എൻഡോസൾഫാൻ മെഡിക്കൽ ബോർഡ് ക്യാമ്പിൽ 1,031 പേരെ കൂടി പങ്കെടുപ്പിക്കും

Spread the love

ദുരിതബാധിതർക്കുള്ള ചികിത്സാ തുക കാസർകോട് വികസനപാക്കേജിൽപ്പെടുത്തും.
എൻഡോസൾഫാൻ ദുരിതബാധിത ലിസ്റ്റിൽപ്പെടുത്താനുള്ള 1,031 അപേക്ഷകരിൽ അർഹരായവരെ മെഡിക്കൽ ബോർഡ് പരിശോധനയ്ക്ക് വിധേയമായി ഉൾപ്പെടുത്തും. ദുരിതബാധിതരുടെ പുനരധിവാസ പ്രവർത്തനങ്ങൾ ചർച്ച ചെയ്ത യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് വിവരം അറിയിച്ചത്. 2017 ലെ പ്രാഥമിക പട്ടികയിൽപ്പെട്ടവരാണ് 1,031 പേർ. ഇവരെ ഒഴിവാക്കിയതിന്റെ കാരണങ്ങൾ പരിശോധിച്ച് അർഹരായവരെ ഉൾപ്പെടുത്തും. മെഡിക്കൽ ബോർഡ് ക്യാമ്പുകൾ വികേന്ദ്രീകൃതമായി നടത്താനും ആവശ്യമായ ഡോക്ടർമാരുടെ സേവനം ഉറപ്പാക്കാനും മുഖ്യമന്ത്രി നിർദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന അന്തിമ പട്ടിക എൻഡോസൾഫാൻ സെൽ യോഗം ചേർന്ന് സെപ്റ്റംബർ അവസാനം പ്രസിദ്ധീകരിക്കും.
20,808 പേരുടെ ഫീൽഡുതല പരിശോധന നടന്നുവരികയാണ്. മൂന്ന് ഘട്ടങ്ങളിലായാണ് പരിശോധന. 6,202 പേരുടെ ആദ്യ ഘട്ട ഫീൽഡ് പരിശോധന പൂർത്തിയായി. രണ്ടാം ഘട്ടത്തിലെ പ്രാഥമിക മെഡിക്കൽ പരിശോധനയും മൂന്നാം ഘട്ട മെഡിക്കൽ ബോർഡ് പരിശോധനയും ആഗസ്റ്റ് 31നകം പൂർത്തീകരിക്കും. 2011 ഒക്ടോബർ 25ന് ശേഷം ജനിച്ച ഭിന്നശേഷിക്കാർക്ക് പ്രത്യേക പരിചരണവും പരിപാലനവും നൽകാനും മുഖ്യമന്ത്രി നിർദേശിച്ചു. ദുരിതബാധിതർക്ക് സൗജന്യ ചികിത്സ തുടരാൻ ആവശ്യമായ തുക നൽകുന്നത് കേന്ദ്രസർക്കാർ നിർത്തിയിരുന്നു. അത് കാസർകോട് വികസന പാക്കേജിൽ ഉൾപ്പെടുത്തി നൽകും. ഈ വർഷം സംസ്ഥാന സർക്കാർ അനുവദിച്ച രണ്ടരക്കോടി രൂപ ഉപയോഗിച്ച് കാലതാമസമില്ലാതെ കുടിശ്ശിക തീർക്കും. ഈ തുക നൽകാൻ തുടങ്ങിയിട്ടുണ്ട്. സാമ്പത്തിക നിയന്ത്രണമില്ലാതെ മുൻഗണനാടിസ്ഥാനത്തിൽ തുക നൽകാനും തീരുമാനമായി.

Author

Leave a Reply

Your email address will not be published. Required fields are marked *