
റെക്സ് ഹ്യൂവർ
ന്യൂയോർക്ക് : ലോംഗ് ഐലൻഡിനെ ദശകങ്ങളോളം ഭീതിയിലാഴ്ത്തിയ ‘ഗിൽഗോ ബീച്ച്’ പരമ്പരക്കൊലപാതക കേസിലെ പ്രതി റെക്സ് ഹ്യൂവർമാൻ (62) കുറ്റം സമ്മതിച്ചു. 17 വർഷത്തിനിടെ എട്ട് സ്ത്രീകളെ ശ്വാസം മുട്ടിച്ചു കൊന്നതായാണ് ബുധനാഴ്ച കോടതിയിൽ ഇയാൾ ഏറ്റുപറഞ്ഞത്.
മൂന്ന് ജീവപര്യന്തം തടവും കൂടാതെ 100 വർഷത്തെ അധിക തടവിനും ഇയാൾ സമ്മതിച്ചു.
മെലിസ ബാർത്തലെമി, മേഗൻ വാട്ടർമാൻ, അംബർ കോസ്റ്റല്ലോ തുടങ്ങി എട്ട് സ്ത്രീകളെ കൊലപ്പെടുത്തിയതായി ഇയാൾ കോടതിയിൽ സ്ഥിരീകരിച്ചു. 1993 മുതൽ 2010 വരെയുള്ള കാലയളവിലായിരുന്നു ഈ ക്രൂരകൃത്യങ്ങൾ.
വർഷങ്ങളോളം ദുരൂഹമായി തുടർന്ന ഈ കേസിൽ, ഹ്യൂവർമാൻ ഉപയോഗിച്ചിരുന്ന പിക്ക് അപ്പ് ട്രക്കും അയാൾ ഉപേക്ഷിച്ച പിസ്സ ബോക്സിൽ നിന്ന് ലഭിച്ച ഡി.എൻ.എ പരിശോധനയുമാണ് നിർണ്ണായകമായത്.
കൊല്ലപ്പെട്ടവരുടെ ബന്ധുക്കളും ഹ്യൂവർമാന്റെ മുൻഭാര്യയും മകളും കോടതിയിൽ സന്നിഹിതരായിരുന്നു. ജൂൺ 17-ന് ഇയാൾക്കുള്ള ശിക്ഷ ഔദ്യോഗികമായി വിധിക്കും.
കൊലപാതകങ്ങൾ നടക്കുമ്പോൾ കുടുംബം സ്ഥലത്തില്ലാതിരുന്നതിനാൽ ഇവർക്ക് സംഭവത്തിൽ പങ്കില്ലെന്ന് പ്രോസിക്യൂട്ടർമാർ വ്യക്തമാക്കി.