
ആലപ്പുഴ : നിയമസഭാ തിരഞ്ഞെടുപ്പിൽ ജില്ലയിലെ എല്ലാ പോളിംഗ് സ്റ്റേഷനുകളിലും വെബ്കാസ്റ്റിംഗ് ക്യാമറ സംവിധാനം ഏർപ്പെടുത്തുമെന്നും ആദ്യമായാണ് ജില്ലയിൽ തിരഞ്ഞെടുപ്പിൽ ഇത്തരത്തിൽ ഒരു നിരീക്ഷണ സംവിധാനം ഏർപ്പെടുത്തുന്നതെന്നും ജില്ലാ കളക്ടർ കെ. ഇമ്പശേഖർ പറഞ്ഞു. കളക്ടറുടെ ചേമ്പറിൽ മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലയിൽ ആകെ 1898 പോളിംഗ് സ്റ്റേഷനുകളാണുള്ളത്. എല്ലാ പോളിംഗ് സ്റ്റേഷനുകളിലും റാമ്പ് ഉൾപ്പെടെയുള്ള എല്ലാവിധ സൗകര്യങ്ങളും വോട്ടർമാർക്കായി തയ്യാറാക്കുന്നതിന് സെക്ടറൽ ഓഫീസർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുടെയെല്ലാം പുരോഗതി വിലയിരുത്തിയതായും നിഷ്പക്ഷവും നിയമപരവുമായ തിരഞ്ഞെടുപ്പിന് ജില്ല പൂർണ്ണസജ്ജമാണെന്നും ജില്ലയുടെ 59-ാമത് കളക്ടറായി ചുമതലയേറ്റ അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിന് മാധ്യമങ്ങൾക്ക് വലിയൊരു പങ്കുണ്ടെന്നും മാധ്യമങ്ങളുടെ സഹകരണം ഉണ്ടാകണമെന്നും കളക്ടർ അഭ്യർത്ഥിച്ചു. രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, സെക്ടറൽ ഓഫീസർമാർ, നോഡൽ ഓഫീസർമാർ എന്നിവരുടെ യോഗങ്ങൾ ചേർന്ന് തിരഞ്ഞെടുപ്പിന് ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് നിരീക്ഷകർ ജില്ലയിൽ എത്തിച്ചേർന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
2026 ഫെബ്രുവരി 21 വരെയുള്ള കണക്കനുസരിച്ച് ജില്ലയിൽ ആകെ 16,70,847 വോട്ടർമാരാണുള്ളത്.