ലോക കേരളസഭ അഞ്ചാം സമ്മേളനം 29 മുതൽ 31 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുമെന്ന് സ്പീക്കർ എ എൻ ഷംസീർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 29ന് വൈകുന്നേരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ പൊതുയോഗവും തുടർന്ന് ഭാരത് ഭവന്റെ നേതൃത്വത്തിൽ കലാ പരിപാടിയും നടക്കും. 30, 31 തീയതികളിൽ നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ഹാളിലാണ് ലോക കേരളസഭാ നടപടികൾ നടക്കുക.ലോക കേരള സഭയുടെ മുൻ സമ്മേളനങ്ങളിൽ ഉയർന്നു വന്ന നിർദേശങ്ങളിൽ നോർക്ക വകുപ്പ് നേരിട്ട് നടപ്പിലാകിയ സ്റ്റുഡന്റ് മൈഗ്രേഷൻ പോർട്ടൽ, ലോക കേരളം ഓൺലൈൻ സേവനങ്ങൾ, പ്രവാസി മിഷൻ, എയർപോർട്ട് ഹെല്പ് ഡസ്കുകൾ തുടങ്ങിയവ മുഖ്യമന്ത്രി പിണറായി വിജയൻ സഭയിൽ ഉദ്ഘാടനം ചെയ്യും. നോർക്കയുടെ കീഴിലുള്ള ഓവർസീസ് കേരളൈറ്റ്സ് ഇൻവെസ്റ്റ്മെന്റ് ഹോൾഡിംഗ് ലിമിറ്റഡ് നടപ്പിലാക്കിയ ‘ഷെർപ്പ’ നിക്ഷേപ പ്രോത്സാഹന പോർട്ടലിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിക്കുമെന്ന് സ്പീക്കർ അറിയിച്ചു.ലോക കേരള സഭയുടെ അഞ്ചാം സമ്മേളനത്തിൽ 125 രാജ്യങ്ങളിൽ നിന്നും 28 ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുമുള്ള പ്രവാസി പ്രതിനിധികളുടെ പ്രാതിനിധ്യമുണ്ടാകും. പ്രവാസികളായ 182 അംഗങ്ങളും പ്രത്യേക ക്ഷണിതാക്കളും ഇത്തവണ സഭയിൽ പങ്കെടുക്കും.2018 ലെ ആദ്യ ലോക കേരള സഭയിൽ 35 രാജ്യങ്ങളിൽ ഒതുങ്ങി നിന്ന പ്രവാസി പ്രാതിനിധ്യം അഞ്ചാം സഭയിലെത്തുമ്പോൾ 125 രാജ്യങ്ങളിലേക്ക് വ്യാപിച്ചത് സഭയ്ക്ക് പ്രവാസികൾ നൽകുന്ന പ്രാധാന്യത്തിന്റെ തെളിവാണെന്ന് സ്പീക്കർ പറഞ്ഞു.ലോക കേരള സഭയോട് അനുബന്ധിച്ച് 30ന് വൈകുന്നേരം 3ന് യൂണിവേഴ്സിറ്റി കോളേജിൽ ‘നവകേരള നിർമ്മിതിയിൽ പ്രവാസികളുടെ പങ്ക്’ എന്ന വിഷയത്തിൽ ഓപ്പൺ ഫോറം സംഘടിപ്പിക്കും. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു, രവി രാമൻ, ജോൺ ബ്രിട്ടാസ് എം പി, എം എ യൂസഫലി, സന്തോഷ് ജോർജ് കുളങ്ങര, മുരളി തുമ്മാരുകുടി, ഡോ. ഇരുദയ രാജൻ, വിദ്യാർത്ഥി പ്രതിനിധികൾ തുടങ്ങിയർ പങ്കെടുക്കും.