സി.പി.എമ്മിന്റെ വര്‍ഗീയവാദം അവരുടെ അവസാനത്തിന്റെ ആരംഭമായിരിക്കും. ഇത് ചരിത്രത്തില്‍ എഴുതി വച്ചോ: പ്രതിപക്ഷ നേതാവ്

Spread the love

പ്രതിപക്ഷ നേതാവ് പറവൂര്‍ ചേന്ദമംഗലത്ത് മാധ്യമങ്ങളോട് പറഞ്ഞത്. (19/01/2026).

ചേന്ദമംഗലം (കൊച്ചി) :  ആദ്യം സി.പി.എം നേതാവ് എ.കെ ബാലന്റെ പ്രസ്താവന. ഇപ്പോള്‍ മന്ത്രി സജി ചെറിയാന്റെ പ്രസ്താവന. എത്ര ആപത്ക്കരവും അപകടകരവുമായ വര്‍ഗീയ വിദ്വേഷം ഉണ്ടാക്കുന്ന പ്രസ്താവനയാണ് ഭരണഘടനാപരമായി അധികാരത്തിലേറിയ മന്ത്രി നടത്തിയിരിക്കുന്നത്. എന്താണ് ഇതിന്റെ ഉദ്ദേശ്യം? ഞാന്‍ പറഞ്ഞത് ശരി വയ്ക്കുകയാണ്. ആളുകളെ ഭിന്നിപ്പ്ച്ച് രാഷ്ട്രീയ ലാഭമുണ്ടാക്കുകയെന്ന സംഘ്പരിവാറിന്റെ അതേ വഴിയിലൂടെ സി.പി.എമ്മും യാത്ര ചെയ്യുന്നത്. അതിന് മുഖ്യമന്ത്രി കുടപിടിച്ചു കൊടുക്കുകയാണ്. മുഖ്യമന്ത്രിയുടെ അറിവോടെയാണ് ഈ രണ്ട് പ്രസ്താവനകളും നടന്നിട്ടുള്ളത്. ബാലന്റെ പ്രസ്താവനയെ മുഖ്യമന്ത്രി അനുകൂലിച്ചു. മന്ത്രിസഭയിലെ ഒരു അംഗം കേരളത്തിന്റെ ചരിത്രത്തില്‍ ഇതുപോലൊരു വര്‍ഗീയ പ്രസ്താവന നടത്തിയിട്ടില്ല. ജയിച്ച് വരുന്നവരുടെ മതം നോക്കാനാണ് പറഞ്ഞിരിക്കുന്നത്. എത്രക്രൂരമായ പ്രസ്താവനയാണിത്? ഇത് കേരളത്തെ അപകടകരമായ നിലയിലേക്ക് എത്തിക്കും. നമ്മുടെ സംസ്ഥാനം ഉണ്ടാക്കിയ മൂല്യങ്ങള്‍ മുഴുവന്‍ കുഴിച്ച് മൂടപ്പെടും. വര്‍ഗീയത ആളിക്കത്തിക്കുന്നതിനു വേണ്ടി തീപ്പൊരി കാത്തിരിക്കുന്നവരുടെ കയ്യിലേക്ക് തീപ്പന്തമാണ് എറിഞ്ഞ് കൊടുക്കുന്നതെന്ന് ഇവര്‍ തിരിച്ചറിയണം. പിണറായി വിജയനും വി.ഡി സതീശനുമൊക്കെ കുറെനാള്‍ കഴിയുമ്പോള്‍ രാഷ്ട്രീയത്തില്‍ ഇല്ലാതാകും. പിന്നെ ഓര്‍മ്മയാകും. പക്ഷേ കേരളം അപ്പോഴും ഉണ്ടാകും. കേരളത്തിന്റെ മതേതര അടിത്തറയ്ക്ക് തീ കൊളുത്തുന്ന പരിപാടിയാണ് ഇപ്പോള്‍ ചെയ്യുന്നത്. വരും തലമുറയോടുള്ള ക്രൂരതയാണ് കാട്ടുന്നത്. അത്തരമൊരു വര്‍ഗീയത കേരളത്തെ എങ്ങോട്ട് കൊണ്ടുപോകുമെന്ന് ചിന്തിക്കണം. വരാനിരിക്കുന്ന തലമുറയോട് ഇതുപോലുള്ള കടുത്ത അനീതി ചെയ്യരുതെന്നതാണ് എന്റെ അഭ്യര്‍ത്ഥന. ഇതില്‍ കൂടുതല്‍ ഒന്നും പറയാനില്ല. നമ്മളെയെല്ലാം വേദനിപ്പിക്കുന്ന പ്രസ്താവനകളാണ് ഉത്തരവാദികളായ ആളുകളുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്. സി.പി.എമ്മും സംഘ്പരിവാറും തമ്മില്‍ എന്ത് വ്യത്യാസമാണുള്ളത്. ഭരണകൂടത്തില്‍ ഇരുന്നു കൊണ്ട് മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ ഇത് ചെയ്താല്‍ കേരളം എവിടെ എത്തിച്ചേരുമെന്ന് തിരിച്ചറിയണം.

വര്‍ഗീയതയ്ക്ക് എതിരായ നിലപാട് എടുത്തതിന്റെ പേരില്‍ ഏത് ആക്രമണങ്ങളെയും ഏത് കുന്തമുനകളെയും നേരിടാന്‍ ഞാന്‍ തയാറാണ്. വര്‍ഗീയതയുമായി ഏറ്റുമുട്ടി തോറ്റ് നിലത്ത് വീണാലും അത് വീരോചിതമായ ചരമമായിരിക്കും. ഒരു ഭയവുമില്ല. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെയും യു.ഡി.എഫിന്റെയും നിലപാടാണ് ഞാന്‍ പറഞ്ഞത്. ഞാന്‍ ഒരു കോണ്‍ഗ്രസുകാരന്‍ ആയതുകൊണ്ടാണ് എനിക്ക് അങ്ങനെ പറയാന്‍ സാധിച്ചത്. കോണ്‍ഗ്രസുകാരനായ ഞാന്‍ കോണ്‍ഗ്രസിന്റെ ആശയമാണ് പങ്കുവയ്ക്കുന്നത്. കേരളത്തിന് വേണ്ടിയാണ് ഞാന്‍ സംസാരിക്കുന്നത്. കേരളത്തെ തകര്‍ക്കാനും ഭിന്നിപ്പിക്കാനും ആര് വന്നാലും ചെറുത്ത് തോല്‍പ്പിക്കുക തന്നെ ചെയ്യും.

ഒന്നിലധികം തവണ പെരുന്നയിലും വെള്ളാപ്പള്ളി നടേശന്റെ കണിച്ചുകുളങ്ങരയിലെ വസതിയിലും പോയിട്ടുണ്ട്. മുഴുവന്‍ സമുദായ നേതാക്കളെയും ഇപ്പോഴും നേരത്തെയും കാണാന്‍ പോകാറുണ്ട്. രാഷ്ട്രീയ നേതാക്കള്‍ സമുദായ നേതാക്കളെ കാണുകയും സംസാരിക്കുകയും ചെയ്യണ്ടേ? കഴിഞ്ഞ തിരഞ്ഞെടുപ്പിന് മുന്‍പ് ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും അഭ്യര്‍ത്ഥിച്ചത് അനുസരിച്ചാണ് പെരുന്നയില്‍ പോയി സുകുമാരന്‍ നായരെ കണ്ടത്. അതില്‍ എന്താണ് കുഴപ്പം? പ്രതിപക്ഷനേതാവയതിനു ശേഷം കെ.സി വേണുഗോപാലിനൊപ്പവും അദ്ദേഹത്തെ സന്ദര്‍ശിച്ചിട്ടുണ്ട്. അദ്ദേഹം സുഖമില്ലാതെ കിടന്നപ്പോള്‍ ആശുപത്രിയിലും കാണാന്‍ പോയിട്ടുണ്ട്. വെള്ളാപ്പള്ളി നടേശനുമായി തിരുവനന്തപുരത്ത് ഒരു കല്യാണത്തിനിടെ ദീര്‍ഘനേരം സംസാരിച്ചിട്ടുമുണ്ട്. വോട്ട് ആരുടെയെങ്കിലും കയ്യില്‍ ഇരിക്കുന്നതാണോ? വോട്ട് ജനങ്ങള്‍ നല്‍കുന്നതാണ്. രാഷ്ട്രീയ നേതാക്കളും സ്ഥാനാര്‍ത്ഥികളും എല്ലാ വിഭാഗം ആളുകളോടും വോട്ട് അഭ്യര്‍ത്ഥിക്കും. പഞ്ചായത്തംഗമായും എം.എല്‍.എ ആയും എം.പിയായും മത്സരിക്കുന്ന സമയത്ത് എല്ലാ വിഭാഗം ആളുകളെയും കാണും. എല്ലാ മതസ്ഥരെയും കാണുകയും സംസാരിക്കുകയും ചെയ്യും. കാണാന്‍ ചെല്ലുന്നതിനെ തിണ്ണ നിരങ്ങലായാണ് കരുതുന്നതെങ്കില്‍ പോകാതിരിക്കാം. അല്ലാതെ എന്താണ് ചെയ്യാന്‍ പറ്റുന്നത്. ഞാന്‍ ഒരു സംഘടനയെയും തള്ളിപ്പറഞ്ഞിട്ടില്ല. ഒരു സമുദായത്തെയും തള്ളിപ്പറഞ്ഞിട്ടില്ല.

നിലമ്പൂര്‍ തിരഞ്ഞെടുപ്പിലും ഇതേ വിഷയമാണ് ആളിക്കത്തിക്കാന്‍ ശ്രമിച്ചത്. അതിനെ ഞങ്ങള്‍ നേരിട്ടു. സി.പി.എം ജയിച്ച സീറ്റ് പതിനോരായിരത്തില്‍ അധികം വോട്ടിനാണ് ഞങ്ങള്‍ വിജയിച്ചത്. മുഖ്യമന്ത്രി ജമാഅത്ത് ഇസ്ലാമി എന്നും പറഞ്ഞ് വീണ്ടും ഇറങ്ങിയല്ലോ. ജമാഅത്ത് ഇസ്ലാമിയെ അദ്ദേഹം കണ്ടിട്ടില്ല, അങ്ങനെ ഒരു സംഭവം ഉള്ളത് കേട്ടിട്ടില്ലെന്നും പറഞ്ഞു. അവരുടെ ആസ്ഥാനമായ ഹിറാ സെന്ററില്‍ അമീറുമായി പിണറായി സംസാരിക്കുന്ന ഫോട്ടോ മലപ്പുറത്തെ വാര്‍ത്താസമ്മേളനത്തില്‍ ഞാന്‍ കാണിച്ചല്ലോ. അദ്ദേഹം ജമാഅത്ത് ഇസ്ലാമിക്ക് അനുകൂലമായി സംസാരിക്കുന്നതിന്റെ വീഡിയോയും കാണിച്ചു. പിറ്റേ ദിവസം ജമാഅത്ത് ഇസ്ലാമിയുമായി ബന്ധമുണ്ടായിരുന്നെന്ന് മുഖ്യമന്ത്രിക്ക് കോട്ടയത്ത് സറണ്ടര്‍ ചെയ്യേണ്ടി വന്നു. യു.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ ജമാഅത്ത് ഇസ്ലാമി ആഭ്യന്തരം ഭരിക്കുമെന്നാണ് ഇപ്പോള്‍ പറയുന്നത്. എന്താണ് അതിന്റെ അര്‍ത്ഥം? സാമാന്യബുദ്ധിയുള്ളവര്‍ക്ക് അത് മനസിലാകും. 42 വര്‍ഷം സി.പി.എമ്മിനൊപ്പം ജമാഅത്ത് ഇസ്ലാമി ഉണ്ടായിരുന്നപ്പോള്‍ അധികാരം കിട്ടിയ കാലത്തൊക്കെ ആഭ്യന്തര ഭരിച്ചിരുന്നത് ജമാഅത്ത് ഇസ്ലാമിയാണോ എന്നതാണ് എന്റെ മറുചോദ്യം. അങ്ങനെ ആണെങ്കില്‍ ഞങ്ങളും അധികാരത്തില്‍ എത്തുമ്പോള്‍ സൂക്ഷിച്ചോളാം.

ഒരു സമുദായ നേതാക്കളെ കുറിച്ചും മോശമായ ഒരു വാക്കും പറഞ്ഞിട്ടില്ല. പണ്ടും പറഞ്ഞിട്ടില്ല. എന്നെ കുറിച്ച് എന്തെല്ലാം മോശമായ വാക്കുകളാണ് പറഞ്ഞത്. ഞാന്‍ അവരുടെ പ്രായത്തെയും അവര്‍ ഇരിക്കുന്ന സ്ഥാനത്തെയും മാനിച്ചു കൊണ്ട് ഒരു മോശം വാക്കും പറഞ്ഞിട്ടില്ല. പക്ഷെ ആര് വര്‍ഗീയത പറഞ്ഞാലും അതിനെതിരെ പറയും. എനിക്ക് എന്ത് സംഭവിച്ചാലും പറയും. വ്യക്തിപരമായി നഷ്ടം വന്നാലും ഈ നിലപാടില്‍, ഈ സ്ഥാനത്ത് ഇരിക്കുന്നിടത്തോളം വെള്ളം ചേര്‍ക്കില്ല. ഈ വൃത്തികേട് കണ്ടില്ല, കേട്ടില്ല എന്ന് നടിക്കണോ? ജയിച്ചു വന്നവരുടെ മതവും ജാതിയും നോക്കണമെന്നാണ് ഭരണഘടന തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തില്‍ എത്തിയ മന്ത്രി പറഞ്ഞിരിക്കുന്നത്. അതുകേട്ട് മിണ്ടാതിരിക്കുന്നതിലും നല്ലത് വേറെ എന്തെങ്കിലും പണിക്ക് പോകുന്നതാണ്. അതിന് ഞാന്‍ ഇല്ല. എതിര്‍ക്കുക തന്നെ ചെയ്യും. എന്നേക്കാള്‍ മികച്ച എത്രയോ നേതാക്കള്‍ കോണ്‍ഗ്രസിലുണ്ട്. എന്നെ താരതമ്യം ചെയ്ത് ഏതെങ്കിലും കോണ്‍ഗ്രസ് നേതാക്കളെ പുകഴ്ത്തിയാല്‍ എനിക്ക് സന്തോഷമെയുള്ളൂ. അവരെല്ലാം എന്റെ നേതാക്കളല്ലേ. രമേശ് ചെന്നിത്തലയും എന്റെ നേതാവാണ്. ഞാന്‍ ഒരു കാലത്തും വര്‍ഗീയ നിലപാട് എടുത്തിട്ടില്ല.

എല്ലാ സമുദായ നേതാക്കളെയും കാണാന്‍ പോകാറുണ്ട്. പണ്ട് പറഞ്ഞത് സമുദായ നേതാക്കളോടല്ല, രാഷ്ട്രീയ നേതാക്കളോടാണ് പറഞ്ഞത്. രാഷ്ട്രീയ നേതാക്കള്‍ പരിധി വിട്ട് സമുദായ നേതാക്കളെ ആശ്രയിച്ച കാലത്താണ് അത് പറഞ്ഞത്. സമുദായ നേതാക്കളെല്ലാം നല്ല ആളുകളാണെന്നും അവര്‍ ഇരിക്കാന്‍ പറയുമ്പോള്‍ ഇരിക്കുകയെ ചെയ്യാവൂ അല്ലാതെ കിടക്കരുതെന്നാണ് പറഞ്ഞത്. ഞാന്‍ ആരുടെ മുന്നിലും കിടക്കില്ല, ഇരിക്കുകയെയുള്ളൂ. കോണ്‍ഗ്രസിന്റെ നിലപാട് വര്‍ഗീയതയ്ക്ക് എതിരാണ്. രാഹുല്‍ ഗാന്ധി ചെയ്തു കൊണ്ടിരിക്കുന്നതും വര്‍ഗീയതയ്‌ക്കെതിരായ പോരാട്ടമാണ്. അദ്ദേഹം വര്‍ഗീയതയ്‌ക്കെതിരെ പോരാടുമ്പോള്‍ ഞങ്ങള്‍ ഇവിടെ വര്‍ഗീയതയുമായി ഞങ്ങള്‍ സന്ധി ചെയ്താലാണ് കോണ്‍ഗ്രസിന് ദോഷം വരുന്നത്.

ഒരു സാമുദായിക നേതാക്കളുമായും വഴക്കിന് പോകേണ്ടെന്നതാണ് കോണ്‍ഗ്രസ് നിലപാട്. പക്ഷെ ആര് വര്‍ഗീയത പറഞ്ഞ് ഭിന്നിപ്പിക്കാന്‍ ശ്രമിച്ചാലും അത് അനുവദിക്കില്ല. പ്രസ്താവനകള്‍ക്ക് പിന്നില്‍ മുഖ്യമന്ത്രിയുടെയും സി.പി.എമ്മിന്റെയും ഇടപെടല്‍ ഉണ്ടോയെന്ന് മാധ്യമങ്ങള്‍ അന്വേഷിക്ക്. നിങ്ങള്‍ എല്ലാം കണ്ടുകൊണ്ടിരിക്കുകയല്ലേ? കേരളത്തില്‍ തീപ്പൊരി വീഴാന്‍ കാത്തിരിക്കുന്നവരുടെ കൈകളിലേക്ക് തീപ്പന്തം എറിഞ്ഞു കൊടുക്കുന്ന നടപടിയാണ് സി.പി.എം ചെയ്യുന്നത്. അത് തീക്കൊള്ളി കൊണ്ട് തല ചൊറിയുന്നതിന് തുല്യമാണ്. കേരളത്തില്‍ സി.പി.എമ്മിന്റെ അവസാനത്തിന്റെ ആരംഭം കുറിച്ചിരിക്കുകയാണ്. സി.പി.എമ്മിന്റെ വര്‍ഗീയവാദം അവരുടെ അവസാനത്തിന്റെ ആരംഭമായിരിക്കും. ഇത് ചരിത്രത്തില്‍ എഴുതി വച്ചോ.

Author

Leave a Reply

Your email address will not be published. Required fields are marked *