സര്‍ക്കാര്‍ വിരുദ്ധ വോട്ടുകള്‍ ബി.ജെ.പിക്ക് നല്‍കരുത് : ശശി തരൂര്‍ എം.പി

Spread the love

* കേരളത്തില്‍ ഭരണവിരുദ്ധ വികാരം ശക്തം
* വികസനത്തിന്റെ പേരില്‍ സര്‍ക്കാര്‍ നല്‍കുന്നത് തെറ്റായ വിവരങ്ങള്‍
* എഫ്‌സിആര്‍എ ബില്ല് തിരഞ്ഞെടുപ്പ് കഴിഞ്ഞ ഉടന്‍ നടപ്പിലാക്കിയേക്കും

 

തിരുവനന്തപുരം :  ഇടതു സര്‍ക്കാര്‍ വിരുദ്ധ വോട്ടുകള്‍ ബി.ജെ.പിക്ക് നല്‍കിയതുകൊണ്ട് ഒരു പ്രയോജനവുമില്ലെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ശശി തരൂര്‍ എം.പി. മാറ്റത്തിനാണ് ജനങ്ങള്‍ വോട്ടുചെയ്യുന്നതെങ്കില്‍ അത് എത്തേണ്ടത് യു.ഡി.എഫിലേക്കാണ്. ബി.ജെ.പിക്ക് പോലും അമിത വിജയ പ്രതീക്ഷയില്ല. പിന്നെ എന്തുമാറ്റമാണ് അവര്‍ക്ക് കൊണ്ടുവരാന്‍ സാധിക്കുക? കേന്ദ്രത്തില്‍ അധികാരമുള്ളതിനാല്‍ പണം വാരിയെറിഞ്ഞ പ്രചാരണം നടത്താന്‍ സാധിക്കുന്നുണ്ട്. ഇതൊന്നും കേരളത്തില്‍ ചെലവാകാന്‍ പോകുന്നില്ല. നേമം, കഴക്കൂട്ടം മണ്ഡലങ്ങളിലെ ത്രികോണ മത്സരം പുതുമയുള്ള കാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ ഭരണവിരുദ്ധ വികാരം ശക്തമാണ്. ചെറുപ്പക്കാര്‍ രാഷ്ട്രീയ ഭേദമില്ലാതെ യു.ഡി.എഫിനൊപ്പം അണിചേരുകയാണ്. അഞ്ച് വര്‍ഷത്തെ നേട്ടമെന്ന പേരില്‍ എല്‍.ഡി.എഫ് 10 വര്‍ഷത്തെ പ്രോഗ്രസ് റിപ്പോര്‍ട്ട് വയ്ക്കുമ്പോഴും ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ നേട്ടത്തിന്റെ അടുത്തുപോലും എത്താന്‍ അവര്‍ക്ക് സാധിച്ചിട്ടില്ല. വിഴിഞ്ഞം, നാഷണല്‍ ഹൈവേ വികസനം, ഗെയില്‍ പൈപ്പ് ലൈന്‍ തുടങ്ങിയ ഒന്നിലും എല്‍.ഡി.എഫിന് ഭരണനേട്ടം അവകാശപ്പെടാനില്ല. വികസനം ആരു നടത്തിയാലും അതു ജനങ്ങള്‍ക്ക് വേണ്ടിയുള്ളതാണ്. വേള്‍ഡ് സ്റ്റാര്‍ട്ടപ്പ് റിപ്പോര്‍ട്ടില്‍ എല്‍.ഡി.എഫ് നല്‍കിയത് സര്‍ക്കാരിന്റെ കണക്കുകള്‍ മാത്രമാണെന്ന് പിന്നീടാണ് തിരിച്ചറിഞ്ഞത്. ഇക്കാര്യം ബോധ്യപ്പെട്ടപ്പോള്‍ മുമ്പ് ഇടതു സര്‍ക്കാരിന് പിന്തുണച്ചു എഴുതിയ ലേഖനത്തില്‍നിന്നും താന്‍ പിന്നോട്ട് പോയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വികസനത്തോടുള്ള ഇടത് പാര്‍ട്ടികളുടെ നിലപാടില്‍ മാറ്റം വരേണ്ടതുണ്ട്. ഇപ്പോള്‍ മുന്നോട്ട് കൊണ്ടുപോകുന്ന പല വികസന പദ്ധതികളും അവര്‍ പ്രതിപക്ഷത്തായിരുന്നപ്പോള്‍ എതിര്‍ത്തവയാണ്. ഇത് കേരളത്തിന്റെ വികസനത്തെ പുറകോട്ട് വലിച്ചു. യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ നടത്തുന്ന വികസന പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം നില്‍ക്കാന്‍ എല്‍.ഡി.എഫ് തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ബി.ജെ.പിക്ക് കോണ്‍ഗ്രസിനെ അധികാരത്തില്‍ നിന്നും മാറ്റി നിര്‍ത്തേണ്ടത് അവരുടെ ദേശീയ അജണ്ടയാണ്. അതിന്റെ ഭാഗമായി അവര്‍ പല മണ്ഡലത്തിലും എല്‍.ഡി.എഫിന് അനുകൂലമായി അവര്‍ വോട്ടും ചെയ്യും. കോണ്‍ഗ്രസിനെ മാറ്റി നിര്‍ത്താല്‍ ബി.ജെ.പിക്കൊപ്പം എല്‍.ഡി.എഫ് നില്‍ക്കുകയും ചെയ്യും. എല്‍.ഡി.എഫ്- എന്‍ഡിഎ സ്ഥാനാര്‍ത്ഥികളുടെ ലീസ്റ്റ് പരിശോധിച്ചാല്‍ ഇത് ആര്‍ക്കും മനസിലാക്കാന്‍ സാധിക്കും. ഈ ഡീല്‍ ജനം തിരിച്ചറിഞ്ഞതിനാല്‍ ഫലം കാണില്ല. യു.ഡി.എഫ് നല്ല ഭൂരിപക്ഷത്തില്‍ അധികാരത്തില്‍ വരുമെന്നും അദ്ദേഹം പറഞ്ഞു.

എഫ്‌സിആര്‍എ ഭേദഗതി ബില്ല് തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ തിരച്ചുകൊണ്ടുവരുമെന്ന കാര്യത്തില്‍ സംശയമില്ല. ഈ ഭേദഗതി ബില്ല് ഭരണഘടനാ വിരുദ്ധമാണ്. ബില്ലിനെ കുറിച്ച് കൂടുതല്‍ പഠിക്കാന്‍ സംയുക്ത പാര്‍ലമെന്ററി കമ്മിറ്റിക്ക് വിടണമെന്നും ശശി തരൂര്‍ ആവശ്യപ്പെട്ടു.

Author

Leave a Reply

Your email address will not be published. Required fields are marked *