അങ്കമാലി : ലയൺസ് കേരള കോളേജ് പ്രീമിയർ ലീഗ് ട്വൻ്റി 20 ചാമ്പ്യൻഷിപ്പിൻ്റെ മധ്യ മേഖല മത്സരങ്ങളിൽ വിജയം തുടർന്ന് തൊടുപുഴ ന്യൂമാൻ കോളേജും കൊച്ചി മുത്തൂറ്റ് ഇൻസ്റ്റിറ്റ്യൂട്ടും. തൊടുപുഴ ന്യൂമാൻ കോളേജ് പത്ത് വിക്കറ്റിന് എംഇഎസ് മാറമ്പിള്ളിയെ തോല്പിച്ചപ്പോൾ, കോട്ടയം സെൻ്റ്ഗിറ്റ്സ് കോളേജിനെതിരെ 16 റൺസിനായിരുന്നു മുത്തൂറ്റ് ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ വിജയം. അങ്കമാലി ഫിസാറ്റ് കോളേജ് ഗ്രൗണ്ടിലും ബിസിജി ഗ്രൗണ്ടിലുമായാണ് മത്സരങ്ങൾ നടന്നത്.
ന്യൂമാൻ കോളേജിനെതിരെ ആദ്യം ബാറ്റ് ചെയ്ത എംഇഎസ് 8.1 ഓവറിൽ വെറും 28 റൺസിന് ഓൾഔട്ടാവുകയായിരുന്നു. ഹാട്രിക് അടക്കം ഒൻപത് വിക്കറ്റുകൾ വീഴ്ത്തിയ നൗഫലിൻ്റെ ഉജ്ജ്വല ബൗളിങ്ങാണ് എംഇഎസ് ബാറ്റിങ് നിരയെ തകർത്തത്. നാല് ഓവറിൽ എട്ട് റൺസ് മാത്രം വിട്ടുകൊടുത്താണ് നൗഫൽ ഒൻപത് വിക്കറ്റ് വീഴ്ത്തിയത്. എംഇഎസ് ബാറ്റിങ് നിരയിലെ അഞ്ച് ബാറ്റർമാർ പൂജ്യത്തിന് പുറത്തായി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂമാൻ കോളേജ് വെറും ഒൻപത് പന്തുകളിൽ ലക്ഷ്യത്തിലെത്തി. ഏഴ് പന്തുകളിൽ നിന്ന് 24 റൺസുമായി പുറത്താകാതെ നിന്ന ക്രിസ്പോസ് ജോണിയുടെ പ്രകടനമാണ് ന്യൂമാൻ കോളേജിൻ്റെ വിജയം വേഗത്തിലാക്കിയത്.
സ്കോർ: എംഇഎസ് കോളേജ് 8.1 ഓവറിൽ 28ന് ഓൾ ഔട്ട്, ന്യൂമാൻ കോളേജ് – 1.3 ഓവറിൽ 30/0.
മറ്റൊരു മത്സരത്തിൽ 16 റൺസിനാണ് മുത്തൂറ്റ് ഇൻസ്റ്റിറ്റ്യൂട്ട് കോട്ടയം സെൻ്റ്ഗിറ്റ്സ് കോളേജിനെ തോൽപ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത മുത്തൂറ്റ് 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 191 റൺസെടുത്തു. 67 റൺസെടുത്ത കാർത്തിക് പ്രസാദും 45 റൺസെടുത്ത ഡിയോൺ ഷാജിയുമാണ് മുത്തൂറ്റ് ബാറ്റിങ് നിരയിൽ തിളങ്ങിയത്. സെൻ്റ്ഗിറ്റ്സിന് വേണ്ടി മെൽവിൻ മാത്യു നാല് വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ സെൻ്റ്ഗിറ്റ്സ് കോളേജിന് എട്ട് വിക്കറ്റ് നഷ്ടത്തിൽ 175 റൺസ് മാത്രമാണ് നേടാനായത്. 64 പന്തുകളിൽ പത്ത് സിക്സും പത്ത് ബൗണ്ടറികളും അടക്കം 126 റൺസ് നേടിയ റൂഫസ് റെജിയുടെ പ്രകടനമാണ് സെൻ്റ്ഗിറ്റ്സ് ബാറ്റിങ് നിരയിൽ ശ്രദ്ധേയമായത്. മുത്തൂറ്റിന് വേണ്ടി ഡിയോൺ ഷാജി മൂന്നും മുഹമ്മദ് സെഹാൻ രണ്ടും വിക്കറ്റുകൾ വീഴ്ത്തി.
സ്കോർ: മുത്തൂറ്റ് ഇൻസ്റ്റിറ്റ്യൂട്ട് 20 ഓവറിൽ 191/8, സെൻ്റ്ഗിറ്റ്സ് കോളേജ് – 20 ഓവറിൽ 175/8.
photo – Man of the Match (match 12): Noufal. Newman college
PGS Sooraj