വിസ്കോൺസിൻ : വിസ്കോൺസിനിൽ മൂന്ന് വർഷം മുമ്പ് നവജാത ശിശുവായിരുന്ന സ്വന്തം മകളെ ക്രൂരമായി വെടിവെച്ചു കൊലപ്പെടുത്തിയ കേസിൽ യുവാവിന് കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. 21 വയസ്സുകാരനായ ലോഗൻ ക്രൂക്കൻബെർഗ് ആൻഡേഴ്സനെയാണ് കോടതി ശിക്ഷിച്ചത്.
2021-ലായിരുന്നു നാടിനെ നടുക്കിയ സംഭവം. അന്ന് 16 വയസ്സുകാരനായിരുന്ന ലോഗൻ, തന്റെ കാമുകി ബാത്ത് ടബ്ബിൽ ജന്മം നൽകിയ പെൺകുഞ്ഞിനെ കാട്ടിലേക്ക് കൊണ്ടുപോയി. മഞ്ഞുമൂടിയ കാട്ടിൽ കുഞ്ഞിനെ ഉപേക്ഷിച്ച ശേഷം തലയ്ക്ക് രണ്ട് തവണ വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു.
കുഞ്ഞ് തന്റെ ജീവിതത്തിന് ഒരു തടസ്സമാകുമെന്ന് കരുതിയാണ് ലോഗൻ ഈ ക്രൂരകൃത്യം ചെയ്തതെന്ന് പ്രോസിക്യൂട്ടർമാർ കോടതിയിൽ പറഞ്ഞു.
കുഞ്ഞിനെ ദത്തെടുക്കാൻ ഒരാൾക്ക് കൈമാറി എന്നായിരുന്നു പ്രതി ആദ്യം പോലീസിനോട് പറഞ്ഞിരുന്നത്. എന്നാൽ പിന്നീട് നടത്തിയ അന്വേഷണത്തിൽ സത്യാവസ്ഥ പുറത്തുവരികയായിരുന്നു.
മാർച്ച് 16 തിങ്കളാഴ്ച നടന്ന വാദത്തിനൊടുവിലാണ് കോടതി ശിക്ഷാവിധി പ്രഖ്യാപിച്ചത്. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ഇയാൾക്ക് 45 വർഷത്തെ ജയിൽവാസത്തിന് ശേഷം മാത്രമേ ഇളവുകളെ കുറിച്ച് അപേക്ഷിക്കാൻ സാധിക്കൂ.