തനത് കേരളീയ കലാരൂപങ്ങള്‍ക്ക് പ്രചാരം നല്‍കി കൃതി എന്റര്‍ടെയ്ന്‍മെന്റസ്

Spread the love

കൊച്ചി: കേരളത്തിന്റെ തനത് കലാരൂപങ്ങള്‍ക്ക് പ്രമുഖ ദേശീയ, അന്തര്‍ദേശീയ ഇവന്റുകളില്‍ മുഖ്യസ്ഥാനം നല്‍കുന്നതിലൂടെ അവയെ ട്രെന്‍ഡിംഗാക്കി കൊച്ചി ആസ്ഥാനമായ കൃതി എന്റര്‍ടെയ്ന്‍മെന്റസ്. കേരളത്തിന്റെ തനത് ദൃശ്യ, ശ്രാവ്യ കലാരൂപങ്ങള്‍ക്ക് തങ്ങള്‍ സംഘടിപ്പിക്കുന്ന ഇവന്റുകളില്‍ മികച്ച പ്രാതിനിധ്യം നല്‍കിയാണ് കൃതി ഇത് സാധ്യമാക്കുന്നത്. കേരളത്തിന്റെ നൃത്ത, സംഗീത, നാടോടി, കഥാകഥന സമ്പത്തുകളാണ് ഇങ്ങനെ മികച്ച ദശ്യ, ശ്രാവ്യ അനുഭവങ്ങളിലൂടെ മറുനാട്ടുകാരും തദ്ദേശീയരുമായ അനുവാചക ഹൃദയങ്ങളില്‍ ഇടം പിടിയ്ക്കുന്നത്. ഈയിടെ കൊച്ചിയില്‍ നടന്ന കേരളാ ട്രാവല്‍ മാര്‍ട്ടിന്റെ (കെടിഎം) നിര്‍വഹണം നടത്തിയ കൃതി കെടിഎം സന്ദര്‍ശകര്‍ക്കായി സംഘടിപ്പിച്ച കലാസാംസ്‌കാരിക പരിപാടികള്‍ ഇതിനുദാഹരണമായി. കഴിഞ്ഞ രണ്ടു വര്‍ഷമായി കെടിഎമ്മിന്റെ സംഘാടനച്ചുമതല കൃതിക്കാണ്. ഇത്തവണ 200ലേറെ വിവിധ കലാകാരന്മാരാണ് കെടിഎമ്മില്‍ പരിപാടികള്‍ അവതരിപ്പിച്ചത്.

64 കലകളുടെ പ്രതീകങ്ങളായി അത്രയും മൃദുഗോളങ്ങള്‍ തൂക്കിയിട്ട കേരളത്തിന്റെ തനത് വാദ്യമായ ഇടയ്ക്കയില്‍ കൃതി സംഘടിപ്പിച്ചു വരുന്ന ഇടയ്ക്ക കച്ചേരിയും ഇക്കൂട്ടത്തില്‍ ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്. ചെണ്ട, തിമില, മദ്ദളം, ഇടയ്ക, വീണ, ഓടക്കുഴല്‍, മൃദംഗം, വയലിൻ എന്നിവ ചേര്‍ന്ന ഇന്‍സ്ട്രുമെന്റല്‍ ജുഗല്‍ബന്ദിയാണ് കൃതിയുടെ മറ്റൊരു മാസ്സ് ഹിറ്റ്. കെടിഎമ്മില്‍ അരങ്ങേറിയ ഇതിന്റെ ഖണ്ഡങ്ങള്‍ ഈയിടെ നവമാധ്യമങ്ങളില്‍ വൈറലായിരുന്നു. വിവിധ ദൈര്‍ഘ്യങ്ങളില്‍ കൃതി ചിട്ടപ്പെടുത്തി അവതരിപ്പിക്കുന്ന തകര്‍പ്പന്‍ പഞ്ചവാദ്യമാണ് ആഗോള ഇവന്റുകളില്‍ ഡിമാന്‍ഡുള്ള മറ്റൊരു ഐറ്റം.

കേരളത്തിന്റെ ചരിത്രവും നാട്ടറിവുകളും രസകരങ്ങളായ കഥകളായി അവതരിപ്പിക്കുന്ന സ്റ്റോറി ടെല്ലിംഗ് സെഷനുകള്‍ക്കും ഏറെ ആരാധകരുണ്ട്. ഇംഗ്ലീഷിലും മലയാളത്തിലും അവതരിപ്പിക്കുന്ന ഈ കഥാകഥന സെഷനുകള്‍ ഒരു പക്ഷേ സ്റ്റാന്‍ഡപ് കോമഡികളേക്കാള്‍ ജനപ്രിയമായിരിക്കുന്നു എന്നു പറഞ്ഞാല്‍ അതിശയമില്ലന്ന് കൃതി മാനേജിംഗ് ഡറക്ടര്‍ വിനീഷ് കമ്മത്ത് പറഞ്ഞു. വിനോദം മാത്രമല്ല വിജ്ഞാനവും വിളമ്പുന്ന വിഭവസമൃദ്ധമായ സദ്യയാണ് ഈ പരിപാടി.

പരമ്പരാഗത ക്ഷേത്രവാദ്യ കലാകാരനാണെന്നതാണ് ഇത്തരം സാംസ്‌കാരിക പരിപാടികളുടെ സാധ്യത അന്വേഷിക്കാന്‍ തന്നെ പ്രേരിപ്പിച്ചതെന്ന് വിനീഷ് കമ്മത്ത് പറയുന്നു. 14 വയസ്സു മുതല്‍ ക്ഷേത്രവാദ്യരംഗത്തുണ്ടെന്നതാണ് വിനീഷിന്റെ മികവ്. കേരള സംഗീത നാടക അക്കാദമിയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ശ്രീ ലക്ഷ്മി നരസിംഹ വാദ്യകലാക്ഷേത്രത്തിന്റെ സ്ഥാപകനും സെക്രട്ടറിയും കൂടിയാണ് അദ്ദേഹം. 2012- യില്‍ പ്രവര്‍ത്തിക്കുന്ന ഈ പരിശീലന സ്ഥാപനത്തില്‍ നിന്ന് വിവിധ വാദ്യകലകളിലായി ഇതുവരെ 120 ഓളം പേരാണ് പരിശീലനം പൂര്‍ത്തിയാക്കിയിട്ടുള്ളത്. സഹോദരനായ തുറവൂര്‍ രാകേഷ് കമ്മത്തും ഇടയ്ക്ക കലാകാരനും സോപാനസംഗീതജ്ഞനുമാണ്. തുറവൂര്‍ ബ്രദേഴ്‌സ് എന്നാണ് ഇവര്‍ അറിയപ്പെടുന്നത്. 2019ല്‍ ബിബിസി വേള്‍ഡ് സംപ്രേഷണം ചെയ്ത റിഥംസ് ഓഫ് ഇന്ത്യ സീരിസിലെ സോപാന സംഗീതം തുറവൂര്‍ ബ്രദേഴ്‌സാണ് അവതരിപ്പിച്ചത്. തുറവൂര്‍ ക്ഷേത്രത്തിലായിരുന്നു ചിത്രീകരണം.

ആഗോള തലത്തില്‍ നടക്കുന്ന സാംസ്‌കാരിക മേളകള്‍, ഉത്സവങ്ങള്‍, പ്രദര്‍ശനങ്ങള്‍ ചടങ്ങുകള്‍ എന്നിവയുടെ വേദികളില്‍ അങ്ങനെ കേരളത്തിന്റെ തനത് കലകളും അരങ്ങിലെത്തുന്നു. മികച്ച പ്രതികരണമാണ് ഇവയ്ക്കു ലഭിയ്ക്കുന്നതെന്ന് വിനീഷ് പറയുന്നു. ആധുനിക ജനപ്രിയ കലാരൂപങ്ങളുമായി സമന്വയിപ്പിച്ചാണ് ഇവയുടെ രൂപകല്‍പ്പന എന്നതും ശ്രദ്ധേയമാണ്. ഇത് ഇവയെ ഇക്കാലത്തോട് കൂടുതല്‍ അടുപ്പിക്കുന്നു.

Rammohan Paliyath

 

Author

Leave a Reply

Your email address will not be published. Required fields are marked *