കെപിസിസി സമർപ്പിച്ച നിർദ്ദേശങ്ങൾ അംഗീകരിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ.
ബി.എൽ.എമാരുടെ നിയമനത്തിനുള്ള സമയപരിധി ഏപ്രിൽ 30 വരെ നീട്ടണമെന്ന കെപിസിസി നിർദേശം തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ചു. ചീഫ് ഇലക്ടറൽ ഓഫീസർ വിളിച്ചുചേർത്ത രാഷ്ട്രീയ പാർട്ടികളുടെ യോഗത്തിലാണ് ഇതുൾപ്പെടെ കെപിസിസിയുടെ എട്ടോളം നിർദ്ദേശങ്ങൾ മുന്നോട്ടുവച്ചത്.
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ മെയ് അഞ്ചിന് പ്രസിദ്ധീകരിക്കുന്ന അന്തിമ വോട്ടർ പട്ടിക മുതൽ നോമിനേഷൻ സ്വീകരിക്കുന്ന അവസാന ദിവസം വരെ ചേർക്കുന്ന വോട്ടുകളിൽ ആക്ഷേപം ഉന്നയിക്കാൻ അവസരം ഉറപ്പുവരുത്തണമെന്നും കെപിസിസി ആവശ്യപ്പെട്ടു. 80 വയസ്സ് കഴിഞ്ഞവരുടെയും ഭിന്നശേഷിക്കാരുടെയും പട്ടിക തിരഞ്ഞെടുപ്പിനു മുമ്പ് രാഷ്ട്രീയ പാർട്ടികൾക്ക് നൽകണം. ഫോറം 17(c), 20 എന്നിവ സമയബന്ധിതമായി തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്യണം. ബിഎൽഓ മാരുടെയും ബിഎൽഎ മാരുടെയും സംയുക്ത വോട്ടർ പട്ടിക പരിശോധനയിൽ കണ്ടെത്തിയ അപാകതകൾ രാഷ്ട്രീയപാർട്ടികളെ അറിയിക്കണം. ആക്സിലറി ബൂത്തുകളുടെ വിവരങ്ങൾ നിയോജകമണ്ഡലം അടിസ്ഥാനത്തിൽ പാർട്ടികൾക്ക് നൽകണം. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഐഡന്റിറ്റി കാർഡ് ബിഎൽഎമാർക്ക് നൽകണം. വ്യാജ വോട്ട് ചേർക്കുന്നവരുടെ പേരിൽ കർശന നടപടി സ്വീകരിക്കണമെന്ന നിർദ്ദേശവും കെപിസിസി മുന്നോട്ടുവച്ചു.ഇത് സംബന്ധിച്ച കെപിസിസി പ്രസിഡൻറ് കെ സുധാകരൻ എംപിയുടെ പരാതി തെരഞ്ഞെടുപ്പ് കമ്മീഷന് കോൺഗ്രസ് പ്രതിനിധി കൈമാറി. ഈ ആവശ്യങ്ങളെല്ലാം അംഗീകരിക്കാമെന്ന് ചീഫ് ഇലക്ടറൽ ഓഫീസർ കോൺഗ്രസ് പാർട്ടിയെ പ്രതിനിധീകരിച്ച് യോഗത്തിൽ പങ്കെടുത്ത കെപിസിസി ഇലക്ഷൻ വിഭാഗം കൺവീനർ എം കെ റഹ്മാന് ഉറപ്പുനൽകി.
തിരഞ്ഞെടുപ്പ് നിരീക്ഷണത്തിനും ക്രമക്കേടുകള്‍ തടയുന്നതിനുമായി എഐ സി സി രൂപീകരിച്ച ഈഗിൾ കമ്മിറ്റിയുടെ നിർദ്ദേശം അനുസരിച്ചാണ് കെപിസിസി ശുപാർശകൾ തയ്യാറാക്കിയത്.