ഹൂസ്റ്റണിൽ ജീവനക്കാരുടെ ശുചിമുറിയിൽ ഒളിക്യാമറ സ്ഥാപിച്ച് ദൃശ്യങ്ങൾ പകർത്തിയ ഡോക്ടർ പിടിയിൽ

Spread the love

ഹൂസ്റ്റണിൽ ജീവനക്കാരുടെ ശുചിമുറിയിൽ ഒളിക്യാമറ സ്ഥാപിച്ച് ദൃശ്യങ്ങൾ പകർത്തിയ ഡോക്ടർ പിടിയിലായി. ഹൂസ്റ്റണിലെ പ്രമുഖ പോഡിയാട്രിസ്റ്റ് (പാദരോഗ വിദഗ്ദ്ധൻ) ഡോ. ഡഗ്ലസ് ഹാൻസനെയാണ് ഹാരിസ് കൗണ്ടി പോലീസ് അറസ്റ്റ് ചെയ്തത്.

മെമ്മോറിയൽ സിറ്റി മെഡിക്കൽ പ്ലാസയിലെ ഹാൻസന്റെ സ്വകാര്യ ക്ലിനിക്കിലെ ജീവനക്കാരുടെ ശുചിമുറിയിലാണ് ഒളിക്യാമറ കണ്ടെത്തിയത്. സിങ്കിന് താഴെ ടോയ്‌ലറ്റിന് അഭിമുഖമായാണ് ക്യാമറ സ്ഥാപിച്ചിരുന്നത്.

ഒരു ജീവനക്കാരി ക്യാമറ കണ്ടെത്തുകയും അതിന്റെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയ ശേഷം പോലീസിനെ വിവരം അറിയിക്കുകയുമായിരുന്നു. മൂന്ന് വനിതാ ജീവനക്കാരാണ് പരാതിയുമായി രംഗത്തെത്തിയത്.

തങ്ങളുടെ കുട്ടികൾക്കൊപ്പം ജോലിക്ക് വരുമ്പോൾ കുട്ടികളും ഈ ശുചിമുറി ഉപയോഗിച്ചിട്ടുണ്ടെന്നും, അവരുടെ ദൃശ്യങ്ങളും പകർത്തിയിട്ടുണ്ടാകുമോ എന്ന ഭീതിയിലുമാണ് പരാതിക്കാർ.

‘അധിനിവേശ ദൃശ്യചിത്രീകരണ ശ്രമം’ (Attempted Invasive Visual Recording) എന്ന കുറ്റമാണ് ഇദ്ദേഹത്തിനെതിരെ ചുമത്തിയിരിക്കുന്നത്. ഫെബ്രുവരി 20-നായിരുന്നു അറസ്റ്റ്.

ക്യാമറയിലെ ദൃശ്യങ്ങൾ പോലീസ് വീണ്ടെടുത്തിട്ടുണ്ട്. എത്ര കാലമായി ഈ ക്യാമറ അവിടെ ഉണ്ടായിരുന്നുവെന്നും ആരുടെയൊക്കെ ദൃശ്യങ്ങൾ പകർത്തിയിട്ടുണ്ടെന്നും പോലീസ് പരിശോധിച്ചുവരികയാണ്.

Author

Leave a Reply

Your email address will not be published. Required fields are marked *