എല്ലാ ജില്ലകളിലും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നയിക്കുന്ന സംവാദം

Spread the love

23 ദിവസം, 120 പൊതുസമ്മേളനങ്ങള്‍,
എല്ലാ ജില്ലകളിലും വിവിധ മേഖലകളിലുള്ളവരുമായി സംവാദം…
ഫെബ്രുവരി ആറിന് കാസര്‍കോട് നിന്നും ആരംഭിച്ച പുതുയുഗ യാത്ര നാളെ വൈകുന്നേരം തിരുവനന്തപുരം പുത്തരിക്കണ്ടത്ത് സമാപിക്കുകയാണ്. ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.
പുതുയുഗ യാത്ര വെറുമൊരു രാഷ്ട്രീയ യാത്രയായിരുന്നില്ല. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളെ തുറന്നു കാട്ടുന്നതിനൊപ്പം യു.ഡി.എഫ് അധികാരത്തില്‍ എത്തിയാല്‍ എന്തു ചെയ്യുമെന്ന് ജനങ്ങളോട് പറയണമെന്ന ബോധ്യവും ഞങ്ങള്‍ക്കുണ്ടായിരുന്നു. ജനങ്ങളെ കേട്ടും അവരുടെ നിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ചും തകര്‍ന്നടിഞ്ഞ നമ്മുടെ നാടിനെ പുതുയുഗത്തിലേക്ക് നയിക്കുന്ന ചരിത്രപരമായ ജനകീയ മുന്നേറ്റമായിരുന്നു പുതുയുഗ യാത്ര. എല്ലാ മേഖലയിലും ഞങ്ങള്‍ക്ക് കൃത്യമായ കാഴ്ചപ്പാടുണ്ട്. പ്ലാനും പ്ലാനിങുമുണ്ട്. എല്ലാത്തിനുമുള്ള ബദല്‍ മാര്‍ഗങ്ങളും യു.ഡി.എഫിന്റെ പക്കലുണ്ട്.

കേരളത്തില്‍ സര്‍ക്കാരില്ലായ്മയാണ്. കേന്ദ്ര സര്‍ക്കാരിന്റേത് വിഭജന രാഷ്ട്രീയവും. സംഘ്പരിവാറിന്റെ വിഭജന തന്ത്രവും സി.പി.എം പറയുന്ന രാഷ്ട്രീയവും തമ്മിലുള്ള അതിവരമ്പ് നേര്‍ത്ത് നേര്‍ത്ത് പതിയെ ഇല്ലാതാകുകയാണ്. ആ രാഷ്ട്രീയ പരിസരത്ത് നിന്നാണ് വര്‍ഗീയതയോട് ഒരു വിട്ടുവീഴ്ചയുമില്ലെന്ന നിലപാട് യു.ഡി.എഫ് ആവര്‍ത്തിച്ച് പ്രഖ്യാപിക്കുന്നത്. സര്‍ക്കാരിനോടുള്ള കേരളത്തിന്റെ രോഷം യാത്രയില്‍ ഉടനീളെ ഞങ്ങള്‍ തിരിച്ചറിഞ്ഞു. പഴകിപ്പതിഞ്ഞ പി.ആര്‍ നാടകങ്ങള്‍ കൊണ്ട് ജനരോഷത്തെ മറികടക്കാനാകില്ല. ഇനിയും നിങ്ങളെ സഹിക്കാന്‍ ജനം തയാറല്ല.
ആയിരങ്ങളെ ഞങ്ങള്‍ കേട്ടു. പതിനായിരങ്ങളും ലക്ഷങ്ങളും ഞങ്ങളെ കണ്ടു. പൂര്‍ണ ആത്മവിശ്വാസത്തില്‍, ഒറ്റ പാര്‍ട്ടിയെന്ന പോലെ ഒരേ മനസോടെ ഞങ്ങള്‍ തിരഞ്ഞെടുപ്പനെ നേരിടും. പുതുയുഗ യാത്രയുടെ സമാപന സമ്മേളനത്തിലേക്ക് എല്ലാ ജനാധിപത്യ വിശ്വാസികള്‍ക്കും സ്വാഗതം.

 

Author

Leave a Reply

Your email address will not be published. Required fields are marked *