ഭരണഘടനയ്ക്ക് പിന്നിൽ നൂറ്റാണ്ടുകളുടെ അനുഭവവും മനുഷ്യചരിത്രത്തിന്റെ പാഠങ്ങളും അടങ്ങിയിട്ടുണ്ടെന്ന് സുപ്രീം കോടതി മുൻ ജഡ്ജി ജസ്തി ചെലമേശ്വർ പറഞ്ഞു. നിയമ വിദ്യാഭ്യാസത്തിന്റെ 150ാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി ഗവ. ലോ കോളേജിൽ സംഘടിപ്പിച്ച ലോ ലക്ചർ സീരീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമത്വം, മതസ്വാതന്ത്ര്യം, സാമൂഹ്യനീതി എന്നിവയാണ് ഭരണഘടനയുടെ ആത്മാവ്. ഇന്ത്യയിലെ വൈവിധ്യമാർന്ന മതവിശ്വാസങ്ങളും ആചാരങ്ങളും ഏകീകരിച്ചാണ് ഭരണഘടന രൂപപ്പെടുത്തിയത്. ഇന്ത്യൻ ഭരണഘടനയ്ക്ക് വിപുലമായ സാമൂഹ്യ-സാംസ്കാരിക പശ്ചാത്തലമുണ്ട്.
മതം, സോഷ്യലിസം എന്നിവയുടെ മുഖ്യ സന്ദേശം ദുർബലരെ സംരക്ഷിക്കുക, സത്യം സംസാരിക്കുക എന്നിവയാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ഭരണഘടനയും മതനിരപേക്ഷതയും സംരക്ഷിക്കേണ്ടത് ജനങ്ങളുടെ കടമയാണെന്ന് ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്തുകൊണ്ട് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു. ഭരണഘടനാ സ്ഥാപനങ്ങൾ ഭരണകൂടത്തിന്റെ അനുബന്ധങ്ങളായി മാറുന്നു. ജനങ്ങൾ ഒന്നിച്ച് നിന്നാൽ മാത്രമേ ഭരണഘടനയെ സംരക്ഷിക്കാൻ സാധിക്കുകയുള്ളൂവെന്നും അദ്ദേഹം സൂചിപ്പിച്ചു.
ലോ ലെക്ചർ സീരിയസ് ചെയർമാൻ ജസ്റ്റിസ് കെ എം ജോസഫ്, പൂർവ്വ വിദ്യാർത്ഥി അസോസിയേഷൻ സെക്രട്ടറി അഡ്വ. പി സഞ്ജയ്, ഗവ. ലോ കോളേജ് പ്രിൻസിപ്പൾ ഡോ. മിനി പോൾ, നിയമജ്ഞർ, അധ്യാപകർ, വിദ്യാർത്ഥികൾ തുടങ്ങിയവർ ചടങ്ങിന്റെ ഭാഗമായി.