വിചിറ്റാ ഫാൾസ്: ടെക്സസിലെ വിവിധ ജയിലുകളിലേക്ക് ബൈബിളിലും മറ്റ് മതഗ്രന്ഥങ്ങളിലും ഒളിപ്പിച്ച് മയക്കുമരുന്ന് കടത്തിയ ഹെന്ന ഹാവില മാർട്ടിനെസ് എന്ന യുവതിക്ക് ആറ് വർഷം തടവുശിക്ഷ വിധിച്ചു. ബൈബിളിന്റെ പുറംചട്ടയ്ക്കുള്ളിലും പേജുകളിലും സിന്തറ്റിക് കന്നാബിനോയിഡുകൾ (മയക്കുമരുന്ന്) ലായനി രൂപത്തിൽ തേച്ചുപിടിപ്പിച്ചാണ് ഇവർ തടവുകാർക്ക് അയച്ചിരുന്നത്.
ജയിംസ് വി. ഓൾറെഡ് യൂണിറ്റിലെ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് സംശയാസ്പദമായ രീതിയിലുള്ള ബൈബിളുകൾ കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണം വിചിറ്റാ ഫാൾസിലെ ഒരു കൊറിയർ സെന്ററിലേക്കും അവിടെ നിന്ന് പ്രതിയിലേക്കും എത്തിച്ചേരുകയായിരുന്നു. ഹെന്നയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ ഏകദേശം 2.2 കിലോഗ്രാം (4.9 പൗണ്ട്) മയക്കുമരുന്നും അധികൃതർ പിടിച്ചെടുത്തു.