ആര്‍എസ്എസ്-എഡിജിപി കൂടിക്കാഴ്ചയില്‍ അന്വേഷണം: സര്‍ക്കാര്‍ നടപടിയില്‍ സുതാര്യതയില്ലെന്ന് കെ.സി.വേണുഗോപാല്‍ എംപി

Spread the love

ആര്‍എസ്എസ്-എഡിജിപി കൂടിക്കാഴ്ചയില്‍ സിപിഎമ്മിനും സര്‍ക്കാരിനും എന്തൊക്കയോ മറച്ചുവെയ്ക്കാനുണ്ടെന്നും സര്‍ക്കാരിന്റെ നടപടികളില്‍ സുതാര്യതയില്ലെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി.

സിപിഎമ്മിന്റെ ഉത്തരവാദിത്തപ്പെട്ട ഉന്നത നേതൃത്വം മൗനം പാലിക്കുന്നത് അങ്ങേയറ്റത്തെ നിര്‍ഭാഗ്യകരമാണ്. സിപിഎമ്മും ആര്‍എസ്എസും ബിജെപിയും തമ്മിലുള്ള ഡീലിന്റെ ഭാഗമായിരുന്നു എഡിജിപി നടത്തിയ രഹസ്യകൂടിക്കാഴ്ചയെന്ന് ഓരോദിവസം കഴിയുംതോറും വ്യക്തമാവുകയാണ്. മുഖ്യമന്ത്രിയുടെ പിന്തുണയിലാണ് എഡിജിപി ഇപ്പോഴും പദവിയില്‍ തുടരുന്നത്.

തൃശ്ശൂര്‍പൂരം കലക്കിയ സംഭവത്തില്‍ ആക്ഷേപം നേരിടുന്ന എഡിജിപിയെ കൊണ്ട് അന്വേഷിച്ചപ്പിച്ചത് തന്നെ തെറ്റാണ്. തൃശ്ശൂര്‍ പൂരം നടക്കുമ്പോള്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍ എഡിജിപി സംഭവസ്ഥലത്ത് ഉണ്ടായിരുന്നു. എന്നിട്ടും പ്രശ്‌നം പരിഹരിക്കാന്‍ ഇടപെട്ടില്ല. പിന്നെ എങ്ങനെയാണ് അദ്ദേഹത്തിന്റെ അന്വേഷണ റിപ്പോര്‍ട്ട് ആധികാരികമാവുക. എഡിജിപിക്ക് അന്വേഷണ ചുമതല നല്‍കിയ സര്‍ക്കാര്‍ നടപടി തെറ്റാണ്. ആര്‍എസ്എസ് കൂടിക്കാഴ്ചയില്‍ എഡിജിപിക്കെതിരെ പ്രഖ്യാപിച്ച അന്വേഷണത്തില്‍ ഡിജിപിയുടെ റിപ്പോര്‍ട്ട് വരട്ടെയെന്നും വേണുഗോപാല്‍ പറഞ്ഞു.

കേരള പോലീസില്‍ സംഘപരിവാര്‍ വത്കരണം ഉണ്ടെന്ന് പറഞ്ഞത് സിപി ഐയുടെ ദേശീയ നേതാവല്ലെ?.എഡിജിപി ഔദ്യോഗിക വാഹനം ഉപേക്ഷിച്ച് ആര്‍എസ്എസ് നേതാക്കളെ കണ്ടത് രഹസ്യസന്ദേശം കൈമാറാനോ,ചര്‍ച്ചചെയ്യാനോ ആണ്. ഔദ്യോഗിക കാര്യത്തിനാണെങ്കില്‍ രഹസ്യമായി പോകണമോ? ഇത്രയും ഗൗരവകരമായ വിഷയം സിപിഎം നിസ്സാരമായി കാണുന്നത് എന്തുകൊണ്ടാണെന്ന് മനസിലാകുന്നില്ലെന്നും കെ.സി.വേണുഗോപാല്‍ പറഞ്ഞു.

കേന്ദ്രസര്‍ക്കാരിന്റെ വയനാട്
പാക്കേജ് വൈകുന്നത് ദൗര്‍ഭാഗ്യകരം:

വയനാട് പാക്കേജ് അനുവദിക്കണമെന്ന് പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടിട്ട് പോലും കേന്ദ്രസര്‍ക്കാര്‍ വയനാട് ദുരിതാശ്വാസ സാമ്പത്തിക സഹായം വൈകിപ്പിക്കുന്നത് ദൗര്‍ഭാഗ്യകരമാണ്.ഇത്രയും വലിയ പ്രകൃതിദുരന്തമുണ്ടായിട്ട് പോലും കേന്ദ്രസര്‍ക്കാര്‍ കാര്യമായ താല്‍പ്പര്യം കാട്ടുന്നില്ല.പ്രകൃതി ദുരന്തം ഉണ്ടാകുമ്പോള്‍ പ്രാഥമികമായി ഒരു സാമ്പത്തിക സഹായം കേന്ദ്രസര്‍ക്കാര്‍ നല്‍കുകയും വിശദമായ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ കൂടുതല്‍

തുക അനുവദിക്കുന്നതുമാണ് പതിവ്. എന്നാല്‍ വയനാടിന്റെ കാര്യത്തില്‍ അതുണ്ടായില്ല. കേന്ദ്രവും സംസ്ഥാനവും പരസ്പരം പഴിചാരുകയാണ്. ഇത് പരസ്പരം കുറ്റപ്പെടുത്തേണ്ട വിഷയമല്ല. ദുരന്തബാധിതരെ അതിജീവനത്തിലേക്ക് കൊണ്ടുവരണം. കുട്ടികളുടെ ഉന്നതവിദ്യാഭ്യാസം, ദുരന്തബാധിതരുടെ പുനരധിവാസം ഉള്‍പ്പെടെ സര്‍ക്കാരിന്റെ ക്രിയാത്മക ഇടപെടല്‍ വേണമെന്നും കെ.സി.വേണുഗോപാല്‍ പറഞ്ഞു.

വയനാട് ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രിയങ്കാഗാന്ധി റിക്കാര്‍ഡ് ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും കോണ്‍ഗ്രസ് തികഞ്ഞ ആത്മവിശ്വാസത്തിലാണെന്നും കെ.സി.വേണുഗോപാല്‍ പറഞ്ഞു.

*

Author

Leave a Reply

Your email address will not be published. Required fields are marked *