ഭിന്നശേഷിക്കാരായ വ്യക്തികളുടെ ഉന്നമനത്തിനും സമഗ്ര ശാക്തീകരണത്തിനുമായി കേരള സംസ്ഥാന ഭിന്നശേഷി ക്ഷേമ കോർപ്പറേഷന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന ‘സുശക്തി’ പദ്ധതിക്ക് തുടക്കമായി. ഭിന്നശേഷിക്കാരുടെയും കുടുംബാംഗങ്ങളുടെയും സമഗ്ര പുനരധിവാസം ലക്ഷ്യമിട്ടുള്ള പദ്ധതിയാണിത്. ഭിന്നശേഷിക്കാർ നിർമിക്കുന്ന ഉൽപ്പന്നങ്ങളുടെ ഗുണമേന്മ ഉറപ്പാക്കി, വിപണി സാധ്യത കണ്ടെത്തി ബ്രാൻഡിങ്ങിനും സഹായിക്കും.സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതി ഉദ്ഘാടനം ചെയ്തു. ഭിന്നശേഷിക്കാരോടുള്ള വിവേചനങ്ങൾ അവസാനിപ്പിക്കുന്നതിന് സാമൂഹിക ബോധവൽക്കരണ പരിപാടികളും സുശക്തി മിഷൻ ഏറ്റെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഭിന്നശേഷി ക്ഷേമ കോർപ്പറേഷൻ ചെയർപേഴ്സൺ അഡ്വ. എം വി ജയഡാളി സുശക്തി ലോഗോയും ഗിരീഷ് കീർത്തി സുശക്തി ആദ്യ അംഗത്വവും മുഖ്യമന്ത്രിയിൽ നിന്ന് ഏറ്റുവാങ്ങി. ശുഭയാത്രാ പദ്ധതിയിലൂടെ വിതരണം ചെയ്യുന്ന 1800 സൈഡ് വീൽ സ്കൂട്ടറുകളുടെ സംസ്ഥാന വിതരണോദ്ഘാടനം നസീറിനും മനുജയ്ക്കും താക്കോലുകൾ കൈമാറി മന്ത്രി ആർ ബിന്ദു നിർവഹിച്ചു. ഹസ്തദാനം സ്ഥിര നിക്ഷേപ പദ്ധതിയിൽ തെരഞ്ഞെടുക്കപ്പെട്ട 1200പേരുടെ സ്ഥിര നിക്ഷേപ സർട്ടിഫിക്കറ്റ് വിതരണവും മന്ത്രി നിർവഹിച്ചു.സ്വയം സഹായ സംഘങ്ങളിലൂടെ ഭിന്നശേഷിക്കാരുടെ സ്വയംപര്യാപ്തത ഉറപ്പാക്കുന്ന തരത്തിലാണ് സുശക്തി മിഷൻ സ്ഥാപിക്കുന്നത്. ഭിന്നശേഷിക്കാരുടേയും അവരുടെ കുടുംബങ്ങളുടേയും സമഗ്ര പുനരധിവാസം ലക്ഷ്യമിട്ട് കുടുംബശ്രീ മാതൃകയിലാണ് സ്വയം സഹായ സംഘങ്ങൾക്ക് തുടക്കമിടുന്നത്. ശാരീരിക – മാനസിക – ഭൗതിക വെല്ലുവിളികൾ നേരിടുന്നവരെ സമൂഹത്തിൽ ഉൾച്ചേർത്തു കൊണ്ട് സ്വയംപര്യാപ്തരാക്കുക എന്നതാണ് സുശക്തിയുടെ ലക്ഷ്യം.