സര്‍ക്കാര്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിനു വേണ്ടി കിഫ്ബി കോടികള്‍ ചിലവഴിക്കുന്നുവെന്ന ആരോപണത്തിന് കിഫ്ബി പുറത്തിറക്കിയ പത്രക്കുറിപ്പിന് രമേശ് ചെന്നിത്തല നല്‍കുന്ന മറുപടി

Spread the love

തിരുവനന്തപുരം :  കിഫ്ബി തെരഞ്ഞെടുപ്പ് അനുബന്ധിച്ച് ചിലവിടുന്ന സര്‍ക്കാര്‍ പരസ്യവുമായും ധനകാര്യ ദുര്‍വിനിയോഗവുമായും ബന്ധപ്പെട്ട് ഞാന്‍ ഇന്നലെ പത്രസമ്മേളനത്തില്‍ ചില വസ്തുതകള്‍ ഉന്നയിച്ചതിന് മറുപടി എന്ന നിലയില്‍ കിഫ്ബി സിഇഒ നല്‍കിയിരിക്കുന്ന വിശദീകരണം ഇരുട്ടുകൊണ്ട് ഓട്ടയടയ്ക്കലാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല പറഞ്ഞു. ഈ വിശദീകരണം യാഥാര്‍ഥ്യവുമായി പുലബന്ധമില്ലാത്തതും അങ്ങേയറ്റം തെറ്റിദ്ധാരണാജനകവുമാണ്.

കിഫ്ബിയുടെ ഫിനാന്‍ഷ്യല്‍ റേറ്റിങ്ങില്‍ പരസ്യങ്ങള്‍ വലിയ പങ്കു വഹിക്കുന്നു എന്നാണ് കിഫ്ബി അവകാശപ്പെടുന്നത്. ഇത് ജനങ്ങളെ കബളിപ്പിക്കലാണ്. ഫിനാഷ്യല്‍ റേറ്റിങ്ങില്‍ പരസ്യങ്ങള്‍ക്കാണ് വെയിറ്റേജ് എങ്കില്‍ ഏറ്റവും കൂടുതല്‍ പരസ്യത്തിന് പണം ചെലവഴിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഏറ്റവും ഉയര്‍ന്ന ഫിനാഷ്യല്‍ റേറ്റിങ് ലഭിക്കേണ്ടതല്ലേ. ഫിനാന്‍സില്‍ പ്രൈമറി വിജ്ഞാനം പോലുമില്ലാത്തവരെ പോലെ കിഫ്ബി സിഎഒ സംസാരിക്കുന്നതു കേള്‍ക്കുമ്പോള്‍ സത്യത്തില്‍ അത്ഭുതം തോന്നുന്നു.

കിഫ്ബിയുടെ ബോണ്ടുകള്‍ക്ക് ഭേദപ്പെട്ട റേറ്റിംഗ് ലഭിച്ചിട്ടുണ്ട് എന്നുള്ളത് സത്യമാണ്. എന്നാല്‍ ഡബിള്‍ എ റേറ്റിംഗ് അടക്കം നേടുന്നതിന് ഒരു ഫണ്ട് ബോര്‍ഡ് മാത്രമായ കിഫബിയുടെ കേരളത്തിനുള്ളില്‍ ഉള്ള ബ്രാന്‍ഡ് തിരിച്ചറിയല്‍ ഒരു ഘടകവും ധര്‍മ്മവും നിര്‍വഹിക്കുന്നില്ല എന്നുള്ളതാണ് വസ്തുത. ട്രിപ്പിള്‍ എ, ഡബിള്‍ എ റേറ്റിംഗ് ലഭിക്കുന്നതിന് മറ്റ് നിരവധി ഘടകങ്ങളാണ് പരിഗണിക്കുന്നത്. ക്യാഷ് ഫ്‌ളോ, സ്ഥാപനത്തിന്റെ ധനകാര്യശക്തി, സര്‍ക്കാരിന്റെ ഗ്യാരണ്ടി തുടങ്ങി നിരവധി ഘടകങ്ങളാണ് ഒരു ബോണ്ടിന്റെ മികവ് വിലയിരുത്താന്‍ റേറ്റിംഗ് ഏജന്‍സികള്‍ ഉപയോഗിക്കുന്ന മാനദണ്ഡങ്ങള്‍.

95 ശതമാനവും മലയാളത്തില്‍ പ്രസിദ്ധീകരിച്ചു കൊണ്ടിരിക്കുന്ന മലയാളികളെ ലക്ഷ്യമായിട്ടുള്ള കിഫ്ബി പരസ്യ ക്യാമ്പയിനുകള്‍ക്ക് ബോണ്ടുകളുടെ റേറ്റിങ്ങുമായി ബന്ധമുണ്ട് എന്ന വാദത്തിന് യാതൊരു അടിസ്ഥാനവുമില്ല. നിയമപരമായ അധികാരമില്ലാതെ കടമെടുക്കുന്ന തുക വന്‍തോതില്‍ സര്‍ക്കാരിന്റെ രാഷ്ട്രീയ ക്യാമ്പയിനുകള്‍ക്ക് ഹ്രസ്വകാലത്തേക്ക് തീര്‍ത്തും രാഷ്ട്രീയ ലക്ഷ്യങ്ങളിലേക്ക് ദുരുപയോഗം ചെയ്യുകയാണ് മാനേജ്‌മെന്റ്ഉം കിഫ്ബിയുടെ സി ഈ ഓയും ചെയ്യുന്നത്. തിരഞ്ഞെടുപ്പ് വര്‍ഷങ്ങളില്‍ മറ്റുവര്‍ഷങ്ങളേക്കാള്‍ പത്തും പന്ത്രണ്ടും ഇരട്ടി തുക ചിലവഴിച്ച് കിഫ്ബി നടത്തുന്ന പരസ്യ കാമ്പെയ്ന്‍ ബോണ്ടിന്റെ റേറ്റിങ്ങിനു വേണ്ടിയല്ല, മറിച്ച് സര്‍ക്കാരിന് തുടര്‍ഭരണമൊരുക്കാനുള്ള പരിപാടിക്കാണ് എന്ന് അരിയാഹാരം കഴിക്കുന്നവര്‍ക്ക് മനസിലാകും.

കിഫ്ബിയുടെ യുടെ 1999 ലെഉയും 2017ലെ അമെന്‍ഡ്‌മെന്റ്‌ലും 100 കോടിയില്‍ പരം രൂപ ചെലവഴിച്ചുകൊണ്ട് ഒരു മള്‍ട്ടിമീഡിയ പരസ്യ ക്യാമ്പയിന്‍ നടത്തുന്നതിന് യാതൊരു നിയമപരമായ അധികാരവും നിയമസഭ നല്‍കിയിട്ടില്ല. പ്രസ്തുത ആക്ടില്‍ മറ്റ് സര്‍ക്കാര്‍ വായ്പുകളില്‍ നിന്നും ഭിന്നമായി 1% പലിശ അധികം നല്‍കി വായ്പകള്‍ ക്രമീകരിക്കാന്‍ കീഫ്ബിയെ അനുവദിക്കുന്നുണ്ട്. ഈ അധികാരം ഉപയോഗിച്ചുകൊണ്ട് ശരാശരി 9. 5 ശതമാനം പലിശ വരെ നല്‍കിയാണ് കിഫ്ബി ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും പശ്ചാത്തല സൗകര്യ വികസനത്തിനുള്ള ഫണ്ടുകള്‍ ബോണ്ടുകള്‍ ഇഷ്യൂ ചെയ്തു സ്വീകരിച്ചു പോരുന്നത്.

സംസ്ഥാന ഇലക്ട്രിസിറ്റി ബോര്‍ഡ് അടക്കം 7.75 ശതമാനത്തിന് കടമെടുത്തു പോന്നിരുന്ന ഫണ്ടുകള്‍ കിഫ്ബി ഉയര്‍ന്ന പലിശയ്ക്ക് സ്വീകരിച്ച് സംസ്ഥാന സ്ഥാപനങ്ങള്‍ക്ക് ഒമ്പതര ശതമാനത്തിന് നല്‍കിയതായി കണക്കുകള്‍ കാണിക്കുന്നുണ്ട്. കിഫ്ബി പ്രതിരോധിക്കാന്‍ ശ്രമിക്കുന്ന മസാല ബോണ്ടിന്റെ തന്നെ പലിശ നിരക്ക് ഏതാണ്ട് 9.8% ആയിരുന്നു എന്നുള്ളത് എല്ലാവര്‍ക്കും അറിവുള്ള കാര്യങ്ങളാണ്. വാങ്ങിയ തുകയുടെ 40% ത്തോളം പലിശയായി മടക്കി കൊണ്ടാണ് നിര്‍ദിഷ്ട കാലാവധി എത്തുന്നതിനു മുന്‍പ് നിയമപരമായ നിരവധി അപകടങ്ങള്‍ മനസ്സിലാക്കിക്കൊണ്ട് മസാല ബോണ്ടില്‍ സ്വീകരിച്ച പണം നിരുപാധികം തിരിച്ചടച്ചത് എന്ന് കീഫ്ബി സി ഇഓയ് ക്കും വ്യക്തമായി അറിവുള്ളതാണ്.

ഞാന്‍ ഉന്നയിച്ച മറ്റൊരു ആക്ഷേപം വ്യക്തികളുടെ പേരില്‍ കൈമാറിയ കോടിക്കണക്കിന് രൂപയെക്കുറിച്ചാണ്. ഈ പണം ട്രാന്‍സ്ഫര്‍ ചെയ്ത വ്യക്തികള്‍ പിഡബ്ല്യുഡിയുടെ അംഗീകൃത കോണ്‍ട്രാക്ടര്‍മാരാണെന്ന് കിഫ്ബി സിഇഒ പറയുന്നു. എന്നാല്‍ അവര്‍ക്ക് പണം നല്‍കിയിരിക്കുന്നത് പരസ്യങ്ങളുടെ ഹെഡ് ഓഫ് അക്കൗണ്ടിലാണ്. പിഡബ്ല്യുഡി കോണ്‍ട്രാക്ടര്‍ മുഖേന ചെയ്യപ്പെടുന്ന പരസ്യത്തിന്റെ സ്വഭാവം കിഫ്ബി വ്യക്തമാക്കിയാല്‍ നന്നായിരുന്നു. പിഡ്‌ളിയു ഡി കോണ്‍്രട്രാക്ടര്‍മാര്‍ വഴി എന്നു മുതലാണ് കിഫ്ബി പരസ്യം ചെയ്യാന്‍ തുടങ്ങിയത്.. ഇത്രയും വലിയ തുകകള്‍ എങ്ങനെയാണ് പേഴ്‌സണല്‍ ഏക്കൗണ്ടുകളിലേക്കു കൈമാറ്റം ചെയ്യപ്പെടുന്നത്…

ഭരണ വകുപ്പുകള്‍ തെരഞ്ഞെടുക്കുന്ന എസ് പിവി മുഖേനയാണ് കിഫ്ബി പദ്ധതി നടത്തുന്നതെന്ന് എനിക്ക് വ്യക്തമായി അറിയാം. എന്നാല്‍ കരാറുകാരുമായി കിഫ്ബിക്ക് ഒരു ബന്ധവുമില്ല എന്ന് സിഇഒ പറയുന്നത് വസ്തുതാ വിരുദ്ധമാണ്. കരാറുകാര്‍ പ്രവര്‍ത്തി പൂര്‍ത്തീകരിക്കുമ്പോള്‍ കിഫ്ബി നേരിട്ടാണ് കരാറുകാരുടെ അക്കൗണ്ടിലേക്ക് ബില്ലുകള്‍ പാസാക്കി പണം കൈമാറ്റം ചെയ്തു കൊടുക്കുന്നത്. ഈ സാഹചര്യത്തില്‍ കരാറുകാരുമായി ബന്ധമില്ലതുടങ്ങിയ കിഫ്ബിയുടെ വാദങ്ങള്‍ ഒക്കെ അപ്രസക്തമാണ്.

കിഫ്ബി ഒരു സ്വതന്ത്ര ബോഡി കോര്‍പ്പറേറ്റ് ആണ് എന്ന് വാദിക്കുമ്പോള്‍ തന്നെ കിഫ്ബിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ തന്നെയല്ലേ മുഖ്യമന്ത്രിയുടെ രാഷ്ട്രീയ ഓഫീസിന്റെ മേധാവിയായും ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായും കരാര്‍ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നത്?

ഇവിടെ സൂചിപ്പിച്ചതിനേക്കാള്‍ ഒക്കെ എത്രയോ ആഴത്തിലുള്ളതാണ് കിഫ്ബി മൂലമുള്ള ധനകാര്യ നഷ്ടവും അഴിമതികളും ക്രമക്കേടുകളും. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ ഉടനടി ബന്ധപ്പെട്ട ധനകാര്യ വിദഗ്ധര്‍, ചാര്‍ട്ട് അക്കൗണ്ടര്‍മാര്‍ വിജിലന്‍സ് വിഷയത്തില്‍ പ്രാവീണ്യമുള്ളവര്‍ എന്നിവരുടെ വിദഗ്ധസമിതിയെക്കൊണ്ട് നാളിതുവരെയുള്ള ധനകാര്യ പ്രവര്‍ത്തനവും പദ്ധതി നിര്‍വഹണവും അവലോകനം ചെയ്യും. വിശദമായ ഫോറന്‍സിക് ഓഡിറ്റിംഗ് മൂല്യമുള്ള എല്ലാ ട്രാന്‍സാക്ഷനുകളില്‍ നടത്തും. കുറ്റകൃത്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ സി ഈ യോ അടക്കമുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടികള്‍ എടുക്കും.

ഫണ്ട് ബോര്‍ഡ് എന്ന പേരില്‍ പ്രച്ഛന്ന രാഷ്ട്രീയ ക്യാമ്പയിന്റാണ് കിഫ്ബി ഉന്നമിടുന്നതെങ്കില്‍ അത് നല്ലതിനായിരിക്കില്ല. യുഡിഎഫ് സര്‍ക്കാര്‍ അക്കാര്യത്തില്‍ വേണ്ട തിരുത്തല്‍ നടപടികള്‍ ഏറ്റവും ഉടന്‍ സ്വീകരിക്കും. സര്‍ക്കാരിലെയും എല്ലാ ഉദ്യോഗസ്ഥരോടും പറയാനുള്ളത് ക്രമം വിട്ട് സര്‍ക്കാരിനെ അധികാരത്തില്‍ തുടരിക്കാന്‍ നടത്തുന്ന പരിശ്രമങ്ങള്‍ക്ക് കനത്ത വില അവര്‍ നല്‍കേണ്ടിവരും എന്നാണ്. അവരില്‍ പലരും ജോലിയില്‍ നിന്ന് പുറത്താക്കുകയും ക്രിമിനല്‍ നടപടികള്‍ നേരിടുകയും ചെയ്യേണ്ടതായി വരും. അതിന് അധികംവൈകില്ല – ചെന്നിത്തല പറഞ്ഞു.

Author

Leave a Reply

Your email address will not be published. Required fields are marked *