ഹൂസ്റ്റൺ : ഹാരിസ് കൗണ്ടിയിലെ സർക്കാർ ജീവനക്കാർക്ക് തങ്ങളുടെ അവകാശങ്ങൾക്കായി ശബ്ദമുയർത്താൻ പുതിയ ലേബർ പോളിസി (Labor Policy) വരുന്നു. ഇത്തരമൊരു പരിഷ്കാരം നടപ്പിലാക്കുന്ന ടെക്സസിലെ ആദ്യത്തെ കൗണ്ടിയാണ് ഹാരിസ് കൗണ്ടി.
കൗണ്ടി ജീവനക്കാർക്ക് ശമ്പള വർദ്ധനവിനും മെച്ചപ്പെട്ട തൊഴിൽ സാഹചര്യങ്ങൾക്കുമായി തൊഴിലാളി സംഘടനകളുടെ സഹായം തേടാൻ അനുമതി നൽകുന്ന നയത്തിന് കൗണ്ടി കമ്മീഷണർമാർ അംഗീകാരം നൽകി.
ടെക്സസ് നിയമപ്രകാരം പോലീസ്, ഫയർഫോഴ്‌സ് ഒഴികെയുള്ള പൊതുമേഖലാ ജീവനക്കാർക്ക് കൂട്ടായ വിലപേശലിന് അനുമതിയില്ല. എന്നാൽ ഈ പുതിയ നയം വഴി തൊഴിലാളികൾക്ക് പരാതികൾ ബോധിപ്പിക്കാനും ചർച്ചകൾ നടത്താനും സാധിക്കും.
അഞ്ചംഗ കമ്മീഷണർ കോടതിയിൽ 3-1 എന്ന വോട്ടിനാണ് നയം പാസാക്കിയത്. റിപ്പബ്ലിക്കൻ കമ്മീഷണറായ ടോം റാംസെ ഇതിനെ എതിർത്തു.
കുറഞ്ഞത് 20% ജീവനക്കാരുടെ പിന്തുണയുള്ള സംഘടനകളെ പ്രതിനിധികളായി അംഗീകരിക്കും. ഇവരും കൗണ്ടി മാനേജ്‌മെന്റും ഉൾപ്പെടുന്ന ഒരു സമിതി രൂപീകരിച്ച് പ്രശ്നങ്ങൾ ചർച്ച ചെയ്യുകയും ശുപാർശകൾ സമർപ്പിക്കുകയും ചെയ്യും.
ഏകദേശം 20,000 ജീവനക്കാരുള്ള ഹാരിസ് കൗണ്ടിയിൽ, തൊഴിലാളികൾക്ക് മാന്യമായ പരിഗണനയും മെച്ചപ്പെട്ട സേവന സാഹചര്യങ്ങളും ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ഈ നീക്കം സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്നും യൂണിയനുകളെ പിൻവാതിലിലൂടെ പ്രവേശിപ്പിക്കാനുള്ള ശ്രമമാണെന്നും ആരോപിച്ച് ചില രാഷ്ട്രീയ നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്.