ഞങ്ങൾ ഒരുപാട് തവണ മുഖ്യമന്ത്രിയെ കാണാൻ ശ്രമിച്ചു, പക്ഷേ കഴിഞ്ഞില്ല. ഉന്നത വിദ്യാഭ്യാസ മന്ത്രിയടക്കമുള്ളവരുടെ വീടുകളിൽ നേരിട്ടുപോയി, തിരുവനന്തപുരത്തേക്ക് വണ്ടികയറിയതിന് കണക്കില്ല, PSC ഓഫീസിലും കയറിയിറങ്ങി. ഞങ്ങളുടെ മുഖം തന്നെ അവർക്ക് സുപരിചിതമായിട്ടുണ്ടാകും. എന്നിട്ടും ഞങ്ങൾക്ക് നീതി കിട്ടിയില്ല…”
PSC റാങ്ക് ലിസ്റ്റിൽ ഒന്നാം റാങ്ക് നേടിയിട്ടും നിയമനം ലഭിക്കാതെ പോയ റഷീദയുടെയും സരസ്വതിയുടെയും മമതയുടെയും ഈ വാക്കുകൾ കേരളത്തിലെ ഓരോ ഉദ്യോഗാർത്ഥിയുടെയും ഉള്ളുനീറ്റുന്നതാണ്. മനോരമയിലെ വാർത്തയിലൂടെയാണ് ഇവരുടെ ദയനീയാവസ്ഥ ഞാൻ ശ്രദ്ധിക്കുന്നത്. തുടർന്ന് ഇവരെ നേരിട്ട് വിളിച്ചപ്പോൾ കേട്ടത് മെറിറ്റിനെ അപ്പാടെ തഴയുന്ന സർക്കാരിന്റെ ജനവിരുദ്ധതയുടെ, തൊഴിൽവിരുദ്ധതയുടെ നേർച്ചിത്രമായിരുന്നു. റാങ്ക് ലിസ്റ്റിന്റെ കാലാവധി തീരുന്നതിന് തൊട്ടുമുമ്പ് പോലും തെരുവിലിറങ്ങേണ്ടി വരുന്ന ഈ കുട്ടികളുടെ അവസ്ഥ കേരളത്തിന് അപമാനമാണ്. പിൻവാതിൽ നിയമനങ്ങൾക്കും ധൂർത്തിനും പിആർ വർക്കുകൾക്കും കോടികൾ ഒഴുക്കുന്ന സർക്കാർ, അർഹരായ ഇവർക്ക് നിയമനം നൽകാൻ മാത്രം സാമ്പത്തിക പ്രതിസന്ധി പറയുന്നത് യുവതലമുറയോടുള്ള കൊടും വഞ്ചനയാണ്. അർഹരായവർക്ക് നീതി ലഭിക്കാൻ ഏതറ്റം വരെയും ഇവർക്കൊപ്പമുണ്ടാകും.