പ്രതിപക്ഷ നേതാവ് കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞത്

Spread the love

കൊച്ചി: കേരളത്തില്‍ നിന്നും 32,000 ത്തിലധികം സ്ത്രീകളെ ഇസ്ലാമിക് സ്റ്റേറ്റിലേക്ക് റിക്രൂട്ട് ചെയ്‌തെന്ന തെറ്റായ വിവരമാണ് ‘ദ കേരളാ സ്റ്റോറി’ എന്ന സിനിമയിലൂടെ പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നത്. ഇതുതന്നെയാണ് സംവിധായകനും കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ട്രെയിലറിലും പറഞ്ഞുവയ്ക്കുന്നത്. ഇതൊരു സംഘപരിവാര്‍ അജണ്ടയാണ്. മതസൗഹാര്‍ദ്ദമുള്ള കേരളത്തിന്റെ മണ്ണില്‍ വിഷ വിത്തുകള്‍ പാകാനുള്ള സിനിമയാണത്. ഭിന്നിപ്പുണ്ടാക്കി ജനങ്ങളെ തമ്മിലടിപ്പിച്ച് ചോര കുടിക്കാനുള്ള പരിശ്രമമാണ് നടത്തുന്നത്. കേരളത്തെ ലോകത്തിന് മുന്നില്‍ അപമാനിക്കുന്ന സിനിമയ്ക്ക് പ്രദര്‍ശനാനുമതി നല്‍കരുത്. അപകടകരമായ സന്ദേശമാണ് കേരളത്തെക്കുറിച്ച് ഈ സിനിമ പുറത്തേക്ക് നല്‍കുന്നത്. ഏത് വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു സിനിമ നിര്‍മ്മിച്ചത്? വര്‍ഗീയതയുടെ വിഷ വിത്താണോ മോദി കേരളത്തില്‍ വന്ന് പാകിയത്? ഗുജറാത്ത് പോലെ കേരളത്തെയും വര്‍ഗീയമാക്കാനാണോ മോദി ശ്രമിക്കുന്നത്? ജനാധിപത്യ കേരളം ഒറ്റക്കെട്ടായി അതിനെ ചെറുത്ത് തോല്‍പ്പിക്കും. തോളോട് തോള്‍ ചേര്‍ന്ന് നില്‍ക്കുന്ന നമുക്കിടയില്‍ ഭിന്നിപ്പിന്റെ വിത്ത് പാകാന്‍ ഒരിക്കലും അനുവദിക്കരുത്. സിനിമയ്ക്ക് അനുമതി കൊടുക്കരുത്. ട്രെയ്‌ലറിന് സെന്‍സര്‍ ബോര്‍ഡ് അനുമതി നല്‍കിയതിനെ കുറിച്ച് അന്വേഷിക്കണം. സിനിമ പ്രദര്‍ശിപ്പിക്കാതിരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിയമനടപടി സ്വീകരിക്കണം. ഇങ്ങനെയൊക്കെയാണോ മോദി കേരളം പിടിക്കുന്നത്.

ഒന്നാം ലാവലിന്‍ കേസ് സുപ്രീം കോടതിയുടെ പരിഗണനയിലാണ്. സംസ്ഥാനത്തെ സി.പി.എമ്മും കേന്ദ്രത്തിലെ ബി.ജെ.പിയും തമ്മിലുണ്ടാക്കിയ അന്തര്‍ധാരയുടെ ഭാഗമായാണ് കേസ് 33 തവണ മാറ്റിവച്ചത്. ഇത് കേട്ടുകേള്‍വിയില്ലാത്തതാണ്. കേസ് പരിഗണനയ്ക്ക് എടുക്കുമ്പോഴൊക്കെ സി.ബി.ഐ അഭിഭാഷകന് പനി വരും. ഒന്നാം ലാവലിന്‍ കേസ് അഡ്ജസ്റ്റ് ചെയ്ത് വച്ചിരിക്കുകയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗേവിന്ദന് അറിയാം. കേരളത്തില്‍ സ്വര്‍ണക്കള്ളക്കടത്താണ് നടക്കുന്നതെന്ന് പ്രധാനമന്ത്രി പറയുമ്പോഴും അത് സംബന്ധിച്ച് കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം എവിടെ പോയി? ബി.ജെ.പി നേതാക്കള്‍ പ്രതികളായ കൊടകര കുഴല്‍പ്പണ കേസും സി.പി.എം നേതാക്കള്‍ക്കെതിരായ സ്വര്‍ണക്കടത്ത്, ലൈഫ് മിഷന്‍ കേസുകളും ഒത്തുതീര്‍പ്പാക്കിയവരാണ് ഇപ്പോള്‍ ഒന്നാം ലാവലിന്‍ എവിടെയെന്ന് പ്രതിപക്ഷത്തോട് ചോദിക്കുന്നത്. കേസ് എവിടെ പോയെന്ന് സി.പി.എം തന്നെ പറയട്ടെ.

ലഹരി ഉപയോഗത്തെ തുടര്‍ന്ന് തിരുവനന്തപുരത്ത് 14 വയസുകാരിയായ പെണ്‍കുട്ടിക്കുണ്ടായ ദാരുണാന്ത്യം കേരളത്തെ മുഴുവന്‍ ഞെട്ടിക്കുന്നതാണ്. അപകടകരമായ രീതിയില്‍ ലഹരി ഉപയോഗം വര്‍ധിക്കുന്ന സാഹചര്യം പ്രതിപക്ഷമാണ് നിയമസഭയില്‍ കൊണ്ടുവന്നത്. അതേത്തുടര്‍ന്ന് സര്‍ക്കാര്‍ കാമ്പയിനുകള്‍ ആരംഭിച്ചെങ്കിലും എല്ലാം നിലച്ചമട്ടാണ്. ലഹരി മാഫിയകള്‍ക്കെതിരെയോ ലഹരി വസ്തുക്കളുടെ ഉറവിടം കണ്ടെത്താനുള്ള നടപടികളോ സ്വീകരിക്കുന്നില്ല. ലഹരി മാഫിയകള്‍ക്ക് ഒരു രാഷ്ട്രീയ രക്ഷാകര്‍തൃത്വമുണ്ട്. ഭരണകക്ഷിയുടെ നേതാക്കള്‍ പ്രദേശികതലം മുതല്‍ നല്‍കുന്ന സംരക്ഷണമാണ് ലഹരിമാഫിയയെ നിലനിര്‍ത്തുന്നത്. ഇതിനെ ഭരണകൂടം ഗൗരവത്തോടെ കൈകാര്യം ചെയ്യണം. 14 കാരിയുടെ ദൗര്‍ഭാഗ്യകരമായ അന്ത്യം കേരളത്തിലെ രക്ഷിതാക്കളെയാകെ അരക്ഷിതത്വത്തിലാക്കുന്നതും ഭയപ്പെടുത്തുന്നതുമാണ്. ലഹരിമാഫിയയെ അടിച്ചമര്‍ത്താന്‍ സര്‍ക്കാര്‍ തയാറായില്ലെങ്കില്‍ കേരളം കൂടുതല്‍ അപകടകരമായ അവസ്ഥയിലേക്ക് പോകുമെന്ന് ഒരിക്കല്‍ കൂടി മുന്നറിയിപ്പ് നല്‍കുകയാണ്.

 

Author

Leave a Reply

Your email address will not be published. Required fields are marked *