ആരോഗ്യ കേരളത്തിന്റെ പെരുമ ലോകത്തിന് പരിചയപ്പെടുത്തി കേരള സ്റ്റേറ്റ് ഹോമിയോപ്പതിക് കോ-ഓപ്പറേറ്റിവ് ഫാർമസി ലിമിറ്റഡ് (ഹോംകോ) കുതിപ്പ് തുടരുന്നു.
1975 ൽ രജിസ്റ്റർ ചെയ്ത് 1978 മുതൽ മരുന്ന് ഉൽപാദനം ആരംഭിച്ച ഹോംകോ ഇന്ന് ഇന്ത്യയിലെ തന്നെ പൊതുമേഖലയിൽ പ്രവർത്തിക്കുന്ന ഏറ്റവും വലിയ ഹോമിയോ മരുന്ന് നിർമ്മാണ ഫാക്ടറിയാണ്. ഉന്നത ഗുണനിലവാരത്തിൽ ഹോമിയോപ്പതി മരുന്നുനിർമ്മാണം നടത്തുക, അവയുടെ സ്റ്റോക്ക്, വിതരണം, കുറഞ്ഞ ചെലവിൽ ഗവണ്മെൻ്റ് മേഖലയിൽ മരുന്ന് ലഭ്യമാക്കുക, ഔഷധസസ്യ കൃഷിതോട്ടം നിർമ്മിക്കുക, ഹോമിയോപ്പതി മേഖലയിൽ റിസർച്ച് നടത്തുക, മരുന്നിനുള്ള സ്റ്റാൻഡേർഡൈസേഷൻ ഉറപ്പുവരുത്തുക തുടങ്ങിയ പ്രഖ്യാപിത ലക്ഷ്യങ്ങളിൽ പലതും ഹോംകോ ഇതിനോടകം പൂർത്തീകരിച്ചു കഴിഞ്ഞു.
ഹോംകോയുടെ രണ്ടാം ഘട്ട വികസനത്തിൻ്റെ ഭാഗമായി നിർമ്മാണം പൂർത്തിയാക്കിയ വലിയ കലവൂരിലെ പുതിയ ഫാക്ടറിയുടെ പ്രവർത്തനോദ്ഘാടനം ആരോഗ്യ വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണ ജോർജ് ആണ് നിർവഹിച്ചത്. 2.41 ഏക്കറിൽ 91,373 ചതുരശ്ര അടിയിലാണ് പുതിയ ഫാക്ടറി സമുച്ചയം ഒരുങ്ങിയത്. അന്താരാഷ്ട്ര സി.ജി.എം.പി മാനദണ്ഡങ്ങൾ പാലിച്ച് ഓയിൻമെന്‍റ്, ടാബ്ലെറ്റ്, മദർ ടിഞ്ചർ, ഡൈല്യൂഷൻ എന്നിവയുടെ നിർമാണ വിഭാഗങ്ങളും രണ്ട് അത്യാധുനിക ലാബുകളും ഫാക്ടറിയിൽ സജ്ജീകരിച്ചിട്ടുണ്ട്.
നിലവിൽ ഓയിൻമെന്‍റ്, ടാബ്ലെറ്റ് വിഭാഗങ്ങളാണ് പ്രവർത്തനസജ്ജമായിട്ടുള്ളത്.
പരിസ്ഥിതി സൗഹൃദമായി മലിനീകരണം കുറഞ്ഞ പി.എൻ.ജി ഇന്ധനമായി ഉപയോഗിക്കുന്ന ജില്ലയിലെ രണ്ടാമത്തെ സ്ഥാപനമാണ് ഹോംകോ.
300 ടി.ആർ കപ്പാസിറ്റിയുള്ള ചില്ലർ പ്ലാന്‍റ്, ഓട്ടോമേറ്റഡ് വാട്ടർ ട്രീറ്റ്മെന്‍റ് പ്ലാന്‍റ്, അത്യാധുനിക എച്ച്.വി.എ.സി സിസ്റ്റം എന്നിവയിലൂടെയാണ് മരുന്ന് നിർമാണത്തിന്‍റെ ഗുണമേന്മ ഉറപ്പാക്കുന്നത്. 110കോടി മുടക്കിയാണ് പുതിയ ഫാക്ടറി സമുച്ചയം നിർമിച്ചത്. മുടികൊഴിച്ചിൽ തടയാനുള്ള അർണിക്ക ഹെയർ ഓയിൽ പ്ലസ്, ചർമരോഗങ്ങൾക്ക് ഫലപ്രദമായ ബാബ്ച്ചി ഓയിൽ, ചർമകാന്തി വർധിപ്പിക്കുന്നതിന് ബർബറിസ് അക്വിഫോളിയം ക്രീം എന്നീ പുതിയ മരുന്നുകളും വിപണിയിൽ ഇറക്കിയിട്ടുണ്ട്. ആയുഷ് വകുപ്പിന്‍റെ കീഴിൽപ്രവർത്തിക്കുന്ന ഹോംകോ കഴിഞ്ഞവർഷം 46കോടി രൂപ വിറ്റുവരവും 13കോടി രൂപ ലാഭവും നേടി. ഹോംകോയിൽ 150പേർക്ക് തൊഴിൽ നൽകാനും സാധിച്ചു.