വളരെയേറെ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഭാവിയിൽ സൃഷ്ടിക്കാൻ ഇടയുള്ള നിർദിഷ്‌ട നേറ്റിവിറ്റി കാർഡ് ബിൽ പിൻവലിക്കണമെന്ന് മുൻ മന്ത്രി കെ സി ജോസഫ്

Spread the love

വളരെയേറെ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഭാവിയിൽ സൃഷ്ടിക്കാൻ ഇടയുള്ള നിർദിഷ്‌ട നേറ്റിവിറ്റി കാർഡ് ബിൽ പിൻവലിക്കണമെന്ന് മുൻ മന്ത്രി കെ സി ജോസഫ് ആവശ്യപ്പെട്ടു. വേണ്ടത്ര ആലോചനകൾ ഇല്ലാതെയും വരും വരായ്കളെപ്പറ്റി ആലോചിക്കാതേയുമാണ് നേറ്റിവിറ്റി കാർഡിന് നിയമ പ്രാബല്യം നൽകുവാൻ കാബിനറ്റ് തീരുമാനിച്ചിട്ടുള്ളത്. കേരളം ഒരു സ്വതന്ത്ര രാഷ്ട്രമല്ലെന്നും ഇന്ത്യാ യൂണിയനിലെ ഒരു സംസ്ഥാനം മാത്രമാണെന്നും പിണറായി സർക്കാർ മനസ്സിലാക്കണം. സർ സി പിയുടെ സ്വതന്ത്ര തിരുവിതാംകൂർ വാദത്തിന്റെ മറ്റൊരു പതിപ്പാണിത് . പത്രവാർത്തകൾ ശരിയാണെങ്കിൽ ബില്ല് ഫെബ്രു 24 ന് സഭയിൽ അവതരിപ്പിച്ച് അന്നുതന്നെ സബ്ജറ്റ് കമ്മിറ്റി കൂടി പരിശോധിച്ച് വേണ്ടത്ര ചർച്ചകൾക്ക് പോലും അവസരം നൽകാതെ അടുത്ത ദിവസം പാസാക്കുവാനാണ് സർക്കാർ തീരുമാനിച്ചതായി മനസ്സിലാക്കുന്നത്. നേറ്റിവിറ്റി കാർഡു കൊണ്ട് എന്ത് പ്രത്യേകമായ പ്രയോജനമാണ് കേരളീയർക്ക് ഉണ്ടാകാൻ പോകുന്നതെന്ന് ഗവൺമെന്റ് വ്യക്തമാക്കണം. ഇപ്പോൾ തന്നെ ആധാർ കാർഡും ഇലക്ടറൽ ഐഡി കാർഡും അതിനു പുറമേ പാൻ കാർഡ്, പാസ്പോർട്ട് , ഡ്രൈവിംഗ് ലൈസൻസ് അടക്കമുള്ള നിരവധി അംഗീകൃത തിരിച്ചറിയൽ കാർഡുകളുടെ സേവനം കേരളീയർക്ക് ലഭ്യമാണ്. അതിനു പുറമെ എന്തു പ്രയോജനമാണ് നേറ്റിവിറ്റി കാർഡുകൊണ്ട് ഉണ്ടാകാൻ പോകുന്നത് എന്ന് മനസ്സിലാവുന്നില്ല. എന്നു മാത്രമല്ല പൗരത്വ രേഖകൾ കർശനമാക്കാൻ ബിജെപി ഗവൺമെന്റ് തയ്യാറാകുന്ന സാഹചര്യത്തിൽ അവരുടെ വാദഗതികൾക്ക് സഹായകമായ ഒന്നായിയിരിക്കും കേരളത്തിലെ ഈ നേറ്റിവിറ്റി കാർഡും. ഇതുപോലെ എല്ലാ സംസ്ഥാനങ്ങളിലും നേറ്റിവിറ്റി കാർഡ് ഏർപ്പെടുത്താൻ അതാത് സംസ്ഥാന ഗവർമെന്റുകൾ തീരുമാനിച്ചാൽ അവിടെ താമസിക്കുന്ന മലയാളികളുടെ ഭാവി എന്തായിരിക്കും? ഓരോ സംസ്ഥാനങ്ങളും അവിടുത്തെ ജോലിയും വിവിധ കോഴ്‌സുകൾക്കുള്ള അഡ്മിഷൻ അടക്കമുള്ള പഠന സൗകര്യങ്ങളും അതാത് സംസ്ഥാനങ്ങളിൽ നേറ്റിവിറ്റി കാർഡുള്ള ആളുകൾക്ക് പരിമിതപ്പെടുത്താനോ മുൻഗണന നൽകാനോ തീരുമാനിച്ചാൽ കേരളത്തിന് പുറത്തു ജോലിതേടിയും പഠിക്കാനും മലയാളികളുടെ ഭാവി എന്തായിരിക്കും? ഏതാണ്ട് 50 ലക്ഷം മലയാളികളാണ് കേരളത്തിന് പുറത്ത് ജീവിക്കുന്നതായി കണക്കാക്കപ്പെടുന്നത്. ഇതിൽ മുപ്പത് ലക്ഷത്തോളം ആളുകൾ ഗൾഫ് രാജ്യങ്ങളിലാണ്.

ബാക്കിയുള്ളവർ ഇന്ത്യയിലെ മറ്റിതര സംസ്ഥാനങ്ങളിലും വിദേശ രാജ്യങ്ങളിലുമാണ്. ഇവർക്ക് ഗുണകരമല്ലെന്ന് മാത്രമല്ല , “ഉള്ള കഞ്ഞിയിലും മണ്ണ് വാരിയിടാനേ” നേറ്റിവിറ്റി കാർഡ് വഴി തെളിക്കൂ.
ആധാർകാർഡോ ഇലക്ടറൽ ഐഡി കാർഡോ ഇല്ലാത്ത കേരളീയർ ആരും ഉണ്ടാവാൻ ഇടയില്ല.ആ സാഹചര്യത്തിൽ ഇപ്പോൾ ഏർപ്പെടുത്താൻ പോകുന്ന നേറ്റിവിറ്റി കാർഡുകൊണ്ട് പ്രതേകിച്ചു യാതൊരു പ്രയോജനവും ഉണ്ടാവില്ല എന്നുമാത്രമല്ല ഭാവിയിൽ ദോഷകരമായ ഫലങ്ങൾ ഉണ്ടാകാനും അത് ഇടയാക്കും. കേരളത്തിന് അകത്തോ കേരള ഗവൺമെന്റുമായി ബന്ധപ്പെട്ട കാര്യങ്ങളിലൊ നേറ്റിവിറ്റി കാർഡ് ഉപയോഗിക്കാമെന്നല്ലാതെ മറ്റൊരു കാര്യത്തിനും ഈ കാർഡ് കൊണ്ട് പ്രയോജനം ഉണ്ടാകില്ല.ആധാർ കാർഡ് കൊണ്ട് ലഭ്യമാകുന്ന സൗകര്യങ്ങളുടെ ഒരു നേരിയ അളവ് പോലും നേറ്റിവിറ്റി കാർഡ് കൊണ്ട് ലഭ്യമാകാനും പോകുന്നില്ല. കാലാവധി കഴിയാൻ ഇനി ഒരു മാസം പോലും ഇല്ലാത്ത ഒരു ഗവൺമെന്റ് തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് നേറ്റിവിറ്റി കാർഡെന്ന പേരിൽ പ്രഹസനം അടിച്ചേൽപ്പിക്കാൻ പോകുന്നത് അധാർമികമാണെന്ന് മാത്രമല്ല അതിനുള്ള മാൻഡേറ്റും ഈ സർക്കാറിനില്ല. അതുകൊണ്ട് കേരളീയരെ സംബന്ധിച്ചിടത്തോളം അപകടകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന ഈ നീക്കത്തിൽ നിന്ന് പിന്മാറണമെന്ന് സംസ്ഥാന ഗവർമെന്റിനോട് കെ സി ജോസഫ് ആവശ്യപ്പെട്ടു.

 

Author

Leave a Reply

Your email address will not be published. Required fields are marked *