റാപ്പർ യങ് ഡോൾഫിനെ വെടിവെച്ചു കൊന്ന കേസിലെ പ്രതിക്ക് 20 വർഷം തടവ്ശിക്ഷ

ഷെൽബി കൗണ്ടി (ടെന്നിസി) : അമേരിക്കൻ റാപ്പറും മ്യൂസിക് ലേബൽ ഉടമയുമായ യങ് ഡോൾഫിനെ പകൽവെളിച്ചത്തിൽ വെടിവെച്ചു കൊന്ന കേസിൽ പ്രധാന പ്രതിക്ക് കോടതി 20 വർഷം തടവുശിക്ഷ വിധിച്ചു. കോർണേലിയസ് സ്മിത്ത് ജൂനിയർ (36) എന്ന പ്രതിക്കാണ് മെംഫിസ് കോടതി ശിക്ഷ വിധിച്ചത്.

1 ലക്ഷം ഡോളറിന്റെ (ഏകദേശം 83 ലക്ഷം രൂപ) ക്വട്ടേഷനായിരുന്നു ഈ കൊലപാതകം. 2021 നവംബറിലാണ് മെംഫിസിലെ ഒരു ബേക്കറിക്ക് മുന്നിൽ വെച്ച് യങ് ഡോൾഫ് (യഥാർത്ഥ പേര്: അഡോൾഫ് റോബർട്ട് തോൺടൺ ജൂനിയർ) വെടിയേറ്റു മരിക്കുന്നത്. ജന്മനാട്ടിലെ പാവപ്പെട്ട കുടുംബങ്ങൾക്ക് കൃതജ്ഞതാ സൂചകമായി ടർക്കി കോഴികളെ വിതരണം ചെയ്യാൻ എത്തിയതായിരുന്നു അദ്ദേഹം. ബേക്കറിക്ക് മുന്നിൽ വെച്ച് പ്രതികൾ അദ്ദേഹത്തിന് നേരെ ഇരുപതോളം തവണയാണ് വെടിയുതിർത്തത്.

ഒന്നാം പ്രതിയായ ജസ്റ്റിൻ ജോൺസന് നേരത്തെ തന്നെ ജീവപര്യന്തം തടവ് ശിക്ഷ ലഭിച്ചിരുന്നു. കേസിൽ മാപ്പുസാക്ഷിയാവുകയും പോലീസിനെ സഹായിക്കുകയും ചെയ്തതിനാലാണ് രണ്ടാമത്തെ വെടിവെപ്പുകാരനായ കോർണേലിയസ് സ്മിത്തിന്റെ ശിക്ഷ 20 വർഷമായി കുറച്ചത്. വ്യക്തിപരമായ ശത്രുതയും സംഗീത ലോകത്തെ മത്സരങ്ങളുമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. പ്രിയപ്പെട്ട റാപ്പർ കൊല്ലപ്പെട്ടതിനെ തുടർന്ന് നഗരത്തിൽ വലിയ രീതിയിലുള്ള പ്രതിഷേധങ്ങളും സംഘർഷാവസ്ഥയും ഉടലെടുത്തിരുന്നു. സുരക്ഷ ഉറപ്പാക്കാൻ നഗരത്തിൽ കർഫ്യൂ ഏർപ്പെടുത്തുന്നതിനെക്കുറിച്ച് പോലും അന്ന് അധികൃതർ ആലോചിച്ചിരുന്നു. ഈ വിധിയോടെ 4 വർഷം നീണ്ടുനിന്ന നിയമപോരാട്ടങ്ങൾക്കാണ് അവസാനമായിരിക്കുന്നത്.

Author

Leave a Reply

Your email address will not be published. Required fields are marked *