
തിരുവനന്തപുരം : 2018 ലെ പ്രളയം മനുഷ്യ നിര്‍മിത പ്രളയമാണെന്ന് ആദ്യം പറഞ്ഞത് താനാണെന്നും അത് ഹൈക്കോടതിയുടെ അമിക്സ് ക്യൂറി തന്നെ റിപ്പോര്‍ട്ട് കൊടുത്തിട്ടുള്ളതുമാണെന്ന് കോണ്‍ഗ്രസ് പ്രചാരണ കമ്മിറ്റി ചെയര്മാന് രമേശ് ചെന്നിത്തല. ഈ വിഷയത്തില്‍ അന്നു മുതല്‍ തന്നെ ഏറ്റവും കൂടുതല്‍ നിയമസഭയ്ക്കകത്തും പ്രതികരിച്ച് ഒരാള്‍ താനാണ്. ഹൈക്കോടതി ഒരു അമിക്സ് ക്യൂറിയെ വെച്ചു. അമിക്സ് ക്യൂറിയുടെ റിപ്പോര്‍ട്ടിനകത്തും അത് വ്യക്തമായി പറയുന്നുണ്ട്. കേരളത്തെ പ്രളയത്തില്‍ മുക്കിയതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം പിണറായി വിജയന് സര്‍ക്കാരിനാണ്. അത് ജനങ്ങള്‍ക്ക് ബോധ്യമുള്ള 
കാര്യമാണ്. എല്ലാ ഡാമുകളും ഒരുമിച്ച് തുറന്നു വിട്ടാല്‍ പിന്നെ പ്രളയമല്ലാതെ പിന്നെ എന്താണ് ഉണ്ടാകുകയെന്നും അദ്ദേഹം ചോദിച്ചു. പ്രളയ നിയന്ത്രണ സംവിധാനം ഡാമുകളില്‍ ഉണ്ടായിട്ടും പാലിക്കാതിരുന്നതും മുന്‍കരുതല്‍ സ്വീകരിക്കാതിരുന്നതുമാണു പ്രശ്നം രൂക്ഷമാക്കിയത് എന്ന ബെംഗളൂരു ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സസിന്റെ പഠന റിപ്പോര്‍ട്ടിലെ നിഗമനങ്ങള്‍ ഗുരുതരമാമെന്ന് അന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടിയപ്പോള്‍ കളിയാക്കുകയാണ് സര്‍ക്കാരിനെ പിന്തുണക്കുന്നവര്‍ ചെയ്തതെന്നും രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. ഒഖി ദുരന്തത്തിലും സര്‍ക്കാരിന്റെ വീഴ്ച വ്യക്തമായിരുന്നു. അന്ന് സര്‍ക്കാര്‍ കൃത്യ സമയത്ത് മുന്നറിയിപ്പ് നല്കിയിരുന്നുവെങ്കില് ദുരന്തത്തിന്റെ വ്യപ്തി കുറക്കാമായിരുന്നു. പിന്നീട് പ്രതിപക്ഷത്തിന്റെ ശക്തമായി പ്രതിഷേധങ്ങളുടെ ഫലമായിയാണ് ഇപ്പോര്‍ അലര്‍ട്ടുകള്‍ കൃത്യസമയത്ത് നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ ഈ വിഷയത്തില്‍ മന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെ ശബ്ദരേഖ പുറത്ത് വന്നതോടെ സ്വകാര്യ സ്ഥാപനത്തിന് വേണ്ടി കൂടിയാണ് കേരളത്തില്‍ പ്രളയം അന്നത്തെ പിണറായി സര്‍ക്കാര്‍ സൃഷ്ടിച്ചതെന്നത് അത്ഭുതപ്പെടുത്തുന്നതാണ്. 54 ലക്ഷം പേരെ ഗുരുതരമായി ബാധിക്കുകയും 14 ലക്ഷം പേര് ഭവനരഹിതരാകുകയും 433 പേര് മരിക്കുകയും ചെയ്ത ദുരന്തം അന്നത്തെ ഇടതു സർക്കാരിന്റെ സൃഷ്ടിയായിരുന്നു.
യു.ഡി.എഫ് സര്‍ക്കാര്‍ വന്നാല്‍ വിഷയത്തില്‍ സമഗ്രമായ അന്വേഷണം നടത്തുമെന്നും അദ്ദേഹം അറിയിച്ചു.