
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനു വേണ്ടി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്ന കണ്ടന്റുകളുടെ നിരീക്ഷണം ഊർജിതമാക്കാൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പുറത്തിറക്കി സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്ന ഓഡിയോ, വീഡിയോ, ഡിസ്‌പ്ലേ, എ ഐ ജനറേറ്റഡ് കണ്ടന്റുകൾ കർശനമായി പരിശോധിക്കും. എല്ലാ തദ്ദേശസ്ഥാപന നിയോജകമണ്ഡലങ്ങളിലും ഇത് പാലിക്കുന്നു എന്ന് ഉറപ്പാക്കാൻ ജില്ലാ കളക്ടർമാരോട് കമ്മീഷൻ നിർദേശിച്ചു.കേരള പോലീസ് സോഷ്യൽ മീഡിയ പട്രോളിംഗിന്റെ ഭാഗമായി തിരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ഓഡിറ്റിങ് നടത്തുന്നുണ്ട്. വിവിധ സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമുകളിലെ ഗ്രൂപ്പുകളുടെ, പ്രത്യേകിച്ച് വാട്‌സാപ്പ് ഗ്രൂപ്പുകളിൽ പ്രചരണപ്രവർത്തനങ്ങൾ നിരീക്ഷണത്തിന് വിധേയമാക്കും. വ്യാജമായതോ, ദോഷകരമായതോ, അപകീർത്തികരമായതോ ആയ ഉള്ളടക്കങ്ങൾ പ്രചരിപ്പിക്കുന്നതിനെതിരെ നടപടി സ്വീകരിക്കും. വാട്‌സാപ് ഗ്രൂപ്പുകൾ വഴി അത്തരം കണ്ടന്റുകൾ പ്രചരിപ്പിക്കുന്നതിൽ സൈബർ പോലിസ് നിരീക്ഷണം കർശനമാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. വ്യാജ കണ്ടന്റുകൾ കണ്ടെത്തുകയോ റിപ്പോർട്ട് ചെയ്യുകയോ ചെയ്താൽ മൂന്നു മണിക്കൂറിനുള്ളിൽ അത് നീക്കം ചെയ്യാൻ നിർദ്ദേശിക്കും. നീക്കം ചെയ്യാത്തപക്ഷം നിയമപരമായ നടപടികൾ പോലീസ് സ്വീകരിക്കും.
തിരഞ്ഞെടുപ്പ് കമ്മീഷൻ സെക്രട്ടറി ബി.എസ്. പ്രകാശിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മുതിർന്ന മാധ്യമപ്രവർത്തകൻ മലയിൻകീഴ് ഗോപാലകൃഷ്ണൻ, കെ.യു.ഡബ്ല്യു.ജെ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ഷില്ലർ സ്റ്റീഫൻ, ഐ.കെ.എം ഡപ്യൂട്ടി ഡയറക്ടർ ഡോ. പി. കെ. നൗഫൽ, സൈബർഡോം ഇൻസ്‌പെക്ടർ ഓഫ് പോലീസ് കെ.ജി.കൃഷ്ണൻപോറ്റി, പിആർഡി ഡപ്യൂട്ടി ഡയറക്ടർ എം. നാഫിഹ്, കമ്മീഷൻ ലോ ഓഫീസർ പ്രീതി ആർ. നായർ, കൺസൾട്ടന്റ് എം. ഷാജഹാൻ, പി.ആർ.ഒ കെ. എം. അയ്യപ്പൻ തുടങ്ങിയവർ പങ്കെടുത്തു.