ഹൂസ്റ്റൺ : ഹൂസ്റ്റണിലെ ബായുക്കളിൽ (Bayous) നിന്ന് തിങ്കളാഴ്ച രണ്ട് മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു. ഇതോടെ ഈ വർഷം നഗരത്തിലെ ജലാശയങ്ങളിൽ നിന്ന് കണ്ടെടുത്ത മൃതദേഹങ്ങളുടെ എണ്ണം 33 ആയി. കഴിഞ്ഞ വർഷം ഇത് 35 ആയിരുന്നു.
ഒന്ന് ഡൗൺടൗൺ ഹൂസ്റ്റണിലെ ‘ബഫല്ലോ ബായു’വിലും (Buffalo Bayou), മറ്റൊന്ന് ‘ബ്രേയ്സ് ബായു’വിന് (Brays Bayou) സമീപത്തെ പാറക്കൂട്ടങ്ങൾക്കിടയിലുമാണ് കണ്ടെത്തിയത്.
രണ്ടാമത് കണ്ടെത്തിയ മൃതദേഹം വല്ലാതെ അഴുകിയ നിലയിലായതിനാൽ പ്രായമോ മറ്റ് വിവരങ്ങളോ പെട്ടെന്ന് തിരിച്ചറിയാൻ സാധിച്ചിട്ടില്ല. ഹാരിസ് കൗണ്ടി മെഡിക്കൽ എക്സാമിനർ ഓഫീസ് പോസ്റ്റ്മോർട്ടത്തിന് ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ വ്യക്തമാക്കൂ.
കഴിഞ്ഞ സെപ്റ്റംബറിൽ വെറും 11 ദിവസത്തിനുള്ളിൽ ആറ് മൃതദേഹങ്ങൾ കണ്ടെത്തിയത് പ്രദേശവാസികൾക്കിടയിൽ വലിയ പരിഭ്രാന്തി പരത്തിയിരുന്നു. ഒരു കൊലയാളി (Serial Killer) നഗരത്തിലുണ്ടോ എന്ന സംശയം അന്ന് ഉയർന്നിരുന്നെങ്കിലും പോലീസ് അത് തള്ളിക്കളഞ്ഞിരുന്നു.
കഴിഞ്ഞ ഒൻപത് വർഷത്തിനിടെ ഹൂസ്റ്റണിലെ ജലാശയങ്ങളിൽ നിന്ന് ഇരുനൂറിലധികം മൃതദേഹങ്ങളാണ് കണ്ടെടുത്തിട്ടുള്ളത്. ഈ വർഷം മരണസംഖ്യ ഉയരുന്നത് നഗരവാസികൾക്കിടയിൽ വീണ്ടും ചർച്ചയായിരിക്കുകയാണ്.