മസ്ക്കവി : റേച്ചൽ ജോർജ് ഹൂസ്റ്റൺ

Spread the love

താറാവ് വർഗ്ഗത്തിൽ മനുഷ്യരോട് ഇണങ്ങി ജീവിക്കുന്ന ഒരു ഇനമാണ് മസ്കവി. പറക്കുവാനും, നീന്തുവാനും, കരയിൽ കൂടി നടക്കുവാനും, കഴിവുണ്ട്. ചെറിയ കുളങ്ങൾ, ഗോൾഫ് ലേക്ക് ,തണുപ്പും ചൂടും പച്ചപ്പുമുള്ള സ്ഥലങ്ങളിലാണ് ഇവ ജീവിക്കുന്നത്. രാത്രിയിൽ മരത്തിൻറെ ചില്ലകളിലും ഇരിക്കും. മനുഷ്യരോട് സ്നേഹമുള്ള കുറഞ്ഞ ചെലവിൽ ജീവിക്കുന്ന താറാവിനത്തിൽപ്പെട്ട പക്ഷിയാണ് മസ്കവി.

മുട്ടയിടുകയും കുഞ്ഞുങ്ങൾ വിരിയിക്കുകയും ചെയ്യുവാനും ഏകദേശം രണ്ടുമാസക്കാലം വളരെ കൃത്യതയോടെ അവ ചിലവഴിക്കുന്നു. 20- 28 മുട്ടകൾ വരെ ദിവസം ഒന്ന് എന്ന കണക്കിനാണ് മുട്ടയിടുന്നത് മുട്ടയുടെ വലിപ്പം താറാവിന്റെ മുട്ടയുടെ അത്രയും തന്നെ.

മുട്ടയിടുവാനും മുട്ട വിരിയിച്ച് കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കാൻ സമയമാകുമ്പോൾ പൂവനും പിടയും കൂടിയാണ് സ്ഥലം കരയിൽ അന്വേഷിച്ച് നടക്കുന്നത്. ഇഷ്ടപ്പെട്ട സുരക്ഷിതമായ സ്ഥലം കണ്ടെത്തിയാൽ രണ്ടുമൂന്നു ദിവസം ആ സ്ഥലം നിരീക്ഷിച്ചു നടക്കും. അപ്പോഴേക്കും മുട്ടയിടുവാനുള്ള സമയമാകും. ആൺ മസ്ക്കവി കുറച്ചു ദൂരെ ചുറ്റുപാടും നിരീക്ഷിച്ചു കൊണ്ട് കാവൽ ഇരിക്കും. ആ നിരീക്ഷണവും കാവലും കാണേണ്ടത് തന്നെ.

28 മുട്ടയൊക്കെ കൃത്യമായി ഇട്ടിട്ട് അതിൻറെ പുറത്ത് ചൂടു കൊടുക്കുവാൻ കോഴിയൊക്കെ ഇരിക്കുന്ന പോലെ അടയിരിക്കും. ഇടയ്ക്കൊക്കെ ഇറങ്ങിപ്പോയി തീറ്റ കഴിക്കും. അങ്ങനെ കുറെ ദിവസം കഴിയുമ്പോൾ കനം കുറഞ്ഞ പഞ്ഞി പോലത്തെ തൂവലുകൾ ഈ മുട്ടകളുടെ പുറത്ത് വെച്ച് മൂടി അതിൻറെ പുറത്ത് ഇരിക്കും. പൊരുന്ന കോഴിയെപ്പോലെ ശബ്ദം ഉണ്ടാക്കാറില്ല ഈ ദിവസങ്ങളിൽ എല്ലാം ആണ് മസ്ക്കവി യുടെകാവലും കരുതലും കാണേണ്ടത് തന്നെ. അത് കാണുമ്പോൾ നമുക്ക് അവയോട് ബഹുമാനം തോന്നിപ്പോകും.

ഏകദേശം 30- 35 ദിവസത്തോളം കഴിയുമ്പോൾ മുട്ടകൾ വിരിഞ്ഞു തുടങ്ങും. മുട്ടകൾ എല്ലാം വിരിഞ്ഞു കഴിഞ്ഞാൽ പെൺ മസ്ക്കവികുഞ്ഞുങ്ങളെ പുറത്തുകൊണ്ടു നടന്ന തീറ്റകൾ തിന്നുവാനും വെള്ളത്തിൽ നീന്തുവാനും പഠിപ്പിക്കുന്നു. കുഞ്ഞുങ്ങൾ വലുതായാലും ചിലതൊക്കെ മാതാപിതാക്കളുടെ കൂടെ ജീവിക്കുന്നവരും ഉണ്ട്. നായ്ക്കളെപ്പോലെ വാലാട്ടിയാണ് നമ്മോടുള്ള സ്നേഹം പ്രകടിപ്പിക്കുന്നത്.

തള്ള മസ്കവി വളരെ കഷ്ടപ്പെട്ട് കുഞ്ഞുങ്ങളെ കാത്തു പരിപാലിക്കുന്നുണ്ടെങ്കിലും കുറെയൊക്കെ നഷ്ടപ്പെട്ട് പോകുന്നു. പരുന്ത്,നായ്ക്കൾ മുതലായ ജീവികളുടെ ആഹാരമായി തീരുന്നു. കുറേ ദിവസം പുറംലോകമായി ബന്ധമില്ലാതെ ആഹാരം പോലും കഴിക്കാതെ ജീവിക്കുന്നതിനാൽ തള്ള മസ്ക്കവി പുറത്തുകൂടെ കുഞ്ഞുങ്ങളെയും കൊണ്ട്
നടക്കുമ്പോൾ മറ്റു ജീവികളോട് അത്രതന്നെ എതിർക്കാനുള്ള വെളിവും ഇല്ല ശക്തിയും ഇല്ല. ആയതിനാൽ കുറച്ചുദിവസം കഴിയുമ്പോൾ രണ്ടോ അഞ്ചോ കുഞ്ഞുങ്ങളെ കൂടെ കാണുന്നുള്ളൂ .

ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന വളർത്തു കോഴികളിൽ ഒന്നായ മസ്ക്കവി താറാവിനെ ആദ്യകാല സ്പാനിഷ് പരിവേഷകർ എത്തുമ്പോൾ പെറുവിലും പരാഗ്വേയിലും തദ്ദേശവാസികൾ സൂക്ഷിച്ചിരുന്നു. മസ്ക്കവി എന്ന വാക്ക് ഈ താറാവുകളെ ഇംഗ്ലണ്ടിലേക്കും ഫ്രാൻസിലേക്ക് എത്തിച്ച മസ്ക്കവി കമ്പനിയെ സൂചിപ്പിച്ചേക്കാം.

Maliakel Sunny

 

Author