സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ റോബോട്ടിക്സ് പഠനം കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി മുഴുവൻ ഹൈസ്കൂളുകളിലേക്കും കൈറ്റ് (കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ) വഴി അഡ്വാൻസ്ഡ് റോബോട്ടിക് കിറ്റുകൾ വിതരണം ചെയ്യുന്ന പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് പൊതു വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു. ആറ് സ്കൂളുകളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് കിറ്റുകൾ കൈമാറിക്കൊണ്ടാണ് മന്ത്രി പദ്ധതി ഉദ്ഘാടനം ചെയ്തത്. വിദ്യാലയങ്ങളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾ വഴി ആകെ 2500 അഡ്വാൻസ്ഡ് റോബോട്ടിക് കിറ്റുകളാണ് വിന്യസിക്കുന്നത്.
സംസ്ഥാനത്തെ സ്കൂളുകളിൽ നേരത്തെ തന്നെ 29,000 റോബോട്ടിക് കിറ്റുകൾ കൈറ്റ് ലഭ്യമാക്കിയിരുന്നു. ഈ അധ്യയനവർഷം മുതൽ പത്താം ക്ലാസിലെ ഐ.സി.ടി പാഠ്യപദ്ധതിയുടെ ഭാഗമായി റോബോട്ടിക്സ് പഠനം ഉൾപ്പെടുത്തിയതോടെ നാല് ലക്ഷത്തിലധികം വിദ്യാർത്ഥികൾക്ക് ഇതിന്റെ പ്രയോജനം നേരിട്ട് ലഭിക്കുന്നുണ്ട്. ഈ നൂതന വിദ്യാഭ്യാസ രീതിയുടെ തുടർച്ചയായാണ് ഐ.ഒ.ടി (ഇന്റർനെറ്റ് ഓഫ് തിങ്ങ്സ്) അധിഷ്ഠിത ഉപകരണങ്ങൾ ഉൾപ്പെടെ നിർമ്മിക്കാൻ കുട്ടികളെ പ്രാപ്തരാക്കുന്ന പുതിയ അഡ്വാൻസ്ഡ് റോബോട്ടിക് കിറ്റുകൾ വിതരണം ചെയ്യുന്നത്.
തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ പൊതുവിദ്യാഭ്യാസ സെക്രട്ടറി ഡോ. കെ. വാസുകി ഐ.എ.എസ്, ഡയറക്ടർ എൻ.എസ്.കെ. ഉമേഷ് ഐ.എ.എസ്, കൈറ്റ് സി.ഇ.ഒ കെ. അൻവർ സാദത്ത് എന്നിവർ പങ്കെടുത്തു. ഫെബ്രുവരി ഏഴ്, എട്ട് തീയതികളിൽ നടക്കുന്ന ലിറ്റിൽ കൈറ്റ്സ് ജില്ലാ ക്യാമ്പുകളിൽ വെച്ച് സംസ്ഥാനത്തെ മുഴുവൻ സ്കൂളുകൾക്കുമുള്ള കിറ്റുകൾ വിതരണം ചെയ്യുമെന്ന് കൈറ്റ് സി.ഇ.ഒ കെ. അൻവർ സാദത്ത് അറിയിച്ചു.