്ഷിപ്തമായിരിക്കും. സ്വകാര്യ ഭൂമിയിൽ ആരംഭിക്കുന്ന റെസ്റ്റ് സ്റ്റോപ്പുകൾ പ്രവർത്തനസജ്ജമാകുന്ന മുറയ്ക്ക് സെബിയിൽ രജിസ്റ്റർ ചെയ്ത റിയൽ എസ്റ്റേറ്റ് ഇൻവെസ്റ്റ്‌മെന്റ് ട്രസ്റ്റിൽ നിക്ഷിപ്തമാക്കുകയും അത് പ്രവാസികൾക്ക് 1000 രൂപയുടെയോ അതിന്റെ ഗുണിതങ്ങളായ തുകയ്‌ക്കോ നിക്ഷേപിക്കാനും അതിലൂടെ സ്ഥിര വരുമാനം ഉറപ്പാക്കാനുമാണു ലക്ഷ്യമിടുന്നത്. സ്വന്തം വരുമാനത്തിൽ നിന്ന് വായ്പ തിരിച്ചടയ്ക്കുന്ന രീതിയിലാണ് റസ്റ്റ് സ്റ്റോപ്പുകൾ വിഭാവനം ചെയ്തിട്ടുള്ളത്. ഭൂമിയുടെ അടിസ്ഥാന വില ലോൺ നൽകുന്നതിനുള്ള മാർജിനായി ധനകാര്യ സ്ഥാപനങ്ങൾ കണക്കാക്കുന്നതിനാൽ അത് കമ്പനിയുടെ ബാലൻസ് ഷീറ്റിൽ ഉൾപ്പെടുത്തേണ്ടതുണ്ട്.

കാസർഗോഡ് തലപ്പാടിയിൽ ജിഎസ്ടി വകുപ്പിന്റെ അഞ്ചേക്കറിന് 7.5 കോടിയും ആലപ്പുഴ ചേർത്തലയിൽ സിൽക്ക്, ഓട്ടോകാസ്റ്റ് എന്നീ പൊതുമേഖല സ്ഥാപനങ്ങളുടെ ഭൂമിക്ക് 45 കോടിയുമാണ് ന്യായവില കണക്കാക്കിയതെന്നത് വസ്തുതയല്ല. അതിനാൽ സർക്കാർ ഭൂമിയിലോ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഭൂമിയിലോ ആരംഭിക്കുന്ന റസ്റ്റ് സ്റ്റോപ്പുകളുടെ ഉടമസ്ഥാവകാശം യാതൊരു കാരണവശാലും ആർക്കും കൈമാറ്റം ചെയ്യപ്പെടില്ലെന്നും അവ ഫലത്തിൽ സർക്കാർ ഉടമസ്ഥതയിൽ തുടരുമെന്നും ഒ.കെ.ഐ.എച്ച്.എൽ അറിയിച്ചു.

Author