ശബരിമല സ്വർണ്ണക്കൊള്ള: യഥാർത്ഥ സൂത്രധാരന്മാർ മന്ത്രിമാർ; അന്വേഷണം അവരിലേക്കും വ്യാപിപ്പിക്കണം – രമേശ് ചെന്നിത്തല

Spread the love

  

തിരുവനന്തപുരം :  ശബരിമലയിലെ സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് മുൻ ദേവസ്വം ബോർഡ് പ്രസിഡന്റും മുതിർന്ന സിപിഎം നേതാവുമായ എ. പത്മകുമാർ ഉൾപ്പെടെ രണ്ട് മുൻ പ്രസിഡന്റുമാർ അറസ്റ്റിലായതിനു പിന്നാലെ ഇനി അകത്തു പോകാനുള്ളത് മന്ത്രിമാരാണെന്ന് കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല പറഞ്ഞു.

പ്രതിപക്ഷം കാലങ്ങളായി ഉന്നയിച്ചുകൊണ്ടിരുന്ന ഗുരുതരമായ ആരോപണങ്ങൾ ശരിവെക്കുന്നതാണ് ഈ അറസ്റ്റുകൾ.
ഇത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണ്. യഥാർത്ഥ സൂത്രധാരന്മാർ മന്ത്രിമാരും സിപിഎമ്മിന്റെ ഉന്നത നേതാക്കളുമാണ്. അന്വേഷണം അവരിലേക്ക് വ്യാപിപ്പിക്കണം.

ഇത് ഇവിടെ അവസാനിക്കില്ല. മൂന്ന് ദേവസ്വം മന്ത്രിമാർക്ക് ഈ കൊള്ളയിൽ നേരിട്ട് പങ്കുണ്ട്. ശരിയായ രീതിയിൽ അന്വേഷണം മുന്നോട്ട് പോയാൽ അവർ അഴിയെണ്ണേണ്ടി വരും. ഞങ്ങൾ ഇത് നേരത്തെ പറഞ്ഞപ്പോൾ സർക്കാർ നിഷേധിച്ചു. ഇപ്പോൾ സത്യം പുറത്തുവരികയാണ് – രമേശ് ചെന്നിത്തല പറഞ്ഞു.
ഈ കൊള്ളയിലെ കിംഗ്‌പിൻ എന്നത് മന്ത്രിമാർ തന്നെയാണ്. ഉണ്ണികൃഷ്ണൻ പോറ്റിയെപ്പോലുള്ളവരെ ഊട്ടി വളർത്തിയത് ഈ മന്ത്രിമാരാണ്. ശബരിമലയിലെ സ്വർണ്ണം അടിച്ചുമാറ്റിയ ഈ സംഭവം കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതികളിലൊന്നാണ്. ഇടതുപക്ഷത്തിന് സ്വർണ്ണത്തോടുള്ള പ്രിയം സ്വർണ്ണക്കള്ളക്കടത്തിൽ നിന്ന് ഇപ്പോൾ ക്ഷേത്രസ്വർണ്ണം കൊള്ളയടിക്കുന്നതിലേക്ക് എത്തിയിരിക്കുന്നു.
തീർത്ഥാടകരുടെ ക്ഷേമത്തിലല്ല, മറിച്ച് അവിടുത്തെ സമ്പത്ത് എങ്ങനെ കൊള്ളയടിക്കാം എന്നതിലാണ് സർക്കാരിന് താല്പര്യം. അതുകൊണ്ടാണ് അടിസ്ഥാന സൗകര്യങ്ങൾ പോലും ഒരുക്കാതെ സർക്കാർ ഭക്തരെ വലയ്ക്കുന്നത്.
“ഉപ്പുതിന്നവൻ വെള്ളം കുടിക്കും” എന്നാണ് മന്ത്രി ശിവൻ കുട്ടി പ്രതികരിച്ചത്. അത് വളരെ ശരിയാണ്. ഇനിയും ഒരുപാട് പേർക്ക് വെള്ളം കുടിക്കേണ്ടി വരും. യഥാർത്ഥ കുറ്റവാളികളായ മന്ത്രിമാരെയും ഉന്നത നേതാക്കളെയും നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നത് വരെ പ്രതിപക്ഷം ഈ പോരാട്ടം തുടരുക തന്നെ ചെയ്യും ചെന്നിത്തല പറഞ്ഞു.

Author

Leave a Reply

Your email address will not be published. Required fields are marked *