സംസ്ഥാനത്ത് 8 ക്യാമ്പസ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കുകള്‍ ആരംഭിക്കും: പി. രാജീവ്

Spread the love

ആദ്യഘട്ടത്തിൽ അംഗീകാരം ലഭിച്ച 8 വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുള്ള ഡെവലപ്പർ പെർമിറ്റുകൾ വിതരണം ചെയ്തു

തിരുവനന്തപുരം: വിദ്യാര്‍ത്ഥി സമൂഹത്തില്‍ വ്യവസായ സംരംഭകത്വം വളര്‍ത്തുക, വ്യവസായ-വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെ സംസ്ഥാനത്ത് 8 നൂതന ക്യാമ്പസ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കുകള്‍ ആരംഭിക്കുമെന്ന് വ്യവസായ, നിയമ, കയര്‍ വകുപ്പ് മന്ത്രി പി. രാജീവ്. സര്‍ക്കാരിന്റെ ക്യാമ്പസ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് പദ്ധതിയുടെ ഭാഗമായി ഹോട്ടല്‍ ഹില്‍ട്ടണ്‍ ഗാര്‍ഡന്‍ ഇന്നില്‍ സംഘടിപ്പിച്ച ‘ഡെവലപ്പേഴ്‌സ് കോണ്‍ക്ലേവ്’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ക്യാമ്പസ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കുകള്‍ സംസ്ഥാനത്തിന്റെ വ്യവസായ മുന്നേറ്റത്തെ വന്‍ തോതില്‍ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

കൊല്ലം, കോട്ടയം, ഇടുക്കി, തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂര്‍, എന്നീ ജില്ലകളിലാണ് പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ ക്യാമ്പസ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കുകള്‍ സജ്ജമാക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. വ്യവസായ ആവശ്യത്തിനായി സ്ഥലലഭ്യതയുടെകുറവ് പരിഹരിക്കുന്നതിനായി സംസ്ഥാനത്തുടനീളമുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കൈവശമുള്ള ഉപയോഗിക്കാതെ കിടക്കുന്ന ഭൂമി പ്രയോജനപ്പെടുത്തിയാണ് ക്യാമ്പസ് വ്യവസായ പാര്‍ക്കുകള്‍ ആരംഭിക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നടക്കുന്ന ഗവേഷണപ്രവര്‍ത്തനങ്ങളിലൂടെ പുതിയതായി കണ്ടെത്തുന്ന ഉത്പന്നങ്ങളുടെ വ്യാവസായിക ഉത്പാദനം വേഗത്തില്‍ ആരംഭിക്കുന്നതിനും ഈ പദ്ധതി സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

പുതിയ ക്യാമ്പസ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കുകളുടെ വികസനത്തിനായുള്ള പ്രധാന നടപടി ക്രമങ്ങളെക്കുറിച്ച് സമ്മേളനത്തില്‍ വിശദമായ ചര്‍ച്ചകള്‍ നടന്നു. നിലവില്‍ അംഗീകാരം നല്‍കിയിട്ടുള്ള 8 വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുള്ള ഡെവലപ്പര്‍ പെര്‍മിറ്റുകളുടെ വിതരണവും ചടങ്ങില്‍ നടന്നു.

കുറഞ്ഞത് അഞ്ച് ഏക്കര്‍ ഭൂമിയുള്ള സര്‍ക്കാര്‍/സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് (ആര്‍ട്‌സ് & സയന്‍സ് കോളേജുകള്‍, പ്രൊഫഷണല്‍ കോളേജുകള്‍, പോളിടെക്‌നിക്കുകള്‍, ഐ.ടി മുതലായവയ്ക്ക്) ക്യാമ്പസ് വ്യവസായ പാര്‍ക്കിനായി അപേക്ഷിക്കാം. സ്റ്റാന്‍ഡേര്‍ഡ് ഡിസൈന്‍ ഫാക്ടറി സ്ഥാപിക്കുന്നതിന് കുറഞ്ഞത് രണ്ട് ഏക്കര്‍ ഭൂമിയാണ് ആവശ്യം.30 വര്‍ഷത്തേക്ക് ആണ് ഡെവലപ്പര്‍ പെര്‍മിറ്റ് അനുവദിക്കുക. ക്യാമ്പസ് വ്യവസായ എസ്റ്റേറ്റ് ഡെവലപ്പര്‍ പെര്‍മിറ്റ് അനുമതി ലഭിക്കുന്ന വ്യവസായ ഭൂമിക്ക് കേരള സിംഗിള്‍ വിന്‍ഡോ ക്ലിയറന്‍സ് ബോര്‍ഡ്, ഇന്‍ഡസ്ട്രിയല്‍ ടൗണ്‍ഷിപ് ഏരിയ ഡെവലപ്‌മെന്റ് ആക്റ്റ് 1999 ന്റെ പരിധിയില്‍ വരുന്ന മുഴുവന്‍ ആനുകൂല്യങ്ങള്‍ക്കും അര്‍ഹത ഉണ്ടായിരിക്കും.

ഈ പദ്ധതിയില്‍, വ്യവസായ വാണിജ്യ ഡയറക്ടറേറ്റ് വെബ് പോര്‍ട്ടല്‍ മുഖേന വ്യവസായ വാണിജ്യ ഡയറക്ടര്‍ക്കാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.സമര്‍പ്പിക്കുന്ന പൂര്‍ണ്ണമായ അപേക്ഷകള്‍ സര്‍ക്കാര്‍ തലത്തില്‍ 8 വകപ്പുതല സെക്രട്ടറിമാര്‍ അടങ്ങുന്ന ഉന്നതസമിതി പരിശോധിച്ച് സ്വകാര്യ വ്യവസായ എസ്റ്റേറ്റ് ഡെവലപ്പര്‍ പെര്‍മിറ്റ് നല്‍കുവാന്‍ തീരുമാനം എടുക്കുന്നു. ഈ കമ്മിറ്റിയുടെ ചെയര്‍മാന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും (വ്യവസായം), കണ്‍വീനര്‍ വ്യവസായ വാണിജ്യ ഡയറക്ടറുമാണ്.

ക്യാമ്പസ് വ്യവസായ പാര്‍ക്കിലെ പൊതു സൗകര്യങ്ങളായ റോഡ്, വൈദ്യുതി, ഡ്രൈനേജ്, ഇടിപി/സിഇടിപി,ലബോറട്ടറി, ടെസ്റ്റിംഗ് ആന്‍ഡ് സര്‍ട്ടിഫിക്കേഷന്‍ ഫസിലിറ്റീസ് ഒരുക്കുന്നതിന് ഡെവലപ്പര്‍ആയിട്ടുള്ള വിദ്യാഭ്യാസ സ്ഥാപനത്തിന് ഏക്കറിന് 20 ലക്ഷം രൂപ നിരക്കില്‍ പരമാവധി 1.5 കോടി രൂപ വരെ ഒരു എസ്റ്റേറ്റിനും, സ്റ്റാന്‍ഡേര്‍ഡ് ഡിസൈന്‍ ഫാക്ടറി സ്ഥാപിക്കുന്നതിന് കെട്ടിട നിര്‍മ്മാണം ഉള്‍പ്പെടെ അടിസ്ഥാന സൗകര്യം ഒരുക്കുന്നതിന് 1.5 കോടി രൂപ സര്‍ക്കാര്‍ ധനസഹായം നല്‍കുന്നതാണ്.എസ്റ്റേറ്റുകളിലെ അടിസ്ഥാന സൗകര്യവികസനം പൂര്‍ത്തിയാകുന്ന മുറയ്ക്ക്, ചെലവാക്കിയ തുക തിരികെ നല്‍കുന്ന (Reimbursement) രീതിയിലാണ് ധനസഹായം അനുവദിക്കുന്നത്.

വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടര്‍ പി. വിഷ്ണുരാജ് ഐഎഎസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ അഡിഷണല്‍ ഡയറക്ടര്‍മാരായ രാജീവ് ജി, സിമി സി എസ്, ഇൻഡസ്ട്രീസ് സ്പെഷ്യൽ ഡ്യൂട്ടി ഓഫീസർ ആനി ജൂല തോമസ് ഐഎഎസ്, ബിപിടി എക്സിക്യൂട്ടീവ് ചെയർമാൻ കെ അജിത് കുമാർ, കിൻഫ്ര മാനേജിങ് ഡയറക്ടർ സന്തോഷ് കോശി തോമസ്, കെ-ബിപ് സി ഇ ഒ സൂരജ് എസ്, കേരള ഹാൻഡ്‌ലൂംസ് ആൻഡ് ടെക്സ്റ്റൈൽ കെ എസ് കൃപകുമാർ, കെഎസ്എസ്എ സ്റ്റേറ്റ് പ്രസിഡന്റ് എ നിസാറുദീൻ, സിഐഐ കേരള മുൻ ചെയർമാൻ പി ഗണേഷ്, എഫ്ഐസിസിഐ കേരള സീനിയർ മെമ്പർ ഡോ ബൈജു രാമചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.

പെർമിറ്റ് ലഭിച്ച പ്രമുഖ സ്ഥാപനങ്ങൾ

സെന്റ് ആന്റണീസ് കോളേജ്, പെരുവന്താനം, ഇടുക്കി, ശ്രീ നാരായണ ഗുരു കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജി, കണ്ണൂർ, ശ്രീ നാരായണ പോളിടെക്നിക് കോളേജ്, കൊല്ലം, ഡോ. സി. ടി. ഈപ്പൻ ട്രസ്റ്റ് / ബസേലിയോസ് മാത്യൂസ് കോളേജ്, കൊല്ലം, സെന്റ്‌ഗിറ്റ്സ് കോളേജ് ഓഫ് എഞ്ചിനീയറിംഗ്, കോട്ടയം, കോളേജ് ഓഫ് എഞ്ചിനീയറിംഗ്, പൂഞ്ഞാർ, കോട്ടയം, എം. ദാസൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, കോഴിക്കോട്, ലൂർദ് മാതാ കോളേജ് ഓഫ് സയൻസ് ആൻഡ് ടെക്നോളജി, തിരുവനന്തപുരം, എന്നി സ്ഥാപനങ്ങളാണ് സ്ഥാപനങ്ങളാണ് ആദ്യ പട്ടികയിലുള്ളത്.

ഫോട്ടോ ക്യാപ്ഷന്‍: ക്യാമ്പസ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച ഡെവലപ്പേഴ്‌സ് കോണ്‍ക്ലേവ് വ്യവസായ, നിയമ, കയര്‍ വകുപ്പ് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യുന്നു.

Divya Raj.K

Author

Leave a Reply

Your email address will not be published. Required fields are marked *