പ്രതിപക്ഷ നേതാവ് എറണാകുളത്ത് മാധ്യമങ്ങളോട് പറഞ്ഞത്. (15/02/2026)
ശബരിമല യുവതി പ്രവേശനത്തെ അനുകൂലിക്കുന്ന നിലപാട് മാറ്റി പുതിയ സത്യവാങ്മൂലം നല്‍കാന്‍ തയാറുണ്ടോ? സുപ്രീം കോടതി നാളെ കേസ് പരിഗണിക്കുമ്പോള്‍ സത്യവാങ്മൂലത്തില്‍ ഉറച്ചു നില്‍ക്കുന്നുണ്ടോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം.
പ്രതിപക്ഷ നേതാവ് എറണാകുളത്ത് മാധ്യമങ്ങളോട് പറഞ്ഞത്. (15/02/2026)
കൊച്ചി : ശബരിമല യുവതി പ്രവേശനത്തിനു വേണ്ടി ശക്തമായ നിലപാടാണ് ഒന്നാം പിണറായി സര്‍ക്കാര്‍ സ്വീകരിച്ചത്. അതിനെതിരെ ശക്തമായ പ്രതിഷേധം ഉണ്ടായിതിനെ തുടര്‍ന്ന് അതില്‍ നിന്നും പിന്‍വലിഞ്ഞു. പിന്നീട് വീടുകളില്‍ കയറി മാപ്പ് പറയുന്ന സ്ഥിതി വരെയുണ്ടായി. ആഗോള അയ്യപ്പ സംഗമം നടത്തി എല്ലാത്തില്‍ നിന്നും പിന്മാറുകയാണെന്ന് പ്രഖ്യാപിച്ചു. സുപ്രീംകോടതി ഈ കേസ് ഇപ്പോള്‍ പരിഗണിക്കുമ്പോള്‍ യുവതീ പ്രവേശനത്തിന് അനുകൂലമായി സര്‍ക്കാര്‍ ഒരു സത്യവാങ്മൂലം നല്‍കിയിട്ടുണ്ട്. അത് മാറ്റി പുതിയ സത്യവാങ്മൂലം നല്‍കാന്‍ സര്‍ക്കാര്‍ തയാറുണ്ടോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. ഇതില്‍ ഒളിച്ചുകളിയും അഴകൊഴമ്പന്‍ സമീപനവും പറ്റില്ല. എന്താണ് നിലപാടെന്ന് കൃത്യമായി പറയാന്‍ തയാറാകണം. യുവതി പ്രവേശനത്തെ സര്‍ക്കാര്‍ ഇപ്പോഴും അനുകൂലിക്കുന്നുണ്ടോ? ഉണ്ടെങ്കില്‍ ഇപ്പോള്‍ കോടതിയില്‍ നല്‍കിയിരിക്കുന്ന സത്യവാങ്മൂലത്തില്‍ ഉറച്ചു നില്‍ക്കുക. നേരത്തെ അന്നത്തെ ദേവസ്വം മന്ത്രി പരസ്യമായി തെറ്റുപറ്റിപ്പോയെന്ന് പറഞ്ഞതാണ്. അങ്ങനെയെങ്കില്‍ സത്യവാങ്മൂലം പിന്‍വലിക്കണം. ഏതെങ്കിലും ഒരു നിലപാട് എടുക്കണം. ഇക്കാര്യത്തില്‍ എന്താണ് ഇവരുടെ നിലപാടെന്ന് ഇപ്പോഴാണ് വ്യക്തമാകാന്‍ പോകുന്നത്. ഇപ്പോഴത്തെ സത്യവാങ്മൂലം പിന്‍വലിക്കാന്‍ ഈ സര്‍ക്കാര്‍ തയാറായില്ലെങ്കില്‍ യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ എത്തുമ്പോള്‍ പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കും. നാളെ കേസ് പരിഗണിക്കുമ്പോള്‍ സര്‍ക്കാരിന്റെ സത്യവാങ്മൂലത്തില്‍ ഉറച്ചു നില്‍ക്കുന്നുണ്ടോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. അയ്യപ്പന്റെ പേരിലാണ് മുഴുവന്‍ കളവും കൊള്ളയും അധിക്രമങ്ങളും നടന്നത്. ആഗോള അയ്യപ്പ സംഗമത്തിന്റെ പേരിലും തട്ടിപ്പും വെട്ടിപ്പും നടത്തി കോടികളാണ് സി.പി.എം അടിച്ചു മാറ്റിയത്. സി.പി.എം നേതൃത്വത്തിനും പങ്കുണ്ട്.
കേരളം മുഴുവന്‍ ഫ്‌ളക്‌സ് വച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്താന്‍ ശ്രമിച്ചവരാണ് ഇപ്പോള്‍ കൈകഴുകി മാറാന്‍ ശ്രമിക്കുന്നത്. അയ്യപ്പ സംഗമത്തിന്റെ പണം അടിച്ചു കൊണ്ടു പോയത് ആരാണെന്ന് അറിയില്ലെന്നാണ് ദേവസ്വം മന്ത്രി പറയുന്നത്. സര്‍ക്കാര്‍ മുന്‍പന്തിയില്‍ നിന്നാണ് സംഗമം നടത്തിയത്. സര്‍ക്കാരിന് പങ്കില്ലായിരുന്നെങ്കില്‍ എന്തിനാണ് കേരളം മുഴുവന്‍ മുഖ്യമന്ത്രിയുടെ പടം വച്ചുള്ള ഹോള്‍ഡിംഗ്‌സ് സ്ഥാപിച്ചത്? ദേവസ്വം ബോര്‍ഡും സര്‍ക്കാരും തമ്മില്‍ ബന്ധമില്ലേ? സി.പി.എമ്മിന്റെ രാഷ്ട്രീയ നിയമനമാണ് ദേവസ്വം ബോര്‍ഡ്. കോടികളാണ് അടിച്ചു മാറ്റിയത്. ശബരിമല വിടാതെ ഈ സര്‍ക്കാരിനെ പിന്തുടരുകയാണ്. യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് ഏതെങ്കിലും ഒരു തീരുമാനം എടുത്തേ മതിയാകൂ. സത്യവാങ്മൂലം നല്‍കാന്‍ സമയം ആവശ്യപ്പെടുകയാണെങ്കില്‍ അതിന്റെ അര്‍ത്ഥം സ്ത്രീ പ്രവേശനത്തിന് അനുകൂലമാണെന്ന തീരുമാനം മാറ്റുകയില്ല എന്നല്ലേ? പുതിയ സത്യവാങ്മൂലം നല്‍കാനാണ് തീരുമാനമെങ്കില്‍ നാളെ തന്നെ കൊടുക്കാമല്ലോ. നാളെ കേസ് പരിഗണിക്കുമ്പോള്‍ സര്‍ക്കാരിന്റെ നിലപാട് പഴയതല്ല എന്ന് പറയണമെങ്കില്‍ സത്യവാങ്മൂലം നാളെത്തന്നെ ഫയല്‍ ചെയ്യണം. സാമൂഹിക സാഹചര്യങ്ങള്‍ മാറിയതിനാല്‍ കോടതി വിധി നടപ്പാക്കുന്നതില്‍ എതിര്‍പ്പുണ്ടെന്ന സത്യവാങ്മൂലമാണ് നല്‍കേണ്ടത്.
സ്വര്‍ണം കട്ടതിന് മൂന്ന് സി.പി.എം നേതാക്കള്‍ ജയിലിലാണ്. പത്മകുമാറിനെയും വാസുവിനെയും പ്രശാന്തിനെയും ദേവസ്വം ബോര്‍ഡില്‍ വച്ചത് സി.പി.എമ്മാണ്. ദേവസ്വം ബോര്‍ഡിന് പുറത്ത് നില്‍ക്കുന്നവര്‍ക്ക് സ്വര്‍ണം അടിച്ചു കൊണ്ട് പോകാനാകില്ല. സി.പി.എം പെട്ടുപോയതു കൊണ്ട് ആരെയെങ്കിലും വലിച്ചിടാന്‍ പറ്റുമോയെന്ന് നോക്കുകയാണ്. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ പടം അന്വേഷിച്ച് പോയാല്‍ പിണറായി വിജയന് ഒപ്പമുള്ളതും ഉണ്ട്.
