ടെക്നിക്കൽ കമ്മിറ്റി അംഗീകരിച്ച മുഴുവൻ പേർക്കും രണ്ടു മാസത്തിനുള്ളിൽ കോക്ലിയർ ഇംപ്ലാന്റേഷൻ നടത്തും : മന്ത്രി

Spread the love

മന്ത്രിയുടെ നേതൃത്വത്തിൽ അവലോകന യോഗം ചേർന്നു.

ശ്രുതിതരംഗം പദ്ധതി വഴി ടെക്നിക്കൽ കമ്മിറ്റി അംഗീകരിച്ച മുഴുവൻ പേർക്കും 2 മാസത്തിനുള്ളിൽ കോക്ലിയർ ഇംപ്ലാന്റേഷൻ ശസ്ത്രക്രിയ നടത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. പുതിയ അപേക്ഷ വരുന്നതനുസരിച്ച് അവരുടെ സംരക്ഷണവും ഉറപ്പാക്കും. മുഴുവൻ കുട്ടികളുടെയും ചികിത്സ, തുടർചികിത്സ, ഉപകരണങ്ങളുടെ മെയിന്റനൻസ്, പ്രോസസർ അപ്ഗ്രഡേഷൻ എന്നിവ സമയബന്ധിതമായി നടപ്പാക്കുന്നതാണ്. മുമ്പ് കെ.എസ്.എസ്.എം. തുടർന്നുപോന്ന അതേ കമ്പനികളുമായി കെ.എം.എസ്.സി.എൽ. ചർച്ച നടത്തി ഉപകരണങ്ങൾക്കും മെയിന്റനൻസിനും അപ്ഗ്രഡേഷനും ധാരണയായിട്ടുണ്ട്. എത്രയും വേഗം ഉപകരണങ്ങൾ വിതരണം ചെയ്യാനാകുമെന്നും മന്ത്രി വ്യക്തമാക്കി.

മന്ത്രിയുടെ നേതൃത്വത്തിൽ ശ്രുതിതരംഗം പദ്ധതിയുടെ പ്രവർത്തനങ്ങൾ അവലോകനം ചെയ്യാൻ ഉന്നതതല യോഗം ചേർന്നു. പുതുതായി രജിസ്റ്റർ ചെയ്ത കുട്ടികൾ, ഉപകരണങ്ങളുടെ മെയിന്റനൻസ്, പ്രോസസർ അപ്ഗ്രഡേഷൻ എന്നിവ യോഗം ചർച്ച ചെയ്തു. നിലവിൽ ലഭിച്ച അപേക്ഷകൾ വിലയിരുത്തി 44 ശസ്ത്രക്രിയകൾക്ക് അംഗീകാരം നൽകി തുടർനടപടികൾ ആരംഭിച്ചിട്ടുണ്ട്. ഇതോടൊപ്പം ശസ്ത്രക്രിയ പൂർത്തിയാക്കിയവർക്കായി ഓഡിയോ വെർബൽ ഹാബിറ്റേഷൻ തെറാപ്പി, ഉപകരണങ്ങളുടെ മെയിന്റനൻസ്, പ്രോസസർ അപ്ഗ്രഡേഷൻ, മറ്റ് തുടർ ചികിത്സാ സൗകര്യങ്ങൾ എന്നിവയും ഉറപ്പാക്കിയിട്ടുണ്ട്.
ശ്രവണ വൈകല്യം നേരിടുന്ന അഞ്ചു വയസിൽ താഴെയുള്ള കുട്ടികൾക്ക് കോക്ലിയർ ഇംപ്ലാന്റേഷനും അനുബന്ധ സേവനങ്ങളും സൗജന്യമായി ഉറപ്പാക്കുവാനായി സംസ്ഥാന സർക്കാർ ആവിഷ്‌കരിച്ച് നടപ്പിലാക്കുന്ന പദ്ധതിയാണ് ശ്രുതി തരംഗം. നിലവിൽ ആരോഗ്യ വകുപ്പിന് കീഴിൽ സ്റ്റേറ്റ് ഹെൽത്ത് ഏജൻസിയാണ് പദ്ധതിയുടെ നിർവഹണ ചുമതല വഹിക്കുന്നത്. തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രികളിൽ നിന്നും എംപാനൽ ചെയ്ത സ്വകാര്യ ആശുപത്രികളിൽ നിന്നും ഗുണഭോക്താക്കൾക്ക് സൗജന്യ സേവനം ലഭ്യമാകും. കൂടുതൽ കുട്ടികൾക്ക് സഹായം ലഭ്യമാക്കുന്നതിന് സി.എസ്.ആർ. ഫണ്ടും ഉപയോഗപ്പെടുത്തുമെന്നും മന്ത്രി വ്യക്തിമാക്കി. എസ്.എച്ച്.എ. ഡയറക്ടർ, കെ.എം.എസ്.സി.എൽ. മാനേജിംഗ് ഡയറക്ടർ, ജനറൽ മാനേജർ, എസ്.എച്ച്.എ. ജോ. ഡയറക്ടർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

Author

Leave a Reply

Your email address will not be published. Required fields are marked *