വാഷിംഗ്ടൺ ഡി.സി : അമേരിക്കൻ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ വാക്സിൻ വിഭാഗം മേധാവി വിനയ് പ്രസാദ് സ്ഥാനം ഒഴിഞ്ഞു. ഒരു വർഷത്തിനിടെ ഇത് രണ്ടാം തവണയാണ് അദ്ദേഹം രാജിവെക്കുന്നത്. ഫാർമസ്യൂട്ടിക്കൽ കമ്പനികളുമായുള്ള തർക്കങ്ങളും നിയന്ത്രണങ്ങൾ കർശനമാക്കിയതുമായി ബന്ധപ്പെട്ട വിവാദങ്ങളുമാണ് രാജിയിലേക്ക് നയിച്ചത്.
എഫ്.ഡി.എയുടെ ‘സെന്റർ ഫോർ ബയോളജിക്സ് ഇവാലുവേഷൻ ആൻഡ് റിസർച്ച്’ ഡയറക്ടർ സ്ഥാനത്തുനിന്നാണ് അദ്ദേഹം പടിയിറങ്ങിയത്. മാർച്ച് 6-ന് ഏജൻസി മേധാവി മാർട്ടി മക്കാരിയാണ് ഇക്കാര്യം അറിയിച്ചത്.
മോഡേണയുടെ ഇൻഫ്ലുവൻസ വാക്സിൻ പരീക്ഷണങ്ങളെ ചോദ്യം ചെയ്തുകൊണ്ട് അതിന്റെ അനുമതി അദ്ദേഹം തടഞ്ഞിരുന്നു. കൂടാതെ ഹണ്ടിംഗ്ടൺസ് രോഗത്തിനുള്ള മരുന്നിന് അനുമതി നിഷേധിച്ചതും വലിയ ചർച്ചയായി.
കഴിഞ്ഞ ജൂലൈയിൽ രാഷ്ട്രീയ കാരണങ്ങളാൽ അദ്ദേഹം രാജിവെച്ചിരുന്നെങ്കിലും, ഓഗസ്റ്റിൽ ആരോഗ്യ സെക്രട്ടറി റോബർട്ട് എഫ്. കെന്നഡി ജൂനിയർ അദ്ദേഹത്തെ തിരികെ കൊണ്ടുവരികയായിരുന്നു.
പദവി ഒഴിഞ്ഞ വിനയ് പ്രസാദ് ഇനി സാൻ ഫ്രാൻസിസ്കോയിലെ കാലിഫോർണിയ സർവകലാശാലയിൽ പ്രൊഫസറായി തിരികെ പ്രവേശിക്കും.
തന്റെ സേവനകാലയളവിൽ റെക്കോർഡ് എണ്ണം മരുന്നുകൾക്ക് അദ്ദേഹം അനുമതി നൽകിയിട്ടുണ്ടെന്നും മികച്ച നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ടെന്നും മാർട്ടി മക്കാരി എക്സിലൂടെ (X) പ്രതികരിച്ചു.