ഡെങ്കിപ്പനി: തീവ്രവ്യാപന സാധ്യത മുന്നില്‍ കണ്ട് ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

Spread the love

പാലക്കാട് ജില്ലയില്‍ ഡെങ്കിപ്പനി കേസുകള്‍ കൂടുന്നതായി ഡി.എം.ഒ അറിയിച്ചു. പഞ്ചായത്ത്, മുനിസിപ്പാലിറ്റി അധികൃതര്‍ പ്രതിരോധ പ്രവര്‍ത്തനത്തില്‍ പ്രധാന പങ്ക് വഹിക്കണമെന്ന് ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്ര പറഞ്ഞു. പഞ്ചായത്ത് സെക്രട്ടറിമാരുടെ അടിയന്തിര യോഗം ചേരണമെന്നും നിര്‍ദേശം നല്‍കി. ജില്ലാ കലക്ടറുടെ ചേംബറില്‍ ഡെങ്കി പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ അവലോകനയോഗം ചേർന്നു.നിലവില്‍ തുടരുന്ന മാലിന്യമുക്ത നവകേരളം പദ്ധതിയോടൊപ്പം കൊതുക് നിവാരണവും പ്രാധാന്യത്തോടെ മുന്നോട്ട് കൊണ്ടു പോകണം. വാര്‍ഡ് സാനിറ്റേഷന്‍ കമ്മിറ്റികള്‍ സജീവമാക്കുകയും പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കുകയും വേണം. വീടിനുള്ളിലും പുറത്തും കൊതുക് വളരാനുള്ള സാഹചര്യം ഒഴിവാക്കണം.തോട്ടം മേഖലകളില്‍ പ്രത്യേക ജാഗ്രത വേണം. ചിരട്ട, റബ്ബര്‍, ജാതിക്കതോട്, അടക്കത്തോട് എന്നിവ കൊതുകിന്റെ വളര്‍ച്ചക്ക് ഇടയാകാനാകാത്ത വിധം കൈകാര്യം ചെയ്യേണ്ടതുണ്ട്. ഇത് സംബന്ധിച്ച് തൊഴിലാളികള്‍ക്കും അതില്‍ ഉത്തരവാദിത്തം വഹിക്കേണ്ട സ്ഥലമുടമകള്‍ക്കും കര്‍ശന നിര്‍ദേശം നല്‍കാന്‍ പ്ലാന്റേഷന്‍ ഇന്‍സ്പെക്ടര്‍ക്ക് ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി. കുടുംബശ്രീ, തൊഴിലുറപ്പ് അധികൃതര്‍ ബന്ധപ്പെട്ടവര്‍ക്ക് തൊഴിലിടങ്ങളില്‍ പാലിക്കേണ്ട നിര്‍ദേശങ്ങള്‍ കൃത്യമായി അറിയിക്കണമെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു.
അലനല്ലൂര്‍, കൊടുവായൂര്‍, കരിമ്പ പഞ്ചായത്തുകളാണ് ജില്ലയിലെ ഹോട്ട്സ്പോട്ടുകള്‍. സിക്ക പോലുള്ള വൈറസ് രോഗങ്ങളും ഈഡിസ് കൊതുകുകള്‍ പരത്തുമെന്നതിനാല്‍ ആര്‍.ആര്‍.ടി രൂപീകരിച്ച് ജനങ്ങള്‍ക്ക് ബോധവത്ക്കരണം നല്‍കുന്നുണ്ട്. സ്‌കൂളുകളില്‍ എല്ലാ വെള്ളിയാഴ്ചയും ഓഫീസുകളില്‍ ശനിയാഴ്ചകളിലും വീടുകളില്‍ ഞായറാഴ്ചകളിലും ഉറവിട നശീകരണം (ഡ്രൈ ഡേ) നടത്തണമെന്നും ഡി.എം.ഒ നിര്‍ദേശിച്ചു.

Author

Leave a Reply

Your email address will not be published. Required fields are marked *