കൊച്ചി: ഞൊടിയിടയിൽ സംഭവിച്ച അശ്രദ്ധയിൽ മുംബൈ സ്വദേശി നിരഞ്ജൻ ജാദവിന് നഷ്ടമായത് ഇരു കാലുകളുമായിരുന്നു. ഒൻപത് വർഷങ്ങൾക്കു മുൻപ്, എതിരെ വന്ന ട്രെയിൻ തട്ടിയുണ്ടായ അപകടം നിരഞ്ജന്റെ ജീവിതത്തെ കീഴ്മേൽ മറിച്ചു. അതുവരെ സാധാരണമായിരുന്ന കാര്യങ്ങളെല്ലാം പിന്നീടങ്ങോട്ട് അസാധാരണമായി. അരയ്ക്കുതാഴെ നഷ്ടമായ കാലുകളെയോർത്ത് കരഞ്ഞ ദിനങ്ങൾ, ആശുപത്രിവാസങ്ങൾ, പ്രതിസന്ധികൾ ഇവയെല്ലാം ജീവിതത്തെ കൂടുതൽ കരുത്തുള്ളതാക്കി. മനസാന്നിധ്യത്താൽ മാരത്തൺ ട്രാക്കുകളെ കീഴ്പ്പെടുത്തുന്ന നിരഞ്ജൻ ജാദവിന്റെ പങ്കാളിത്തം, ഇൻഫോപാർക്കിൽ നടന്ന ജി- ടെക് മാരത്തണിലെ മത്സരാത്ഥികൾക്കു ആവേശമായി. 21.1 കിലോമീറ്റർ ഹാഫ് മരത്തണിലാണ് അൻപത്തിനാലുകാരൻ നിരഞ്ജൻ ജാദവ് പങ്കെടുത്തത്. പൂർണ ആരോഗ്യമുള്ളവരുടെ കൂടെ വീൽചെയറിൽ മത്സരിച്ച നിരഞ്ജൻ ജാദവ്, 2 മണിക്കൂർ 43 മിനിറ്റ് സമയത്തിനുള്ളിലാണ് ഹാഫ് മാരത്തൺ പൂർത്തീകരിച്ചത്. അപകടത്തിനുശേഷം 44 ദീർഘദൂര മാരത്തണുകൾ പൂർത്തീകരിച്ച നിരഞ്ജൻ ജാദവ് കേരളത്തിൽ ആദ്യമായാണ് പങ്കെടുക്കുന്നത്. ‘ഒൻപത് വർഷങ്ങൾക്കു മുൻപ് ബന്ധുവിനെ കാണാൻ പോകുന്നതിനിടയിലായിരുന്നു അപകടം. വിരാർ സ്റ്റേഷനിൽ ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ അപ്രതീക്ഷിതമായി ഒരു ട്രെയിൻ കുതിച്ചെത്തി. എന്താണ് സംഭവിക്കുന്നതെന്ന് മനസിലാകുന്നതിന് മുൻപേ എല്ലാം കഴിഞ്ഞിരുന്നു’. അപകടത്തെക്കുറിച്ച് നിരഞ്ജൻ ജാദവ് മനസുതുറന്നു.
പതിനായിരത്തിലധികം ആളുകൾ പങ്കെടുത്ത, സംസ്ഥാനത്തെ ഏറ്റവും വലിയ ലഹരിവിരുദ്ധ മാരത്തണിൽ ഭാഗമായതിന്റെ സന്തോഷവും നിരഞ്ജൻ മറച്ചുവെച്ചില്ല. ലഹരിക്കെതിരെ വലിയ രീതിയിൽ സാമൂഹിക മുന്നേറ്റം ആവശ്യമായ കാലത്താണ് നമ്മൾ ജീവിക്കുന്നതെന്നും യുവാക്കൾ ആരോഗ്യകരമായ ജീവിതരീതി പിന്തുടരണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. വൈകല്യമുള്ളവർ നാലു ചുമരുകൾക്കുള്ളിൽ തളയ്ക്കപ്പെടേണ്ടവരല്ലെന്ന സന്ദേശമാണ് നിരഞ്ജൻ ജാദവിന്റെ പങ്കാളിത്തത്തിലൂടെ തെളിയുന്നത്. ആർദ്രവും കരുണയുമുള്ള ലോകമാണ് ചുറ്റുമുള്ളതെന്നും അത്തരം ആളുകൾ ഒരുക്കിത്തരുന്ന അവസരങ്ങളെ പൂർണമായും വിനിയോഗിക്കണമെന്നും നിരഞ്ജൻ ജാദവ് സ്വജീവിതത്താൽ അടയാളപ്പെടുത്തുന്നു.
For any additional information contact Niranjan Yadav @ +91 8879037326
Anju V Nair