കുട്ടികളിലെ വൃക്കരോഗ പ്രതിരോധത്തിനും ചികിത്സയ്ക്കും സമഗ്ര പദ്ധതി ‘പ്രതീക്ഷ’

Spread the love

എസ്.എ.ടി. ആശുപത്രി സംസ്ഥാനതല പീഡിയാട്രിക് നെഫ്രോളജി ഹബ്

തിരുവനന്തപുരം: കുട്ടികളിലെ ഗുരുതര വൃക്കരോഗം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ സംസ്ഥാന ആരോഗ്യ വകുപ്പ് ‘പ്രതീക്ഷ’ (PRATIKSHA – Pediatric Renal Assessment, Treatment and Intervention in Kerala State) എന്ന പേരില്‍ പുതിയ സമഗ്ര പദ്ധതി ആവിഷ്‌കരിച്ചു. കുട്ടികളിലെ വൃക്കരോഗങ്ങള്‍ നേരത്തെ തിരിച്ചറിയുകയും സമയബന്ധിതമായ ചികിത്സയും ഇടപെടലുകളും ഉറപ്പാക്കുകയും ചെയ്യുന്നതിലൂടെ ഗുരുതര വൃക്കരോഗത്തിന്റെ തീവ്രത കുറയ്ക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. പദ്ധതിയുടെ ഉദ്ഘാടനം ലോക വൃക്ക ദിനത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു.

രോഗം വൈകി തിരിച്ചറിയുന്നതും അതിനാല്‍ ഡയാലിസിസ്, വൃക്കമാറ്റിവയ്ക്കല്‍ പോലുള്ള ഉയര്‍ന്ന ചെലവുള്ള ചികിത്സകളിലേക്ക് എത്തേണ്ടി വരുന്നതും ഒരു വലിയ പൊതുജനാരോഗ്യ വെല്ലുവിളിയായി മാറിയിരിക്കുകയാണ്. ഇത്തരം അവസ്ഥകള്‍ കുട്ടികളുടെയും അവരുടെ കുടുംബങ്ങളുടെയും ആരോഗ്യപരവും സാമ്പത്തികവുമായ ജീവിതത്തെ ഗൗരവമായി ബാധിക്കുന്നു.

ഗര്‍ഭകാലം മുതല്‍ തന്നെ സാധ്യതയുള്ള പ്രശ്‌നങ്ങള്‍ കണ്ടെത്തി ഇടപെടല്‍ നടത്തുന്നതാണ് പദ്ധതിയുടെ പ്രത്യേകത. ഒബ്‌സ്‌ടെട്രീഷ്യന്‍, പീഡിയാട്രീഷ്യന്‍, പീഡിയാട്രിക് നെഫ്രോളജിസ്റ്റ്, പീഡിയാട്രിക് സര്‍ജന്‍ എന്നിവരടങ്ങിയ വിദഗ്ധ സംഘത്തിന്റെ നേതൃത്വത്തില്‍ ഗര്‍ഭകാലം, ജനനാനന്തര ഘട്ടം, ചികിത്സാനന്തര പരിചരണം എന്നിവ ഉള്‍പ്പെടുന്ന സമഗ്രമായ പരിചരണ സംവിധാനം പദ്ധതിയിലൂടെ ഉറപ്പാക്കുന്നു.

ഡിസ്ട്രിക്ട് എര്‍ലി ഇന്റര്‍വെന്‍ഷന്‍ സെന്ററുകള്‍ വഴി അപകട സാധ്യതയുള്ള കുഞ്ഞുങ്ങളെയും കുട്ടികളെയും രജിസ്റ്റര്‍ ചെയ്ത് ആവശ്യമായ പരിശോധനകള്‍ക്കും ചികിത്സയ്ക്കുമായി മെഡിക്കല്‍ കോളേജുകളിലേക്ക് റഫര്‍ ചെയ്യുന്നതാണ് പ്രവര്‍ത്തനരീതി. തിരുവനന്തപുരം എസ്.എ.ടി, ആശുപത്രി സംസ്ഥാനതല പീഡിയാട്രിക് നെഫ്രോളജി ഹബ്ബായി പ്രവര്‍ത്തിക്കും.

ഗുരുതര വൃക്കരോഗം നേരത്തെ കണ്ടെത്തല്‍, രോഗ വ്യാപനം മന്ദഗതിയിലാക്കാനുള്ള ചികിത്സകള്‍, ദീര്‍ഘകാല ചികിത്സാ പിന്തുണ, കൂടാതെ ആവശ്യമുള്ളവര്‍ക്ക് സമഗ്രമായ റീനല്‍ റീപ്ലേസ്‌മെന്റ് പ്രോഗ്രാം എന്നിവ ശക്തിപ്പെടുത്തുന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഹൃദ്യം പോര്‍ട്ടല്‍ വഴി ഈ പദ്ധതി ബന്ധിപ്പിച്ച് കൂടുതല്‍ കാര്യക്ഷമമായ നിരീക്ഷണവും തുടര്‍പരിചരണവും ഉറപ്പാക്കും.

കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തില്‍ കേരളം കൈവരിച്ച നേട്ടങ്ങളെ കൂടുതല്‍ ശക്തിപ്പെടുത്തുന്ന ഒരു പ്രധാന ഇടപെടലായിരിക്കും ‘പ്രതീക്ഷ’ പദ്ധതി. ഗുരുതര വൃക്കരോഗങ്ങള്‍ നേരത്തെ കണ്ടെത്തി ചികിത്സ ഉറപ്പാക്കുന്നതിലൂടെ കുട്ടികള്‍ക്ക് ആരോഗ്യകരമായ ഭാവി നല്‍കുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന പ്രതീക്ഷ.

ലോക വൃക്ക ദിനത്തോടനുബന്ധിച്ച് എസ്.എ.ടി. ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ കിഡ്നി ട്രാന്‍സ്പ്ലാന്റ് ടീമിനെ ആദരിച്ചു. കടകംപള്ളി സുരേന്ദ്രന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കൗണ്‍സിലര്‍ എസ്.എസ്. സിന്ധു, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ. കെ.വി. വിശ്വനാഥന്‍, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. പി.കെ. ജബ്ബാര്‍, എസ്.എ.ടി. ആശുപത്രി സൂപ്രണ്ട് ഡോ. എസ്. ബിന്ദു, കെ. സോട്ടോ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. നോബിള്‍ ഗ്രേഷ്യസ്, പീഡിയാട്രിക് നെഫ്രോളജി വകുപ്പ് മേധാവി ഡോ. സൂസന്‍ ഉതുപ്പ്, വൈസ് പ്രിന്‍സിപ്പല്‍ ഡോ. ഉഷാദേവി കെ.ബി., ചൈല്‍ഡ് ഹെല്‍ത്ത് നോഡല്‍ ഓഫീസര്‍ ഡോ. രാഹുല്‍ യു.ആര്‍., ആര്‍.എം.ഒ ഡോ. ഷെര്‍മിന്‍ നെസ്രിന്‍, എസ്.എ.ടി. ചീഫ് നഴ്സിംഗ് ഓഫീസര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Author

Leave a Reply

Your email address will not be published. Required fields are marked *