
മാനവികതയുടെയും സാഹോദര്യത്തിന്റെയും നേർ കണ്ണാടിയാണ് ഓണം: മുഖ്യമന്ത്രിമാനവികതയുടെയും സാഹോദര്യത്തിന്റെയും നേർ കണ്ണാടിയാണ് ഓണമെന്നും നവ കേരളസങ്കല്പം പഴയ ഓണസങ്കല്പത്തേക്കാൾ ഐശ്വര്യസമൃദ്ധമായ പുതു കേരളത്തെ സൃഷ്ടിക്കുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന സർക്കാറിന്റെ ഓണം വാരാഘോഷം നിശാഗന്ധിയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.ഒൻപത് വർഷമായി സംസ്ഥാനം ഉയർത്തുന്നത് ക്ഷേമ സങ്കല്പമാണ്. മാവേലിയുടെ ക്ഷേമ സങ്കൽപ്പത്തോട് ചേർന്നു നിൽക്കുന്നതാണ് സർക്കാർ നടത്തുന്ന പ്രവർത്തനങ്ങൾ.ഭക്ഷ്യ വിഭവ ലഭ്യത ഉറപ്പുവരുത്തി, ഓണം വിപണി സജീവമാക്കി, 60 ലക്ഷം ആളുകൾക്ക് ഓണക്കാലത്ത് പെൻഷൻ വിതരണം ചെയ്തു. 1200 കോടി രൂപയാണ് നീക്കിവെച്ചത്. ഇത് ഓണക്കാലത്തിന്റെ മാത്രം സവിശേഷതയല്ല. ഒൻപത് വർഷക്കാലവും തുടർന്നുകൊണ്ടിരിക്കുന്നതാണ്.നെൽ കർഷകർക്ക് നെല്ല് സംഭരിച്ചതിന്റെ പണം ഒരു ഭാഗം കൊടുക്കാൻ ബാക്കി ഉണ്ടായിരുന്നു. കേന്ദ്രഫണ്ട് കിട്ടിയിരുന്നില്ല. നിരന്തരമായി കേന്ദ്രത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. കേന്ദ്ര ഫണ്ട് ലഭിച്ചുവെന്ന അറിയിപ്പ് വന്നിട്ടുണ്ട്. നെൽകർഷകർക്ക് ഈ ഓണക്കാലത്ത് അത് നൽകാൻ കഴിയും. .ലൈഫ് പദ്ധതിയിലൂടെ നാലരലക്ഷം വീടുകൾ പണിതു നൽകി. നാലുലക്ഷം പട്ടയങ്ങൾ ഈ കാലയളവിൽ നൽകി. ഇനി ഒരു ലക്ഷം പട്ടയം കൂടി നൽകും. ആരോഗ്യരംഗത്ത് മികച്ച വളർച്ചയാണ് നേടിയത്. കാരുണ്യ ഇൻഷുറൻസ് വഴി 43 ലക്ഷം കുടുംബങ്ങൾക്ക് സഹായം ലഭിച്ചു.