വനിതാ വികസന കോര്‍പ്പറേഷന് വായ്പാ വിതരണത്തില്‍ റെക്കോര്‍ഡ്

Spread the love

നല്‍കിയത് 35 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന പ്രതിവര്‍ഷ തുക,

തിരുവനന്തപുരം: സംസ്ഥാനത്തെ വനിത/ട്രാന്‍സ്‌ജെന്‍ഡര്‍ സംരംഭകര്‍ക്ക് വായ്പ നല്‍കുന്നതില്‍ കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ റെക്കോര്‍ഡിട്ടതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 260.75 കോടി രൂപ വനിതാ വികസന കോര്‍പ്പറേഷന്‍ വായ്പ വിതരണം ചെയ്തു. 35 വര്‍ഷത്തെ പ്രവര്‍ത്തനത്തില്‍ കോര്‍പ്പറേഷന്‍ വായ്പ നല്‍കുന്ന ഏറ്റവും ഉയര്‍ന്ന പ്രതിവര്‍ഷ തുകയാണിത്. സംസ്ഥാനത്തൊട്ടാകെ 21,889 വനിതാ ഗുണഭോക്താക്കള്‍ക്കായാണ് ഈ തുകവായ്പയായി നല്‍കിയിട്ടുള്ളത്. കൂടാതെ നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ വായ്പ തിരിച്ചടവിലും റെക്കോര്‍ഡ് തുകയാണ് കോര്‍പ്പറേഷന് ലഭിച്ചിട്ടുള്ളത്. 174.78 കോടിരൂപയാണ് തിരിച്ചടവ് ഇനത്തില്‍ കോര്‍പ്പറേഷന് ലഭിച്ചിട്ടുള്ളതെന്നും മന്ത്രി വ്യക്തമാക്കി.

വിവിധ ദേശീയ ധനകാര്യ വികസന കോര്‍പ്പറേഷനുകളുടെ സഹായത്തോടുകൂടി സൂക്ഷ്മ, ചെറുകിട, സംരംഭക മേഖലയിലെ വനിതാ സംരംഭകര്‍ക്ക് 30 ലക്ഷം രൂപ വരെ 6 ശതമാനം പലിശ നിരക്കില്‍ കോര്‍പ്പറേഷന്‍ വായ്പയായി നല്‍കുന്നുണ്ട്. സ്ത്രീകള്‍ക്കും സ്വയംസഹായ സംഘങ്ങള്‍ക്കും ഇതിന്റെ ഗുണഭോക്താക്കളാകാം. കൂടാതെ ഇന്ത്യയിലും വിദേശത്തുമായി വിവിധ കോഴ്‌സുകള്‍ ചെയ്യുന്നതിലേക്കായി 3-5% വരെ പലിശ നിരക്കില്‍ വിദ്യാഭ്യാസ വായ്പയും കോര്‍പ്പറേഷന്‍ ലഭ്യമാക്കുന്നുണ്ട്. കേവലം വായ്പ നല്‍കുന്നതില്‍ മാത്രം ഒതുങ്ങി നില്‍ക്കാതെ സംരംഭകര്‍ക്കാവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി ശരിയായ ദിശയില്‍ അവരുടെ വ്യവസായം ലാഭകരമാക്കി മാറ്റുന്നതിന് സഹായകരമാകുന്ന ‘പ്രോജക്ട് കണ്‍സള്‍ട്ടന്‍സി വിങ്’എന്ന നൂതന പദ്ധതി 2023-24 സാമ്പത്തിക വര്‍ഷത്തില്‍ ആരംഭിക്കുന്നതിനും കോര്‍പറേഷന്‍ ലക്ഷ്യമിടുന്നു.

6 ദിവസം നീണ്ടുനില്‍ക്കുന്ന സംരംഭകത്വ വികസന പരിശീലന പരിപാടിയിലൂടെ വനിതകള്‍/ട്രാന്‍സ്‌ജെന്‍ഡര്‍ എന്നിവര്‍ക്ക് സ്വന്തമായി യൂണിറ്റുകള്‍ ആരംഭിച്ച് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലൂടെ ഭാവിയില്‍ സ്വയംപര്യാപ്ത നേടാനുള്ള സാഹചര്യം കോര്‍പ്പറേഷന്‍ മുഖേന വഴിയൊരുക്കുന്നുണ്ട്. സ്ഥാപനത്തിന് കീഴിലുള്ള റീച്ച് ഫിനിഷിംങ് സ്‌കൂളില്‍ വനിതകള്‍ക്കായി വിവിധ സര്‍ട്ടിഫിക്കേഷന്‍ കോഴ്‌സുകള്‍ നല്‍കുന്നുണ്ട്. ഇതുവരെ ഒന്നര ലക്ഷത്തിലധികം ട്രെയിനിങ് ദിനങ്ങള്‍ കൈവരിക്കുകയും 6500-ഓളം വനിതകള്‍ക്ക് പരിശീലനം നല്‍കുകയും ചെയ്തിരുന്നു. വനിത ശിശുവികസന വകുപ്പ് സംസ്ഥാനത്ത് രൂപീകൃതമായതോടെ വകുപ്പിന് കീഴില്‍ പുതിയ ദിശാബോധത്തോടെയുള്ള പ്രവര്‍ത്തനമാണ് കോര്‍പ്പറേഷന്‍ കാഴ്ചവയ്ക്കുന്നത്.

സംസ്ഥാനത്തെ സ്ത്രീകളുടെ സമഗ്ര ശാക്തീകരണം സാമ്പത്തിക സ്വാശ്രയത്വം എന്നിവ ലക്ഷ്യമിട്ടുകൊണ്ടാണ് കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ രൂപീകരിച്ചത്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന സ്ത്രീകള്‍ക്ക് കുറഞ്ഞ നിരക്കില്‍ സംരംഭക, വിദ്യാഭ്യാസ വായ്പകള്‍ കോര്‍പ്പറേഷന്‍ ലഭ്യമാക്കുന്നുണ്ട്. 140 കോടി രൂപയില്‍ നിന്നും സര്‍ക്കാര്‍ ഗ്യാരണ്ടി 845.56 കോടി രൂപയായി ഉയര്‍ത്തിയതു കൊണ്ടു മാത്രമാണ് വായ്പാ വിതരണത്തില്‍ ഈ റെക്കോര്‍ഡ് നേട്ടം കൈവരിക്കാന്‍ സാധിച്ചത്.

Author