പിണറായിയെ താഴെ ഇറക്കാന്‍ ജനം തയ്യാറായിക്കഴിഞ്ഞു : എ കെ ആന്റണി

Spread the love

പിണറായി സര്‍ക്കാരിനെ താഴെ ഇറക്കാന്‍ ജനം തയ്യാറായി കഴിഞ്ഞെന്ന് മുന്‍ മുഖ്യമന്ത്രി എ കെ ആന്റണി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.യു ഡി എഫിന് തിളക്കമാര്‍ന്ന വിജയം ഉണ്ടാകും. തുടര്‍ഭരണം ഉണ്ടായാല്‍ കേരളം ബംഗാള്‍ ആകുമെന്ന് ജനങ്ങള്‍ക്ക് ബോധ്യമുണ്ട്.

ജനങ്ങളുമായി സമ്പര്‍ക്കമില്ലാത്ത പി ആര്‍ വര്‍ക്കിലൂടെ മാത്രം മുഖം മിനുക്കുന്ന മുഖ്യമന്ത്രിയായി പിണറായി വിജയന്‍ മാറി. സെക്രട്ടറിയേറ്റിന് രാവണന്‍ കോട്ടയാക്കി മാറ്റിയെന്നും എ കെ ആന്റണി പരിഹസിച്ചു.പത്രക്കാരുടെ ചോദ്യങ്ങളെ പോലും നേരിടാന്‍ മുഖ്യമന്ത്രിക്ക് കഴിയുന്നില്ല. ഈ അസഹിഷ്ണുതയാണ് കഴിഞ്ഞ ദിവസങ്ങളില്‍ കണ്ടത് .കേരളത്തില്‍ സി പി എമ്മിന് ബി ജെ പിയുമായി അന്തര്‍ധാരയുണ്ട് എന്ന് വ്യക്തമാണ്.

പത്തുവര്‍ഷംകൊണ്ട് കേരളം ഏറെ പിന്നോട്ട് പോയിരിക്കുന്നു. കര്‍ണാടകയും തമിഴ്‌നാടും തെലങ്കാനയും വികസനത്തില്‍ കേരളത്തേക്കാള്‍ മുന്നോട്ട് കുതിക്കുകയാണ്. ആറ് ലക്ഷം കോടിയുടെ കടമാണ് കേരളത്തിന് ഉള്ളത്. അഭ്യസ്തവിദ്യരായ ചെറുപ്പക്കാര്‍ പഠനാവശ്യമായും ജോലി തേടിയും കേരളത്തില്‍ നിന്നും പാലായനം ചെയ്യുന്നു. 40 ലക്ഷം പേര്‍ക്ക് തൊഴില്‍ കൊടുക്കും എന്നായിരുന്നു വ്യവസായ മന്ത്രി പറഞ്ഞിരുന്നത്. പക്ഷേ കേരളത്തിലെ യുവജനങ്ങളുടെ ഒഴുക്ക് തടയാന്‍ സര്‍ക്കാരിന് സാധിക്കുന്നില്ല. ഇത്തരത്തില്‍ പോയാല്‍ കേരളം മലയാളികളുടെ നാട് അല്ലാതായി മാറും. ഇടതുഭരണം കേരളത്തെ നാശത്തിലേക്ക് നയിക്കും.

മുന്‍പ് യു ഡി എഫില്‍ ആയിരുന്നു റിബലുകള്‍ ഉണ്ടായിരുന്നത്. പക്ഷേ ഇത്തവണ ഇടതുപക്ഷത്തു നിന്നാണ് ഏറ്റവും കൂടുതല്‍ റിബലുകള്‍ മത്സരിക്കുന്നത്.എസ് എഫ് ഐയുടെ സ്ഥാപക പ്രസിഡന്റ് ജി സുധാകരന്‍ പോലും പുന്നപ്രയുടെ നാട്ടില്‍ യു ഡി എഫ് പിന്തുണയോടെ ഇടതുപക്ഷത്തിന് എതിരെ മത്സരിക്കുന്നു. പയ്യന്നൂരും പാലക്കാടും സ്ഥിതി വ്യത്യസ്ഥമല്ല. ഇടത് സഹയാത്രികരും സാംസ്‌കാരിക നായകരും പാര്‍ട്ടിയോട് വിട പറയുകയാണ്. കേരളത്തില്‍ ഇന്ന് യഥാര്‍ഥ കമ്മ്യൂണിസ്റ്റുകാര്‍ ഇല്ലാതായിക്കഴിഞ്ഞു.പ്രത്യേക അധികാര വര്‍ഗം രൂപപ്പെട്ടിരിക്കുന്നു.

കേരളത്തിലെ നിഷ്പക്ഷരായ ജനങ്ങള്‍ പിണറായിയുടെ തുടര്‍ഭരണത്തെ ഭയത്തോടെയാണ് കാണുന്നത്. മോദി പിന്തുണ കൊടുത്താല്‍ പോലും ഇടതുപക്ഷത്തിന് തിരിച്ചു വരാന്‍ സാധ്യമല്ലാത്ത വിധം ജനങ്ങള്‍ വെറുത്തു കഴിഞ്ഞു.കേരളത്തിന്റെ മണ്ണില്‍ ബി ജെ പിക്ക് വളരാനുള്ള സാഹചര്യമില്ല. ഇവിടെ മതങ്ങള്‍ സൗഹാര്‍ദത്തോടുകൂടി ജീവിക്കുന്ന നാടാണ്. എല്ലാ മതവും സോദരത്വേന വാഴുന്ന നാടാണിത് എന്ന് പറഞ്ഞ ശ്രീനാരായണ ഗുരുവിന്റെ കേരളമാണ്. ഇവിടെ ബി ജെ പിക്ക് യാതൊരു സാധ്യതയുമില്ല.

യു ഡി എഫ് ഒറ്റക്കെട്ടാണ്. വിജയിച്ചു കഴിഞ്ഞാല്‍ 48 മണിക്കൂറിനുള്ളില്‍ യു ഡി എഫ് മുഖ്യമന്ത്രിയെ പ്രഖ്യാപിക്കും.കോണ്‍ഗ്രസ് മുക്ത ഭാരതത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദിയും അമിത് ഷായും സി പി എമ്മിനെ പിന്തുണയ്ക്കുന്നത് ഏവര്‍ക്കും ബോധ്യമുള്ളതാണ്. പ്രധാനമന്ത്രിയെ എപ്പോള്‍ വേണമെങ്കിലും കാണാന്‍ പറ്റുന്ന രീതിയില്‍ പിണറായി വിജയന് സൗകര്യങ്ങള്‍ നല്‍കുന്നത് ഇതിന് തെളിവാണ്. എന്നാല്‍ പ്രബുദ്ധരായ മലയാളികള്‍ ഇതെല്ലാം മനസ്സിലാക്കുന്നുണ്ട്. അവര്‍ യു ഡി എഫിനെ പിന്തുണയ്ക്കും. ഇത്തവണ കേരളം യുഡിഎഫ് തൂത്തുവാരുമെന്നും എകെ ആന്റണി പറഞ്ഞു.

Author

Leave a Reply

Your email address will not be published. Required fields are marked *