ഗ്രേപ്‌വൈൻ,ടെക്സസ് : ടെസ്ലയുടെ സൈബർട്രക്കിലെ “വേഡ് മോഡ്” ഫീച്ചർ പരീക്ഷിക്കാനെന്ന പേരിൽ വാഹനമെടുത്ത് തടാകത്തിലേക്ക് ഓടിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവം മെയ് 18 – തിങ്കളാഴ്ച രാത്രി ഗ്രേപ്‌വൈൻ ലേക്കിലെ കാറ്റീസ് വുഡ്സ് ബോട്ട് റാംപ് സമീപത്താണ് ഉണ്ടായത്.
പൊലീസ് അറിയിച്ചതനുസരിച്ച്, ജിമ്മി ജാക്ക് മക്‌ഡാനിയൽ എന്നയാളാണ് ടെസ്ല സൈബർട്രക്ക് ഉദ്ദേശപൂർവ്വം വെള്ളത്തിലേക്ക് ഓടിച്ചത്. “വേഡ് മോഡ്” വെള്ളത്തിൽ വാഹനം എങ്ങനെ പ്രവർത്തിക്കുമെന്ന് പരിശോധിക്കാനായിരുന്നു ശ്രമമെന്ന് ഇയാൾ ഉദ്യോഗസ്ഥരോട് സമ്മതിച്ചു.
എന്നാൽ തടാകത്തിലേക്ക് കടന്നതോടെ ഇലക്ട്രിക് ട്രക്ക് പ്രവർത്തനരഹിതമായി വെള്ളം കയറാൻ തുടങ്ങി. തുടർന്ന് ഡ്രൈവറും വാഹനത്തിലുണ്ടായിരുന്ന യാത്രക്കാരും പുറത്തേക്ക് രക്ഷപ്പെടുകയായിരുന്നു. പിന്നീട് ഗ്രേപ്‌വൈൻ ഫയർ ഡിപ്പാർട്മെന്റ് ജല രക്ഷാസംഘം എത്തി വാഹനം തടാകത്തിൽ നിന്ന് പുറത്തെടുത്തു.
സംഭവത്തെ തുടർന്ന് മക്‌ഡാനിയലിനെ നിയന്ത്രിത മേഖലയിലേക്ക് വാഹനം ഓടിച്ചതും ജലസുരക്ഷാ നിയമലംഘനങ്ങളും ഉൾപ്പെടെയുള്ള നിരവധി കുറ്റങ്ങൾ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തു.
അതേസമയം, ടെസ്ലയുടെ “Wade Mode” ഫീച്ചർ ആഴം കുറഞ്ഞ വെള്ളത്തിലൂടെയുള്ള യാത്രയ്ക്കായി മാത്രം രൂപകൽപ്പന ചെയ്തതാണെന്നും സൈബർട്രക്ക് ഒരു ബോട്ടല്ലെന്നും അധികൃതർ പൊതുജനങ്ങളെ മുന്നറിയിപ്പ് നൽകി.