സി.പി.എമ്മിന്റേത് തരികിട രാഷ്ട്രീയം; യു.ഡി.എഫിന്റെ കെട്ടുറപ്പും എല്‍.ഡിഎഫിന്റെ ദൗര്‍ബല്യവും ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടു : പ്രതിപക്ഷ നേതാവ്

Spread the love

പ്രതിപക്ഷ നേതാവ് തൊടുപുഴയില്‍ മാധ്യമങ്ങളോട് പറഞ്ഞത്.

ലീഗിന് പിന്നാലെ നടന്ന് സി.പി.എം നാണംകെട്ടു.

തൊടുപുഴ : ലീഗിന്റെ തീരുമനം പുറത്ത് വന്നതോടെ യു.ഡി.എഫിന്റെ കരുത്തും ഘടകകക്ഷികള്‍ തമ്മിലുള്ള പരസ്പര ബന്ധവും എത്രത്തോളമുണ്ടെന്ന്, അക്കാര്യത്തില്‍ സംശയമുള്ള ചിലര്‍ക്ക് ബോധ്യപ്പെട്ടതില്‍ സന്തോഷമുണ്ട്. ഇല്ലെന്ന് പല പ്രാവശ്യം പറഞ്ഞിട്ടും വരൂ വരൂവെന്ന് പറഞ്ഞ് സി.പി.എം എന്തിനാണ്

ലീഗിന് പിന്നാലെ നടക്കുന്നത്? പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എല്‍.ഡി.എഫിന് ആത്മവിശ്വാസം നഷ്ടമായതും ജനങ്ങള്‍ എതിരാണെന്ന് ബോധ്യമായതും ജനക്കൂട്ടത്തില്‍ വിചാരണ ചെയ്യപ്പെടുമെന്ന് മനസിലായതും കൊണ്ടാണ് യു.ഡി.എഫിനെ ദുര്‍ബലപ്പെടുത്താന്‍ ലീഗിന് പിന്നാലെ നടക്കുന്നത്. ഏക സിവിലില്‍ കോഡ് സെമിനാറിലേക്കും സി.പി.എം ലീഗിനെ ക്ഷണിച്ചിരുന്നു. പരിപാടി നല്ലതാണെന്നും കോണ്‍ഗ്രസിനെ വിളിക്കാത്ത പരിപാടിക്ക് പങ്കെടുക്കില്ലെന്നും ലീഗ് കൃത്യമായ മറുപടി നല്‍കിയിരുന്നു. വീണ്ടും കോണ്‍ഗ്രസിനെ വിളിക്കാത്ത പരിപാടിക്ക് ലീഗിനെ വിളിക്കാന്‍ പോയി സി.പി.എം നാണംകെട്ടു.

കോണ്‍ഗ്രസും ലീഗും തമ്മിലുള്ള ബന്ധത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഇപ്പോള്‍ കോണ്‍ഗ്രസ്- ലീഗ് ബന്ധത്തില്‍ ചെറിയ അഭിപ്രായവ്യത്യാസങ്ങള്‍ പോലും ഇല്ല. എല്ലാ പൊതുതീരുമാനങ്ങളും കൂടിയാലോചനകളിലൂടെയാണ് എടുക്കുന്നത്. ഒരു പാര്‍ട്ടിയെന്ന നിലയില്‍ ചില കാര്യങ്ങളില്‍ ലീഗിന് അവരുടേതായ അഭിപ്രായങ്ങളുണ്ടാകും. പക്ഷെ കോണ്‍ഗ്രസിനോ യു.ഡി.എഫിനോ ഹാനികരമാകുന്ന ഒരു തീരുമാനങ്ങളും ലീഗ് സ്വീകരിക്കാറില്ല. ലീഗിനെ വേദനിപ്പിക്കുന്ന തീരുമാനം കോണ്‍ഗ്രസും എടുക്കാറില്ല. കോണ്‍ഗ്രസും ലീഗും തമ്മിലുള്ള ബന്ധവും യു.ഡി.എഫിന്റെ പ്രസക്തിയും ഒന്നുകൂടി അരക്കിട്ടുറപ്പിക്കുന്നാണ് ലീഗിന്റെ ഇപ്പോഴത്തെ തീരുമാനം. എല്‍.ഡി.എഫ് ദുര്‍ബലമാണെന്ന് പുരപ്പുറത്ത് കയറി നിന്ന് വിളിച്ചു പറയുകയാണ് സി.പി.എം. ആത്മവിശ്വാസം നഷ്ടപ്പെട്ട സി.പി.എം തുടര്‍ച്ചായി നടത്തിയ രണ്ട് വൃഥാശ്രമങ്ങളിലും പരിഹാസ്യരായി.
എന്തുകൊണ്ട് പങ്കെടുക്കുന്നില്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി വളരെ ഭംഗിയായി പറഞ്ഞു. ഇതോടെ എല്ലാം അവസാനിച്ചു. ഇനി അതിന് പിന്നാലെ ആരും നടക്കേണ്ട.

പാലസ്തീന്‍ ഐക്യദാര്‍ഢ്യ സമ്മേളനത്തെ ഇടുങ്ങിയ രാഷ്ട്രീയത്തിലേക്ക് സി.പി.എം കൊണ്ടു പോയി. പാലസ്തീന് ആര് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാലും കോണ്‍ഗ്രസ് അതിനെ സ്വാഗതം ചെയ്യും. പക്ഷെ സി.പി.എം വിലകുറഞ്ഞ തരികിട രാഷ്ട്രീയം കൊണ്ടുവന്ന് ആ പരിപാടിയുടെ പരിപാടിയുടെ ശോഭകെടുത്തി.

നികുതിപ്പണം കൊണ്ടല്ല സി.പി.എമ്മിന്റെ കയ്യിലുള്ള അഴിമതിപ്പണം കൊണ്ട് വേണം ജനസദസ് നടത്തേണ്ടത്; ബി.എല്‍.ഒമാരെ ദുരുപയോഗം ചെയ്യുന്നതിനെതിരെ യു.ഡി.എഫ് പരാതി നല്‍കും

ജനസദസ് നടത്തുന്നതിന് പണം അനുവദിക്കണമെന്നാണ് തദ്ദേശ സ്ഥാപനങ്ങളോടും ജില്ലാ കളക്ടര്‍മാരോടും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഓഗസ്റ്റില്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നല്‍കേണ്ടിയിരുന്ന പദ്ധതി വിഹിതത്തിന്റെ രണ്ടാം ഗഡുവായ 3000 കോടി രൂപ ഇതുവരെ നല്‍കാത്ത സര്‍ക്കാരാണ് ജനസദസിന് പണം നല്‍കണമെന്ന് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ജനസദസിന് വേണ്ടി തെരഞ്ഞെടുപ്പ് സംവിധാനത്തെയും സി.പി.എം ദുരുപയോഗം ചെയ്യുകയാണ്. തെരഞ്ഞെടുപ്പ് കമ്മിഷന്‍ ചുമതലപ്പെടുത്തിയിരിക്കുന്ന ബൂത്ത് ലെവല്‍ ഓഫീസര്‍മാരോട് ജനസദസിന് വേണ്ടി യോഗങ്ങള്‍ വിളിച്ച് ചേര്‍ക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. തെരഞ്ഞെടുപ്പ് ജോലികള്‍ ചെയ്യേണ്ട ബി.എല്‍.ഒമാരെ ദുരുപയോഗം ചെയ്യുന്നതിനെതിരെ യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കും.

സാധാരണക്കാര്‍ നികുതിയായി പഞ്ചായത്തുകള്‍ക്ക് നല്‍കുന്ന പണം കൊണ്ടല്ല, സി.പി.എമ്മിന്റെ കയ്യിലുള്ള അഴിമതിപ്പണം ചെലവാക്കി വേണം സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കേണ്ടത്. തദ്ദേശ സ്ഥാപനങ്ങളുടെയും സഹകരണബാങ്കുകളുടെയും പണം ഉപയോഗിച്ച് ജനസദസ് നടത്തുന്നത് കേരളീയം കഴിഞ്ഞുള്ള രണ്ടാമത്തെ ധൂര്‍ത്താണ്. ഓണാഘോഷ പരിപാടി നടത്തിയതിന്റെ പണം പോലും കൊടുത്തു തീര്‍ക്കാതെ ഈ തുലാവര്‍ഷക്കാലത്ത് പിണറായി വിജയന്‍ അല്ലാതെ മറ്റാരെങ്കിലും കേരളീയം പോലൊരു ധൂര്‍ത്ത് തിരുവനന്തപുരം നഗരത്തില്‍ നടത്തുമോ?

വൈദ്യുതി നിരക്ക് വര്‍ധന ജനങ്ങളോടുള്ള ക്രൂരതയാണ്. സര്‍ക്കാര്‍ നടത്തുന്ന അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും ഫലം അനുഭവിക്കേണ്ടി വരുന്നത് പൊതുജനങ്ങളാണ്. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ലാഭത്തിലായിരുന്ന കെ.എസ്.ഇ.ബി ഏഴ് വര്‍ഷം കൊണ്ട് 40000 കോടി രൂപയുടെ കടത്തിലാണ്. യൂണിറ്റിന് 4 രൂപ 29 പൈസ നിരക്കില്‍ ഉമ്മന്‍ ചാണ്ടിയുടെ കാലത്തുണ്ടാക്കിയ പവര്‍ പച്ചേസ് കരാര്‍ റദ്ദാക്കി. ഇതോടെ കഴിഞ്ഞ 180 ദിവസമായി ദിവസേന ഏഴ് കോടി രൂപയുടെ നഷ്ടമാണ് കെ.എസ്.ഇ.ബിക്ക് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. പുരപ്പുറം സോളാര്‍ പദ്ധതിയിലും വന്‍ അഴിമതി നടത്തി. ഈ അഴിമതികളിലൂടെയെല്ലാം ബോര്‍ഡിനുണ്ടായ നഷ്ടമാണ് ജനങ്ങളുടെ തലയില്‍ കെട്ടിവയ്ക്കുന്നത്. ഇനി എല്ലാ വര്‍ഷവും നിരക്ക് വര്‍ധിപ്പിക്കുമെന്നാണ് മന്ത്രി പറയുന്നത്. വൈദ്യുതി ചാര്‍ജ് വര്‍ധനവിനെതിരെ യു.ഡി.എഫ് ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കും. അഴിമതിയും കെടുകാര്യസ്ഥതയും കൊണ്ട് ജനങ്ങളെ പീഡിപ്പിക്കുന്ന ജനവിരുദ്ധസര്‍ക്കാരായി പിണറായി സര്‍ക്കാര്‍ മാറി.

മുന്‍ കേന്ദ്രമന്ത്രി മണിശങ്കര്‍ അയ്യരോട് കേരളീയത്തില്‍ പങ്കെടുക്കരുതെന്ന് കെ.പി.സി.സി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ആ നിര്‍ദ്ദേശം ധിക്കരിച്ചാണ് അദ്ദേഹം പരിപാടിയില്‍ പങ്കെടുത്തത്. ഇക്കാര്യം എ.ഐ.സി.സിയെ അറിയിച്ചിട്ടുണ്ട്.

 

Author

Leave a Reply

Your email address will not be published. Required fields are marked *