കേരളത്തില്‍ ദേശീയപാതയുടെ നിര്‍മ്മാണം ഇതുവരെ പൂര്‍ത്തിയായിട്ടില്ല, പണി ഇപ്പോഴും നടക്കുകയാണ് : പ്രതിപക്ഷ നേതാവ്

Spread the love

പ്രതിപക്ഷ നേതാവ് ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞത്. (11/03/2026)

ന്യൂഡല്‍ഹി :  കേരളത്തില്‍ ദേശീയപാതയുടെ നിര്‍മ്മാണം ഇതുവരെ പൂര്‍ത്തിയായിട്ടില്ല. പണി ഇപ്പോഴും നടക്കുകയാണ്. എത്രയോ സ്ഥലങ്ങളിലെ നിര്‍മ്മിതികള്‍ തകര്‍ന്നു വീണു. പല സ്ഥലങ്ങളിലെയും നിര്‍മ്മിതിയെ കുറിച്ച് ആക്ഷേപമുണ്ട്. നിരവധി അപകടങ്ങളുണ്ടായി. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയാണ് ദേശീയപാത. അതില്‍ എത്ര ശതമാനം പണിയാണ് പൂര്‍ത്തിയായത്? ജോലി തീരാതെ ഉദ്ഘാടനം ചെയ്യുന്നത് കേരളത്തില്‍ തിരഞ്ഞെടുപ്പ് നടക്കുന്നു

എന്നതുകൊണ്ടാണ്. തിരഞ്ഞെടുക്കപ്പെട്ടവര്‍ പരിഹാസ കഥാപാത്രങ്ങളാകരുത്. പാലത്തിന്റെ പില്ലറുകള്‍ ഇടുമ്പോഴും റോഡിന്റെ ഓരോ കിലോമീറ്ററുകള്‍ കഴിയുമ്പോഴും ഉദ്ഘാടനം നടത്തുന്ന രീതി ജനപ്രതിനിധികളെ പരിഹാസ കഥാപാത്രങ്ങളാക്കുകയാണ്. തുരങ്കപാതയുമായി ബന്ധപ്പെട്ട് മൂന്ന് ഉദ്ഘാടനങ്ങളാണ് മുഖ്യമന്ത്രി നിര്‍വഹിച്ചത്. ആദ്യം സര്‍വെ ഉദ്ഘാടനം പിന്നീട് നിര്‍മ്മാണ ഉദ്ഘ്ടാനം. അടുത്തിടെ ബ്ലാസ്റ്റിങ് ഉദ്ഘാടനം ചെയ്തു. ലോകചരിത്രത്തില്‍ ആദ്യമായാണ് ഒരു ഭരണാധികാരി പാറ പൊട്ടിക്കുന്നത് ഉദ്ഘാടനം ചെയ്തത്.

തീരാത്ത പാതയുടെ ഉദ്ഘാടനത്തെ ചൊല്ലി നടക്കുന്ന തര്‍ക്കത്തില്‍ ഒരു കാര്യവും ഇല്ല. ഔദ്യോഗിക പരിപാടികള്‍ നടക്കുമ്പോള്‍ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ബന്ധപ്പെട്ടവരെയും വിളിക്കുന്നത് ജനാധിപത്യ മര്യാദയാണ്. ഇത്തരം പരിപാടികള്‍ ആരുടെയും വീട്ടിലെ സ്വകാര്യ ചടങ്ങുകളല്ല, പൊതുജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ചാണ് ഇവ നടത്തുന്നത്. അതുകൊണ്ട് തന്നെ ഇത്തരം ചടങ്ങിലേക്ക് പൊതുമരാമത്ത് മന്ത്രിയെ ക്ഷണിക്കണമായിരുന്നു. അത് ചെയ്യാതിരുന്നത് തെറ്റാണ്. ഉമ്മന്‍ ചാണ്ടിയുടെ കാലത്ത് മെട്രോ റെയില്‍ പദ്ധതി ഏതാണ്ട് പൂര്‍ത്തിയായതാണെങ്കിലും പൂര്‍ണ്ണമാകാത്തതുകൊണ്ട് അദ്ദേഹം അത് ഉദ്ഘാടനം ചെയ്തിരുന്നില്ല. പിന്നീട് ഉമ്മന്‍ ചാണ്ടിയെ പോലും വിളിക്കാതെ പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. നിലവില്‍ ബിജെപിയും സിപിഎമ്മും തമ്മില്‍ ഉദ്ഘാടനങ്ങളെ ചൊല്ലി നടക്കുന്ന തര്‍ക്കങ്ങള്‍ വെറും നാടകമാണ്. പണി പൂര്‍ത്തിയാക്കിയാണ് ഉദ്ഘാടനം ചെയ്യേണ്ടത്. ഒരു കെട്ടിടത്തിന്റെ തറ കെട്ടിക്കഴിഞ്ഞാല്‍ അത് ഉദ്ഘാടനം ചെയ്യാന്‍ പറ്റുമോ? ഭിത്തി പണിയുന്നതിനും വാര്‍ക്കുന്നതിനും വെവ്വേറെ ഉദ്ഘാടനം നടത്തുന്നത് ജനങ്ങളെ പരിഹസിക്കുന്നതിന് തുല്യമാണ്.

കണ്ണൂര്‍ വിമാനത്താവളത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ കാലത്ത് ഉദ്ഘാടനമല്ല, പരീക്ഷണപ്പറക്കാലാണ് നടത്തിയത്. അല്ലാതെ ബ്ലാസ്റ്റിങ് ഉദ്ഘാടനം പോലെ ആയിരുന്നില്ല. ഇങ്ങനെയായിരുന്നെങ്കില്‍ കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഉദ്ഘാടനവും അന്ന് നടത്താമായിരുന്നു. വീഴാത്ത പാലാരിവട്ടം പാലത്തിന്റെ പേരില്‍ മന്ത്രിയായിരുന്ന ഇബ്രാഹിംകുഞ്ഞിനെ ജയിലില്‍ അടയ്ക്കാന്‍ നോക്കിയ സര്‍ക്കാരാണ് ദേശീയപാത തകര്‍ന്ന് വീണിട്ടും ഒരു പരാതിയും നല്‍കാതിരുന്നത്. പൊളിഞ്ഞു വീണ ശേഷം നിതിന്‍ ഗഡ്ക്കരിയെ കാണാന്‍ പോയത് ആമാടപ്പെട്ടിയുമായാണ്. ബി.ജെ.പിയുമായി ഏറ്റുമുട്ടുന്നുവെന്ന് ആഘോഷിക്കാനാണ് സി.പി.എം ഇപ്പോള്‍ ശ്രമിക്കുന്നത്. രണ്ടു കൂട്ടരും തമ്മില്‍ ആലോചിച്ചിട്ടാണോ ഇത് ചെയ്തതെന്നു പോലും അന്വേഷിക്കേണ്ടിയിരിക്കുന്നു.

ഏത് ഘട്ടത്തിലും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാന്‍ കോണ്‍ഗ്രസും യു.ഡി.എഫും സജ്ജരാണ്. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തില്‍ അനിശ്ചിതത്വമുള്ളതുകൊണ്ടാണ് വൈകുന്നത്. സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുന്നതില്‍ കോണ്‍ഗ്രസിന് ഒരു നടപടിക്രമമുണ്ട്. 50 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ എപ്പോള്‍ വേണമെങ്കിലും പ്രഖ്യാപിക്കാം. രണ്ടാംഘട്ടം അുടത്ത 48 മണിക്കൂറിനുള്ളില്‍ പ്രഖ്യാപിക്കും. എം.പിമാര്‍ മത്സരിക്കണമോയെന്ന് ദേശീയ നേതൃത്വമാണ് തീരുമാനിക്കേണ്ടത്.

Author

Leave a Reply

Your email address will not be published. Required fields are marked *