വയനാട് പുനർനിർമ്മാണം കേന്ദ്രസർക്കാരിൻ്റേത് രാഷ്ട്രീയ വിവേചനം : കെസി വേണുഗോപാൽ എംപി

Spread the love

* ഈ സമീപനം മതിയോ എന്നതിൽ കേരളത്തിൽ നിന്നുള്ള കേന്ദ്ര മന്ത്രിമാർ വ്യക്തത വരുത്തണം

* കലുങ്ക് സംവാദ സദസ്സ് വയനാടിന്റെ ദുരന്തഭൂമിയിൽ നടത്താൻ കേന്ദ്ര സഹമന്ത്രിക്ക് ധൈര്യമുണ്ടോ?

വയനാട് പുനർനിർമാണത്തിന് കേരളം ആവശ്യപ്പെട്ട തുക അനുവദിക്കാതെ രാഷ്ട്രീയ വിവേചനമാണ് കേന്ദ്രസർക്കാർ കാട്ടിയതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി.

കേരളത്തിൽനിന്ന് രണ്ട് കേന്ദ്ര സഹ മന്ത്രിമാരാണുള്ളത്. കേരളത്തോട് ഈ സമീപനം മതിയോ എന്നതിൽ ഇരുവരും വ്യക്തത വരുത്തണം. അവഗണിക്കപ്പെടുകയും പുറന്തള്ളപ്പെടുകയും ചെയ്യുന്ന ദുരന്തബാധിതരായ ജനങ്ങളോട് തങ്ങൾക്ക് ഒരു മനസ്സാക്ഷിയും ആഭിമുഖ്യവും താല്പര്യവും ഇല്ലേ എന്നതിൽ ഇവർ മറുപടി പറയണം. കേന്ദ്ര നിലപാടിനെ തിരുത്തിക്കാൻ ഇരുവരും തയ്യാറാകുമോ?ഇക്കൂട്ടത്തിൽ ഒരു കേന്ദ്ര സഹമന്ത്രി നടത്തിവരുന്ന കലുങ്ക് സംവാദ സദസ്സ് വയനാടിന്റെ ദുരന്തഭൂമിയിൽ നടത്താൻ തയ്യാറുണ്ടോയെന്ന് അദ്ദേഹം വ്യക്തമാക്കണമെന്നും കെസി വേണുഗോപാൽ ആവശ്യപ്പെട്ടു.

2219 കോടിയുടെ പാക്കേജ് ആവശ്യപ്പെട്ട കേരളത്തിന് കേന്ദ്ര സർക്കാർ 260.56 കോടി രൂപ മാത്രമാണ് അനുവദിച്ചത്. അതേസമയം കഴിഞ്ഞ വർഷം മഹാരാഷ്ട്രയ്ക്ക് 1492 കോടി രൂപയും ഈ വർഷം അസമിന് 1270 കോടി രൂപയും വെള്ളപ്പൊക്ക ദുരന്ത പുനരുദ്ധാരണത്തിന് അനുവദിച്ചു. അനഭിമതരായ കേരള ജനതയോട് കാണിക്കുന്ന രാഷ്ട്രീയ വിവേചനം തിരുത്താൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്നും വേണുഗോപാൽ ആവശ്യപ്പെട്ടു.

വയനാട് ദുരന്തത്തിന് ശേഷമുള്ള പ്രധാനമന്ത്രിയുടെ സന്ദർശനം വയനാടിലെ ജനങ്ങൾ ഏറെ പ്രതീക്ഷയോടാണ് കണ്ടത്. എന്നാൽ പിആർ ഏജൻസികൾ ഒരുക്കിയ ഫോട്ടോഷൂട്ടിൽ മുതലക്കണ്ണീരൊഴുക്കിയ പ്രധാനമന്ത്രി കേരളത്തെ പൂർണ്ണമായും തഴഞ്ഞു.

ബിജെപിയോട് ആഭിമുഖ്യം കാണിക്കാത്ത കേരളജനതയെ രാഷ്ട്രീയമായും സാമ്പത്തികമായും തകർക്കുക എന്നതാണ് മോദി സർക്കാരിന്റെ നയം. തങ്ങൾക്ക് എതിർചേരിയിലുള്ള സംസ്ഥാനങ്ങളെ സാമ്പത്തികമായി വരിഞ്ഞുമുറുക്കുകയാണ് കേന്ദ്രസർക്കാർ. ഒരിക്കലും രാഷ്ട്രീയ പിന്തുണ കിട്ടില്ലെന്നുറപ്പുള്ള സംസ്ഥാനങ്ങളിലെ ജനങ്ങളെ ജനങ്ങളായിക്കാണാൻ കഴിയാത്ത മനുഷ്യത്വ രഹിതമായ മാനസിക നിലയാണ് ബിജെപി സർക്കാരിന്റെ മുഖമുദ്രയെന്നും വേണുഗോപാൽ പറഞ്ഞു.

ഫെഡറൽ സമ്പ്രദായത്തെ അട്ടിമറിക്കുന്ന നിലപാടാണ് കേന്ദ്രസർക്കാരിൻ്റേത്.അർഹമായ ധനസഹായം ലഭിക്കാൻ വയനാട്ടിലെ ജനതയ്ക്ക് അവകാശമുണ്ടെന്നും മനുഷ്യത്വപരമായ സമീപനമാണ് കേന്ദ്രസർക്കാരിൽ നിന്ന് ഉണ്ടാവേണ്ടതെന്നും കെസി വേണുഗോപാൽ പറഞ്ഞു.

Author

Leave a Reply

Your email address will not be published. Required fields are marked *