‘കീം’ ആദ്യ ഓൺലൈൻ പരീക്ഷ ചരിത്ര വിജയം: മന്ത്രി ഡോ. ബിന്ദു

Spread the love

79,044 പേർ പരീക്ഷയെഴുതി

സംസ്ഥാനത്ത് ആദ്യമായി നടത്തിയ ‘കീം’ ഓൺലൈൻ പ്രവേശന പരീക്ഷ ചരിത്രവിജയമായതായി ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു. പരീക്ഷാഫലം എത്രയും വേഗം പ്രസിദ്ധീകരിച്ച് പ്രവേശന നടപടികളിലേക്ക് കടക്കാൻ എൻട്രൻസ് കമ്മീഷണർക്ക് നിർദ്ദേശം നൽകിയതായും മന്ത്രി പറഞ്ഞു. ‘കീം’ എൻജിനിയറിങ്, ഫാർമസി പ്രവേശനപരീക്ഷകൾ വിജയകരമായി പൂർത്തിയാക്കാൻ സഹായിച്ച എല്ലാവർക്കും മന്ത്രി നന്ദിയും അനുമോദനവും അറിയിച്ചു.

79,044 (എഴുപത്തി ഒൻപതിനായിരത്തി നാല്പത്തിനാല്) വിദ്യാർത്ഥികളാണ് ജൂൺ അഞ്ചു മുതൽ പത്തുവരെ ആറു ദിവസങ്ങളിലായി നടന്ന ആദ്യ ‘കീം’ ഓൺലൈൻ പ്രവേശന പരീക്ഷയെഴുതിയത്. ഈ മാസം 5 മുതൽ 9 വരെ എൻജിനിയറിങ് പരീക്ഷയും 10ന് ഫാർമസി പരീക്ഷയുമായിരുന്നു. സംസ്ഥാനത്ത് ആദ്യമായാണ് ഇത്രയും വിപുലമായ രീതിയിൽ ഓൺലൈൻ പരീക്ഷ നടത്തിയത്. ഒരു ദിവസം പരമാവധി 18,993 പേർക്ക് പരീക്ഷ എഴുതാനുള്ള സൗകര്യം ഒരുക്കിയിരുന്നു.

പരീക്ഷയ്ക്കായി തയ്യാറാക്കിയ സോഫ്റ്റ്‌വെയർ ഒരുക്കിയത് സംസ്ഥാന സർക്കാർ സ്ഥാപനമായ സി-ഡിറ്റ് ആണ്. സോഫ്റ്റ്‌വെയറും അനുബന്ധ ഉപകരണങ്ങളും വിലയിരുത്താനായി മോക്ക് ടെസ്റ്റും ട്രയൽ പരീക്ഷയും നടത്തി പരീക്ഷ സുഗമമമായി നടക്കുമെന്ന് ആദ്യം ഉറപ്പാക്കി. വിവിധ ജില്ലകളിലായി 198 പരീക്ഷാ കേന്ദ്രങ്ങളിലും, ഡൽഹിയിൽ രണ്ട് പരീക്ഷാകേന്ദ്രങ്ങളിലും, മുംബൈ, ദുബായ് എന്നിവിടങ്ങളിൽ ഓരോ കേന്ദ്രങ്ങളിലുമായാണ് പരീക്ഷ നടന്നത്.

ഏറ്റവും സുഗമമായി പരീക്ഷ പൂർത്തിയാക്കാൻ എല്ലാ പിന്തുണയും നൽകിയ കോളീജിയേറ്റ് എഡ്യൂക്കേഷൻ ഡയറക്ടറേറ്റ്, സോഫ്റ്റ്‌വെയർ തയ്യാറാക്കിയ സി-ഡിറ്റ്, പരീക്ഷാ കേന്ദ്രങ്ങളും അനുബന്ധ സൗകര്യങ്ങളും സജ്ജമാക്കിയ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മാനേജ്മെന്റുകൾ, പരീക്ഷാർത്ഥികൾക്കായി പ്രതേക സർവീസ് നടത്തിയ കെ എസ് ആർ ടി സി, മന്ത്രിയുടെ അഭ്യർത്ഥനപ്രകാരം അധിക കോച്ച് അനുവദിച്ച റെയിൽവേ, വിവരങ്ങൾ യഥാക്രമം നൽകിയ മാധ്യമപ്രവർത്തകർ തുടങ്ങി എല്ലാവർക്കും മന്ത്രി നന്ദി അറിയിച്ചു.

Author

Leave a Reply

Your email address will not be published. Required fields are marked *