എസ് ഐ ആർ ആശയക്കുഴപ്പം പരിഹരിക്കാൻ അടിയന്തര നടപടി വേണമെന്ന് കെപിസിസി പ്രതിനിധി സംഘം തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു. കെപിസിസി വർക്കിംഗ് പ്രസിഡൻ്റ് പിസി വിഷ്ണുനാഥ് എംഎൽഎയുടെ നേതൃത്വത്തിൽ,
വൈസ് പ്രസിഡന്റുമാരായ എം വിൻസൻറ് എംഎൽഎ , മാത്യു കുഴൽനാടൻ എംഎൽഎ എന്നിവരടങ്ങുന്ന കെപിസിസി പ്രതിനിധി സംഘം ചീഫ് ഇലക്ടറൽ ഓഫീസർ രത്തൻ യു കേൽക്കറെ നേരിൽകണ്ടാണ് ഇക്കാര്യം ഉന്നയിച്ചത്. ഭൂമിശാസ്ത്രപരമായ പരിശോധനകൾ കൂടാതെയുള്ള വാർഡ് വിഭജനം കൂടുതൽ പ്രതിസന്ധികൾ സൃഷ്ടിച്ചിട്ടുണ്ട്. ഒരു ബൂത്തിലെ വോട്ടർമാർ പലയിടങ്ങളിലായി ചിതറി കിടക്കുകയാണെന്ന് സംഘം ചൂണ്ടിക്കാട്ടി. ഹിയറിങിന്റെ പേരിൽ വോട്ടർമാരെ ബുദ്ധിമുട്ടിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്.ക്ലറിക്കൽ പിഴവുകളുടെ പേരിൽ വോട്ടര്‍മാരെ ഹിയിറിങ്ങിന് വിളിക്കുന്നത് ഒഴിവാക്കണം.2002ലെ പട്ടികയിൽ പേരില്ലാത്തവരിൽ രേഖകള്‍ നൽകിയവരെ ഹിയിറിങ്ങിന് വിളിക്കരുത്. ബൂത്ത് വിഭജനത്തിലെ അശാസത്രീയത പരിഹരിക്കണമെന്നും സംഘം ആവശ്യപ്പെട്ടു.
പൊരുത്തക്കേടിന്റെ പേരിൽ 18 ലക്ഷം പേർ വോട്ടർ പട്ടികയിൽ നിന്ന് പുറത്താണ്.
സോഫ്റ്റ്വെയർ എൻട്രിയിൽ കമ്മീഷൻ വരുത്തിയ പിഴവിന്റെ പേരിൽ വോട്ടർമാരെ ശിക്ഷിക്കരുതെന്നും കെപിസിസി പ്രതിനിധി സംഘം ആവശ്യപ്പെട്ടു. എസ്ഐആർ പ്രവർത്തനങ്ങളിൽ സംസ്ഥാന വ്യാപകമായി ഏകീകൃത സ്വഭാവത്തിലുള്ള തീരുമാനങ്ങളും നടപടികളിൽ സുതാര്യതയും ഉണ്ടാകണമെന്നും കോൺഗ്രസ് പ്രതിനിധി സംഘം മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറോട് ആവശ്യപ്പെട്ടു.ഉദ്യോഗസ്ഥര്‍ രാഷ്ട്രീയ പക്ഷപാതം കാട്ടുന്നുണ്ടോയെന്ന് നിരീക്ഷിക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.