പുതുയുഗ യാത്രയുടെ ഭാഗമായി പ്രതിപക്ഷ നേതാവ് കൊല്ലത്ത് നടത്തിയ വാര്‍ത്താ സമ്മേളനം. (02/03/2026).
വയനാട്ടില്‍ സി.പി.എം അല്ല, എല്ലാവരുടെയും പണം ഉപയോഗിച്ച് സര്‍ക്കാരാണ് വീടുകള്‍ നിര്‍മ്മിച്ചു നല്‍കിയത്; കൂലിക്ക് വിളിച്ച് വരുത്തിയവരെ ഉപയോഗിച്ച് എം.എല്‍.എയെ അധിക്ഷേപിച്ചത് നോക്കി നിന്ന മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ഓര്‍ത്ത് ലജ്ജിക്കുന്നു; കൂകിയത് ദുരന്ത ബാധിതരല്ല, ഇറക്കുമതി ചെയ്തവര്‍; ഗൂഡാലോചനയ്ക്ക് പിന്നില്‍ സി.പി.എം; കല്ലിട്ട് പോകലല്ല ഞങ്ങളുടെ പരിപാടിയെന്ന് മന്ത്രി രാജന്‍ പറഞ്ഞത് എന്തിന്റെ അടിസ്ഥാനത്തില്‍? ഔദ്യോഗിക പരിപാടിയുടെ മര്യാദ എന്തെന്ന് മന്ത്രി മനസിലാക്കണം; ഗുണ്ടകളെ പോലെ പൊലീസ് വാഹനം തടഞ്ഞ് തെറി വിളിച്ചത് ഭരണം കയ്യിലെടുത്ത സി.പി.എം അണികള്‍; പുരോഗമന ആശയക്കാരെന്ന് പറയുന്നവരുടെ കവിത തുളുമ്പുന്ന മുദ്രാവാക്യങ്ങളും പൊലീസിനെ അസഭ്യം പറയുന്നതും എല്ലാവരും കേള്‍ക്കുന്നുണ്ട്.
കൊല്ലം : മുണ്ടക്കൈ- ചൂരല്‍മല മേഖലയില്‍ സര്‍ക്കാരിന്റെ ഭവന പദ്ധതി ഉദ്ഘാടനം ചെയ്തു. ഒരു പഞ്ചായത്തിലെ മൂന്ന് വാര്‍ഡുകള്‍ ഉള്‍പ്പെട്ട ദുരന്തത്തില്‍ വീടുകള്‍ നിര്‍മ്മിച്ച് നല്‍കുക മാത്രമാണ് സര്‍ക്കാര്‍ ചെയ്തത്. ചികിത്സാ സഹായം നല്‍കാത്തത് ഉള്‍പ്പെടെ നിരവധി പരാതികളുണ്ട്. വീടുകള്‍ നിര്‍മ്മിച്ചു നല്‍കിയത് സി.പി.എം ആണെന്ന തരത്തിലുള്ള പ്രചരണമാണ് നടത്തുന്നത്. സി.പി.എം അല്ല സര്‍ക്കാരാണ് വീടുകള്‍ നിര്‍മ്മിച്ചു നല്‍കിയത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എല്ലാവരും കൈഅയച്ച് സഹായിച്ചിട്ടുണ്ട്. പൊതുജനങ്ങളും യു.ഡി.എഫ് ജനപ്രതിനിധികളും ഉള്‍പ്പെടെയുള്ളവര്‍ നല്‍കിയ സഹായം ഉപയോഗിച്ചാണ് വീടുകള്‍ നിര്‍മ്മിച്ചത്. അതിനെ രാഷ്ട്രീയവത്ക്കരിക്കുന്നത് മര്യാദകേടാണ്. ദുരന്തമുണ്ടായി മണിക്കൂറുകള്‍ക്കുള്ള രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുകയും എല്ലാ കാര്യങ്ങള്‍ക്കും മുന്‍കൈ എടുക്കുകയും ചെയ്ത എം.എല്‍.എയെ സര്‍ക്കാരിന്റെ ഔദ്യോഗിക പരിപാടിയില്‍ 
പുറത്ത് നിന്നും കൂലിക്ക് കൊണ്ടുവന്ന ആളുകള്‍ കൂകി അധിക്ഷേപിച്ചപ്പോള്‍ മുഖ്യമന്ത്രിയും മന്ത്രിമാരും മിണ്ടാതിരുന്നത് തികഞ്ഞ മര്യാദകേടാണ്. ജനപ്രതിനിധിയെ ഇതുപോലെ അധിക്ഷേപിക്കാന്‍ പാടില്ല. അദ്ദേഹം മുന്‍കൈ എടുത്താണ് നൂറ്റി അന്‍പതോളം വിദ്യാര്‍ത്ഥികളെ വിദേശത്തും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും പഠിപ്പിച്ചുകൊണ്ടിരിക്കുന്നത്. പല വീടുകളിലും ഫര്‍ണിച്ചര്‍ ഉള്‍പ്പെടെയുള്ള സഹായങ്ങള്‍ എത്തിച്ചതും എം.എല്‍.എയാണ്. ഭക്ഷണത്തിനുള്ള പണം സര്‍ക്കാര്‍ നല്‍കാതിരുന്ന കാലത്ത് ആ വീടുകളില്‍ അന്വേഷിച്ച് പോയി അവര്‍ക്ക് വേണ്ട സഹായം നല്‍കുകയും ചികിത്സാ സഹായം എത്തിക്കുകയും ചെയ്തത് എം.എല്‍.എയാണ്. ഇപ്പോഴും അത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ടി. സിദ്ധിഖിനെ അപമാനിച്ചതില്‍ പ്രതിഷേധിക്കുന്നു. കൂലിക്ക് വിളിച്ച് വരുത്തിയ ആളുകളെക്കൊണ്ട് തിരഞ്ഞെടുക്കപ്പെട്ട എം.എല്‍.എയെ അധിക്ഷേപിച്ചത് നോക്കി നിന്ന മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ഓര്‍ത്ത് ലജ്ജിക്കുന്നു. ചെയ്തത് തെറ്റായി പോയി എന്നെങ്കിലും പറയണമായിരുന്നു. അത് പറയാനുള്ള അന്തസ് മുഖ്യമന്ത്രിയും മന്ത്രിമാരും കാട്ടിയില്ല. വന്ന ആളുകളെ നിയന്ത്രിക്കണമായിരുന്നു. ഗൂഡാലോചനയ്ക്ക് പിന്നില്‍ സി.പി.എമ്മുണ്ട്. ദുരന്ത ബാധിതരല്ല കൂകിയത്. ഇറക്കുമതി ചെയ്ത ആളുകളാണ് കൂകിയത്. മുഖ്യമന്ത്രിയും മന്ത്രിമാരും കൂട്ടുനിന്നു. ഡി.വൈ.എഫ്.ഐയുടെ പരിപാടിക്കല്ല, സര്‍ക്കാരിന്റെ പരിപാടിക്കാണ് എം.എല്‍.എ പോയത്.
കല്ലിട്ട് പോകലല്ല ഞങ്ങളുടെ പരിപാടിയെന്ന് മന്ത്രി രാജന്‍ പറഞ്ഞത് എന്തിന്റെ അടിസ്ഥാനത്തിലാണ്. ഔദ്യോഗിക പരിപാടിയുടെ മര്യാദ എന്താണെന്ന് മന്ത്രിമാര്‍ മനസിലാക്കണം. സര്‍ക്കാര്‍ നല്‍കുന്നതിന് മുന്‍പ് 52 വീടുകള്‍ മുസ്ലീംലീഗ് നല്‍കി. പത്ത് കോടി രൂപയാണ് വീട് നിര്‍മ്മിക്കുന്നതിന് വേണ്ടി കര്‍ണാടക സര്‍ക്കാര്‍ കൈമാറിയത്. ഒരു വര്‍ഷം എടുത്താണ് സര്‍ക്കാര്‍ സ്ഥലം ഏറ്റെടുത്തത്. അതില്‍ നിന്നും ഞങ്ങളുടെ നൂറ് വീട് പണിയാനും സ്ഥലം നല്‍കുമെന്നാണ് കരുതിയത്. എന്നാല്‍ അതിന് തയാറാകാത്ത സാഹചര്യത്തിലാണ് ഞങ്ങള്‍ സ്വന്തമായി സ്ഥലം കണ്ടെത്തി വീട് നിര്‍മ്മാണം ആരംഭിച്ചത്. എല്ലാവരും കൂടി പണം നല്‍കിയതാണ്. ഞാനും ഒരു ലക്ഷം രൂപ നല്‍കയതാണ്. കര്‍ണാടക സര്‍ക്കാരിന്റേത് ഉള്‍പ്പെടെ പണമുണ്ട്. ആ പരിപാടിയുടെ ശോഭ സര്‍ക്കാര്‍ തന്നെ ഇല്ലാതാക്കി.
കേസുകള്‍ നിക്ഷ്പക്ഷമായി അന്വേഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരെയാണ് തടഞ്ഞു നിര്‍ത്തി കേട്ടാല്‍ അറയ്ക്കുന്ന ഭാഷയില്‍ അധിക്ഷേപിച്ചത്. ആഭ്യന്തരവകുപ്പിന്റെ ചുമതല മുഖ്യമന്ത്രി പിണറായി വിജയനാണ്. അദ്ദേഹത്തിന്റെ പാര്‍ട്ടിയില്‍പ്പെട്ട ആളുകളാണ് ഗുണ്ടകളെ പോലെ പൊലീസ് ഉദ്യോഗസ്ഥരെ തെറിവിളിച്ചത്. പുരോഗമന ആശയക്കാരാണെന്ന് വ്യാപകമായി പ്രചരിപ്പിക്കുകയും കവിതതുളുമ്പുന്ന പ്രകടനങ്ങളിലെ മുദ്രാവാക്യങ്ങളും പൊലീസിനെ തടഞ്ഞു നിര്‍ത്തി പറയുന്നതുമൊക്കെ എല്ലാവരും കേട്ടതാണ്. സി.പി.എം എത്രമാത്രം അധപതിച്ചു. ഭരണം കയ്യിലെടുത്ത് അണികള്‍ അമ്മാനമാടുന്ന അവസ്ഥയില്ക്ക് പോകുകയാണ്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുടെ മറുപടി എന്താണെന്ന് അറിയാന്‍ താല്‍പര്യമുണ്ട്.
സഹകരണ മേഖലയില്‍ നിക്ഷേപകര്‍ക്ക് ഗ്യാരണ്ടി നല്‍കണം. ഒരു ബാങ്ക് പ്രതിസന്ധിയിലായി പണം തിരിച്ച് നല്‍കാന്‍ സാധിക്കില്ലെന്ന് സഹകരണ വകുപ്പ് റിപ്പോര്‍ട്ട് ചെയ്യുന്നത് മുതല്‍ നിക്ഷേപകര്‍ക്ക് ഗ്യാരണ്ടി നല്‍കണം. പെന്‍ഷന്‍ കിട്ടിയ പണവും മകളും കല്യാണത്തിനുള്ള സമ്പാദ്യവും സ്ഥലം വിറ്റ പണവുമൊക്കെയാണ് സഹകരണ ബാങ്കുകളില്‍ നിക്ഷേപിക്കുന്നത്. ആ പണം നഷ്ടപ്പെടുന്ന അവസ്ഥ വന്നാല്‍ സഹകരണ മേഖലയുടെ വിശ്വാസ്യത തകരും. സഹകരണ മേഖല തകര്‍ന്നാല്‍ അത് കേരളത്തിന്റെ സമ്പദ് വ്യസ്ഥയ്ക്ക് ആഘാതമേല്‍പ്പിക്കും. കട്ടെടുത്തവരെ ജയിലില്‍ അയയ്ക്കണം.
