ഹരിത തിരഞ്ഞെടുപ്പിന് “മേരു ഗില്ലു” : പെരുമാറ്റചട്ടത്തിന്റെ ലോഗോ പ്രകാശനം ചെയ്തു

Spread the love

ജില്ലയിലെ ഹരിത പെരുമാറ്റചട്ടത്തിന്റെ ലോഗോ “മേരു ഗില്ലു” ജില്ലാ കളക്ടർ ഷീബ ജോർജ്ജ് ഇടുക്കി സബ് കളക്ടർ ഡോ. അരുൺ എസ് നായർക്ക് നൽകി പ്രകാശനം ചെയ്തു. ഉപയോഗം കുറച്ച് , വീണ്ടും ഉപയോഗിച്ച് , പുനഃചംക്രമണം നടത്തി ഭൂമിയെ ഹരിതാഭമായി സൂക്ഷിക്കാം എന്ന സന്ദേശമാണ് ലോഗോയുടെ നൽകുന്നത്. പച്ചപ്പാർന്ന ഭൂമിയെ പ്രതീക്ഷയോടെ നോക്കിക്കാണുന്ന മലയണ്ണാനാണ് ചിത്രത്തിൽ.
തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ഭാഗമായി ഉണ്ടാകാവുന്ന മാലിന്യങ്ങളുടെ അളവ് പരമാവധി കുറയ്ക്കുകയും പ്രകൃതി സൗഹൃദ സാധന സാമഗ്രികൾ ഉപയോഗിക്കുകയും ചെയ്യുന്ന ഹരിത തിരഞ്ഞെടുപ്പാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ വിഭാവനം ചെയ്യുന്നത്. ഇതിന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ , സ്ഥാനാർഥികൾ , സമ്മതിദായകർ , പൊതുജനങ്ങൾ തുടങ്ങിയ എല്ലാപേരുടെയും സഹകരണം ആവശ്യമുണ്ടെന്നും കളക്ടർ പറഞ്ഞു. പരിപാടിയിൽ എ ഡി എം ബി ജ്യോതി , ഡെപ്യൂട്ടി കലക്ടർമാരായ ഡോ . അരുൺ ജെ ഓ , മനോജ് കെ , സ്വീപ്പ് നോഡൽ ഓഫീസർ ലിപു ലോറൻസ് എന്നിവർ പങ്കെടുത്തു.

ഏതൊക്കെ തരത്തിലുള്ള ബോർഡുകളും ബാനറുകളും ഉപയോഗിക്കാം?

നൂറ് ശതമാനം കോട്ടൺ തുണിയിൽ എഴുതി തയാറാക്കുന്നവയും അല്ലെങ്കിൽ കോട്ടൺ തുണിയും പേപ്പറും ചേർന്ന് നിർമ്മിക്കുന്ന വസ്തുവിൽ പ്രിന്റ് ചെയ്യപ്പെടുന്ന ബോർഡുകളും ബാനറുകളും ഉപഗിക്കാവുന്നതാണ്. കൂടാതെ പനമ്പായ, പുൽപ്പായ, ഓല, ഈറ, മുള, പാള തുടങ്ങിയ പ്രകൃതി സൗഹൃദ വസ്തുക്കൾ ഉപയോഗിച്ചും ആകർഷകങ്ങളായ പ്രചാരണ സാമഗ്രികൾ തയാറാക്കാം. പ്രചാരണത്തിന് ഡിജിറ്റൽ സാധ്യതകളും ഉപയോഗിക്കാം. ഫ്ളക്സ് ബോർഡുകളും ബാനറുകളും കൂടാതെ കാഴ്ചയിൽ തുണിയോട് സാമ്യമുള്ള നോൺ വുവൻ പോളി പ്രൊപ്പലീൻ കൊണ്ടുള്ള ബോർഡുകളും ബാനറുകളും ഉപയോഗിക്കാൻ പാടില്ല .

കൊടിതോരണങ്ങൾ എങ്ങിനെയുള്ളവ ആയിരിക്കണം?

കൊടികളും തോരണങ്ങളും തുണിയിലോ പേപ്പറിലോ നിർമ്മിച്ചവയാകണം . പ്ലാസ്റ്റിക് കലർന്ന തുണി ഉപയോഗിക്കരുത്. തോരണങ്ങൾ പേപ്പറിലോ കോട്ടൺ തുണിയിലോ മാത്രമാകണം . നോൺ വുവൻ പോളിപ്രോപ്പലീൻ കൊണ്ടുള്ള കൊടിതോരണങ്ങൾ പൂർണ്ണമായും ഒഴിവാക്കേണ്ടതാണ്.

പ്രചാരണ സമയത്ത് ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കുടിവെള്ള ബോട്ടിലുകൾക്ക് പകരം എന്ത് ?

പ്രചാരണ സമയത്ത് സ്ഥാനാർഥിയും മറ്റ് സഹപ്രവർത്തകരും സ്റ്റീൽ ബോട്ടിലുകൾ കരുതുകയാണെങ്കിൽ പ്ലാസ്റ്റിക് കുടിവെള്ള ബോട്ടിലുകൾ ഒഴിവാക്കാനാകും . പ്രചാരണ വാഹനങ്ങളിൽ വാട്ടർ ഡിസ്പെൻസറുകളും സ്റ്റീൽ കപ്പുകളും കരുതാം.

മാലിന്യം നീക്കം ചെയ്യാൻ ഹരിത കർമ സേനയുമായി കരാറിൽ ഏർപ്പെടുക

* പോളിങ് ഉദ്യോഗസ്ഥർക്കുള്ള ഭക്ഷണം പ്ലാസ്റ്റിക് കണ്ടയിനറുകളിലോ സഞ്ചികളിലോ വിതരണം ചെയ്യരുത്.

* ബൂത്തുകളിൽ ഭക്ഷണം കഴിക്കാൻ ഡിസ്പോസിബൾ ഗ്ലാസുകളും പ്ലേറ്റുകളും ഉപയോഗിക്കരുത്

പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിഞ്ഞാൽ കടുത്ത ശിക്ഷാ നടപടികൾ സ്വീകരിക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് അധികാരം നൽകുന്ന പുതിയ നിയമ ഭേദഗതി (കേരള പഞ്ചായത്ത് രാജ് (ഭേദഗതി) ആക്ട്, 2024 & കേരള മുനിസിപ്പാലിറ്റി (ഭേദഗതി) ആക്ട്, 2024) അനുസരിച്ച് പൊതു അല്ലെങ്കിൽ സ്വകാര്യ സ്ഥലങ്ങളിൽ മാലിന്യം വലിച്ചറിയുന്നവർക്കെതിരെ പഞ്ചായത്ത് അല്ലെങ്കിൽ നഗരസഭാ സെക്രട്ടറിക്ക് ചുമത്താവുന്ന പിഴ 5000 ആയി വർധിപ്പിച്ചിട്ടുണ്ട്. മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ടുള്ള കുറ്റകൃത്യങ്ങൾക്ക് ലഭിക്കാവുന്ന പിഴ 50,000 രൂപയും 1 വർഷം വരെ തടവും ആണ്.

 

Author

Leave a Reply

Your email address will not be published. Required fields are marked *