
ആഗോള കടൽവാണിജ്യ ഭൂപടത്തിൽ അതിപ്രധാന കേന്ദ്രമായി വിഴിഞ്ഞം തുറമുഖം മാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ രണ്ടാം ഘട്ട വികസന പ്രവർത്തനങ്ങളുടെ നിർമ്മാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.വിഴിഞ്ഞം തുറമുഖത്തിന്റെ രണ്ട്, മൂന്ന്, നാല് ഘട്ടങ്ങൾ നിശ്ചയിച്ചതിലും 17 വർഷം മുന്നേ, അതായത് 2028 ൽ തന്നെ ഈ മൂന്ന് ഘട്ടങ്ങളും സംയോജിപ്പിച്ച് വിഴിഞ്ഞത്തിന്റെ തുടർവികസനം പൂർത്തിയാക്കും. 2035 മുതൽ സംസ്ഥാന സർക്കാരിന് വരുമാന വിഹിതം ലഭിച്ചു തുടങ്ങും. പൂർണ്ണതോതിലുള്ള വികസന പ്രവർത്തനങ്ങൾ നേരത്തെ പൂർത്തിയാകുന്നതിനാൽ സർക്കാരിന്റെ വരുമാനവിഹിതം നേരത്തെ കണക്കാക്കിയതിനേക്കാൾ വർദ്ധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.2024 ജൂലായിൽ വിഴിഞ്ഞത്ത് ആദ്യ മദർഷിപ്പ് വന്നു. 2025 മെയ് 2ന് ഈ തുറമുഖം നാടിനു സമർപ്പിക്കുകയും ചെയ്തു. ‘ഇതൊന്നും കേരളത്തിന് പറ്റിയ കാര്യമല്ല’ എന്ന് പറഞ്ഞ് നമ്മെ ആക്ഷേപിച്ചവരും പരിഹസിച്ചവരുമുണ്ട്. ആ പരിഹാസങ്ങൾക്കും ആക്ഷേപങ്ങൾക്കും മറുപടിയായാണ് വിഴിഞ്ഞം പദ്ധതി കേരളം യാഥാർഥ്യമാക്കി കാണിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഹെൽത്ത് സെന്ററുകൾ, കുടിവെള്ളം, സ്കൂൾ നവീകരണം തുടങ്ങിയ അടിസ്ഥാന സൗകര്യ വികസനപ്രവർത്തനങ്ങളും വിഴിഞ്ഞം പദ്ധതിക്കൊപ്പം പ്രദേശത്ത് നടപ്പിലാക്കുന്നുണ്ടെന്ന് മന്ത്രി വി എൻ വാസവൻ കൂട്ടിച്ചേർത്തു.മന്ത്രിമാരായ വി. ശിവൻകുട്ടി, കെ. എൻ. ബാലഗോപാൽ, ജി. ആർ. അനിൽ, പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ, മേയർ അഡ്വ. വി. വി. രാജേഷ്, അഡ്വ. എ. എ. റഹിം എംപി, എം.എൽ.എമാരാരായ അഡ്വ എം. വിൻസന്റ്, ഒ. എസ്. അംബിക, കടകംപള്ളി സുരേന്ദ്രൻ, സി.കെ. ഹരീന്ദ്രൻ, കെ. ആൻസലൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി. പ്രിയദർശിനി, മറ്റ് ജനപ്രതിനിധികൾ, അദാനി പോർട്ട്സ് ആൻഡ് സ്പെഷ്യൽ ഇക്കണോമിക് സോൺ മാനേജിങ് ഡയറകർ കരൺ അദാനി, തുറമുഖ വകുപ്പ് സെക്രട്ടറി ഡോ. എ. കൗശിഗൻ, വി.ഐ.എസ്.എൽ മാനേജിംഗ് ഡയറക്ടർ ഡോ. ദിവ്യ എസ്. അയ്യർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.